ആരോഗ്യമേഖലയിൽ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നു ലോക കേരള സഭ
Saturday, January 13, 2018 6:54 PM IST
തിരുവനന്തപുരം: കേരളത്തിന്‍റെ ആരോഗ്യ മേഖലയിൽ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നു ലോക കേരള സഭാ സമ്മേളനത്തിൽ പ്രവാസികൾ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ആരോഗ്യരംഗത്തെക്കുറിച്ചുള്ള ചർച്ചയിലാണ് നിർദ്ദേശമുണ്ടായത്. ആയുർവേദത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആയുർവേദ ടൂറിസം നയം സർക്കാർ രൂപീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. മെഡിക്കൽ ടൂറിസത്തിന്‍റെ സാധ്യതകൾ, ആയുർവേദവും വിനോദസഞ്ചാരവും ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടിയേറ്റം, കേരളീയർ വിദേശത്ത് നടത്തുന്ന ആരോഗ്യസ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.

ആയുർവേദത്തെ പരിപോഷിപ്പിക്കുന്നതിന് അന്തർദ്ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് സർക്കാർ നടപടി ആരംഭിച്ചതായും കേരളത്തെ ആയുർവേദ ഹബ് ആക്കുകയാണ് ഉദ്ദേശമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്പെഷാലിറ്റി ആശുപത്രിയും മ്യൂസിയവും അടങ്ങുന്ന ഗവേഷണ കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ആയുഷ് മേഖലയിലെ ആശുപത്രികളെ വിദേശികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കാൻ കഴിയും വിധം മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. വിദേശത്തെ നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിലെ ഇടപെടലിന്‍റെ ഭാഗമായി സർക്കാർ നടത്തുന്ന വിവിധ പദ്ധതികൾ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ വിശദീകരിച്ചു. രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകളും ഒരു വർഷത്തിനകം സ്ട്രോക്ക് സെന്‍ററുകളും സ്ഥാപിക്കും. മലബാർ കാൻസർ സെന്‍റർ, കൊച്ചി കാൻസർ സെന്‍റർ എന്നിവയെ ആർസിസിയുടെ നിലവാരത്തിലേക്കുയർത്തും. കേരളത്തിൽ കാൻസർ ചികിത്സ നടത്തുന്ന സർക്കാർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഏകോപിപ്പിച്ച് കേരള കാൻസർ കെയർ ഗ്രിഡ് സ്ഥാപിക്കും. രോഗാണുപ്രതിരോധത്തിന് ആയുർവേദത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ലെവൽ ഒന്ന് ട്രോമ കെയർ കേന്ദ്രങ്ങളും മറ്റു മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ലെവൽ രണ്ട് പരിചരണ കേന്ദ്രങ്ങളും സർക്കാർ ആരംഭിക്കും.

മെഡിക്കൽ ടൂറിസം പദ്ധതി നടപ്പാക്കുന്പോൾ ദന്തപരിചരണത്തേയും ഉൾപ്പെടുത്തണമെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്നു. വിദേശത്തേക്ക് ഹോം നഴ്സ് ജോലിക്കായി പോകുന്നവർക്ക് പരിശീലനം നൽകണം. ജിറിയാട്രിക് പരിചരണത്തിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണം. അൽഷിമേഴ്സ്, ഡിമൻഷ്യ പ്രശ്നങ്ങളാവും കേരളം ഭാവിയിൽ ആരോഗ്യരംഗത്ത് നേരിടാൻ പോകുന്ന വെല്ലുവിളികളിലൊന്നെന്ന അഭിപ്രായവും ഉണ്ടായി. ഇതിനെ നേരിടുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പ്രത്യേക ആരോഗ്യപാക്കേജ് നടപ്പാക്കണം. സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കൻ മാതൃക പിൻതുടരണം. ശ്രീലങ്കയിൽ സർക്കാർ ആശുപത്രികളിലാണ് മികച്ച ചികിത്സ സൗജന്യമായി ലഭിക്കുന്നത്.

പഠനം നടത്തിയ സ്ഥാപനം വർഷങ്ങൾക്കുശേഷം പൂട്ടിപ്പോയ സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഒരു വിഭാഗം നഴ്സുമാർ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അറിയിച്ചു. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന നിലപാട് സൗദി ആരോഗ്യ കൗണ്‍സിൽ വ്യക്തമാക്കിതോടെ ഇവർക്ക് യാത്ര ചെയ്യാൻ പോലും അനുമതിയില്ലാതെ കുടുങ്ങിയിരിക്കുകയാണ്. ഒൗഷധിയുടെ മരുന്നുകൾ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നു.

ആയുഷ് സെക്രട്ടറി ശ്രീനിവാസ്, ആരോഗ്യദൗത്യം ഡയറക്ടർ കേശവേന്ദ്രകുമാർ, എ. എൻ. ഷംസീർ എം. എൽ. എ, കെ. സോമപ്രസാദ് എം. പി, ഗീതാ ഗോപിനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


പ്രവാസി പുനരധിവാസം ഗൗരവമായി പരിഗണിക്കും: മന്ത്രി ടി.പി. രാമകൃഷ്ണൻ

നിരവധി വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തുന്ന മലയാളികളുടെ പുനരധിവാസം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ലോക മലയാള സഭയുടെ രണ്ടാംദിനം നടന്ന പ്രവാസത്തിന്‍റെ പ്രശ്നങ്ങൾ പ്രവാസത്തിനുശേഷം എന്ന വിഷയത്തിനെ അധികരിച്ചു നടന്ന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാർ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ചർച്ചയ്ക്കൊടുവിൽ മന്ത്രി ഉറപ്പുനൽകി.

പ്രവാസശേഷമുള്ള ജീവിതത്തിന്‍റെ വിവിധതലങ്ങൾ പ്രതിനിധികൾ സമ്മേളനത്തിൽ വിശദമായി വിവരിച്ചു. ഒന്നുമില്ലായ്മയിൽ നിന്നും പുറപ്പെട്ട് ഒന്നുമില്ലാതെ തിരികെവരുന്ന പരിതാപകരമായ അവസ്ഥയാണ് ഭൂരിഭാഗം ഗൾഫ് മലയാളികളും നേരിടുന്നത്. വിവിധ രോഗങ്ങളും വരുമാനമില്ലായ്മയും കൊണ്ടുനട്ടം തിരിയുന്നവരാണ് ബഹുഭൂരിപക്ഷവുമെന്ന് പ്രതിനിധികൾ പറഞ്ഞു. അതിനാൽ തിരികെവരുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും വരുമാനത്തിനും സർക്കാർ കൂടുതൽ നടപടികൾ എടുക്കണമെന്നും നിർദേശമുണ്ടായി.

രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസിക്ഷേമനിധി രാജ്യത്തിനുതന്നെ മാതൃകയാകുന്ന പദ്ധതിയായി മാറുമെന്ന് പ്രതിനിധികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവാസികൾക്കുവേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിനോട് സഹായം അഭ്യർഥിക്കണം. ഇതര സംസ്ഥാനങ്ങളിലെ പ്രവാസികൾ അവരുടെ ഭൗതികസാഹചര്യം ക്രമേണ മെച്ചപ്പെടുത്തുന്പോൾ ഗൾഫ് പ്രവാസത്തിന്‍റെ അന്ത്യം രോഗപീഡകളും സാന്പത്തിക പ്രതിസന്ധിയുമാണ്. തിരികെയെത്തുന്ന പ്രവാസികളെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണന്ന നിർദേശവും ചർച്ചയിൽ ഉണ്ടായി.

തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിഷയാവതരണം നടത്തി. ദശാബ്ദങ്ങളോളം നീണ്ട തന്‍റെ പ്രവാസ ജീവിതകാലത്തെ ഒരു നാഴികക്കല്ലായി ലോക കേരള സഭയെ കാണുന്നുവെന്ന് ചടങ്ങിൽ സന്നിഹിതനായിരുന്ന പാറയ്ക്കൽ അബ്ദുള്ള എംഎൽഎ അഭിപ്രായപ്പെട്ടു. മന്ത്രി ടി.പി രാമകൃഷ്ണൻ, എംപിമാരായ എ.സന്പത്ത്, എം.കെ. രാഘവൻ, ടി.വി. രാജേഷ് എംഎൽഎമാരായ കെ.വി. അബ്ദുൾഖാദർ, പാറയ്ക്കൽ അബ്ദുള്ള എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.



മറീനയും നജീബും മനസുതുറന്നു; സഭ നിശബ്ദമായി


ലോക കേരള സഭയിലെ ഒരംഗത്തെ പ്രസംഗിക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ക്ഷണിച്ചപ്പോൾ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. സദസ് ഒന്നടങ്കം പോഡിയത്തിലേക്ക് കണ്ണുനട്ടു. കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക് ആടുജീവിതത്തിലെ നജീബ് എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ വാക്കുകൾക്കായി സഭ കാതുകൂർപ്പിച്ചു. ഏതാനും മിനിറ്റുകൾ നീണ്ട ഈ സഭയിലെ ഏറ്റും ഹ്രസ്വമായ പ്രസംഗം. പക്ഷേ ഈ സഭയിൽ ഏറ്റവും കൂടുതൽ കൈയടി ലഭിച്ചതും ആ പ്രസംഗത്തിനുതന്നെ.

ലോക കേരളസഭയിൽ തന്നെപ്പോലെ ഒരാൾക്ക് അംഗമാകാൻ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങൾക്ക് നൽകുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ് എന്ന് നജീബ് പറഞ്ഞപ്പോൾ ഉയർന്ന നിലയ്ക്കാത്ത കരഘോഷം ഈ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി. ഇറാക്കിലെ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ നഴ്സ് മറീന സഭയിൽ സംസാരിച്ചപ്പോഴും അംഗങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു. നഴ്സുമാർ തൊഴിലിടങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ വിവരിച്ച അവർ ഇതിനുപരിഹാരം തേടാൻ സഭയുടെ പിന്തുണ അഭ്യർഥിച്ചു.

വിദേശ രാജ്യങ്ങളിലെ ഏംബസി ഉദ്യോഗസ്ഥർ അറുമാസം കൂടുന്പോഴെങ്കിലും നഴ്സുമാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു. കേരളത്തെ വെഡിംഗ് ഡെസ്റ്റിനേഷൻ ആക്കി ടൂറിസത്തിന്‍റെ ഭാഗമാക്കണം, സഭയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടണം, മുംബൈ യൂണിവേഴ്സിറ്റിയിൽ മലയാളം ചെയർ തുടങ്ങണം, പ്രവാസികളുടെ പുനരധിവാസ പദ്ധതികളോട് മുഖം തിരിക്കുന്ന ബാങ്കുകളുടെ പ്രവണത തടയണം തുടങ്ങിയ വിവിധ വിഷയങ്ങളും സഭയിൽ ഉന്നയിക്കപ്പെട്ടു.



വിദേശ വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കുക ലക്ഷ്യം; കേരള ബാങ്ക് ഈവർഷംതന്നെ



കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് സർക്കാരിെൻ ലക്ഷ്യമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോകകേരള സഭയുടെ ഭാഗമായി നടന്ന സഹകരണവും ടൂറിസവും ഉപസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 50 ശതമാനത്തിന്‍റെ വർധനയും അതിലൂടെ ഒരു ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

കേരളം ദൈവത്തിന്‍റെ സ്വന്തം നാട്, ആയുർവേദം തുടങ്ങിയവയ്ക്ക് പുറമേ മൂന്ന് പുതിയ മേഖലകൾകൂടി ഇതിനായി കെണ്ടത്തിക്കഴിഞ്ഞു. സാഹസിക ടൂറിസം, ഉത്തരമലബാറിന്‍റെ സാധ്യതകൾ മുതലാക്കുന്ന ഉത്തരമലബാർ ടൂറിസം, പൈതൃക ടൂറിസം എന്നീ മേഖലകളിലാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മലബാർ ടൂറിസം പദ്ധതിയിൽ 600 കോടിയുടെ മുതൽ മുടക്കാണ് സർക്കാർ നടത്തുന്നത്. ഇതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമലബാറിലെ ഏഴ് നദികളെ കേന്ദ്രീകരിച്ചുള്ള റിവർ ടൂറിസം പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പ്രവാസികളിൽനിന്നും നിക്ഷേപവും സഹകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

നിർദ്ദിഷ്ട കേരള ബാങ്കിൽ ഒന്നരലക്ഷം കോടിയുടെ എൻആർഐ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യത്തിലെ സഹകരണ നിക്ഷേപങ്ങളിൽ 60 ശതമാനവും ഇപ്പോൾ കേരളത്തിലാണ്. എന്നാൽ കേരളത്തിലെ സഹകരണ നിക്ഷേപത്തിൽ എൻആർഐ നിക്ഷേപമില്ലെന്ന ദുരവസ്ഥയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ബാങ്ക് രൂപീകൃതമാകുന്പോൾ എൻആർഐ നിക്ഷേപത്തിനും അവസരമുാകും. രണ്ടാം ഘട്ടത്തിൽ ബാങ്കിന്‍റെ ബ്രാഞ്ചുകൾ വിദേശ രാജ്യങ്ങളിൽ ആരംഭിക്കും. പ്രവാസികൾക്കായി പ്രവാസിക്ഷേമ സഹകരണ സംഘം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള ബാങ്ക് ഈ കലണ്ടർവർഷം തന്നെ ആരംഭിക്കുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികൾക്ക് മന്ത്രിയുടെ അനുമതേിയാടെ സെക്രട്ടറി പി. വേണുഗോപാൽ ഉറപ്പുനൽകി. റിസർവ് ബാങ്കിന്‍റെ അനുമതി താമസിയാതെ ലഭിക്കും. ഷെഡ്യൂൾ ബാങ്കിനുള്ള ലൈസൻസ് ഇപ്പോൾതന്നെ കൈവശമുള്ളതിനാൽ മറ്റു ബുദ്ധിമുട്ടുകളുണ്ടാവില്ല. പ്രവർത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തിൽ എസ്ബിഐ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

ടൂറിസം മേഖലയിൽ വൻകിട ഹോട്ടൽ പദ്ധതികൾക്കൊപ്പം ഹോംസ്റ്റേകൾക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രവാസി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ജോലിയെടുക്കുന്ന പലർക്കും നാട്ടിൽ സ്വന്തം വീടില്ല. അങ്ങനെയുള്ളവർക്ക് നാട്ടിൽ വരുന്പോൾ താമസത്തിനായി ഇത്തരം ഹോംസ്റ്റേകൾ ഉപകരിക്കപ്പെടുമെന്നും ടൂറിസം വകുപ്പ് ഇതിന് മുൻകൈയെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. നാട്ടിലെ വീട് പൂട്ടിയുന്ന വിദേശികളുണ്ട്. അവരുടെ വീട് ഹോംസ്റ്റേയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശമുണ്ടായി.

ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾക്കും കേരളബാങ്കിനും പ്രതിനിധികൾ ഒരേപോലെ സഹായം വാഗ്ദാനം ചെയ്തു. ശ്രീമതി ടീച്ചർ എംപി, എംഎൽഎമാരായ അഡ്വ. എം ഷംസുദ്ദീൻ, പി.വി. അൻവർ, ഡോ. വി. വേണു ഐഎഎസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.



കാർഷികരംഗത്തെ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കും



കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ മൂല്യവർധിത സാധ്യതകൾ പ്രവാസികളുടെ സഹായത്തോടെ പ്രയോജനപ്പെടുത്താൻ സർക്കാർ സന്നദ്ധമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ലോക കേരള സഭയുടെ ഭാഗമായ ഉപസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്ത് ദീർഘകാലം ചെലവഴിച്ച പ്രവാസികളുടെ അറിവും നിക്ഷേപവും പുത്തൻ ടെക്നോളജികളും ഉപയോഗിച്ച് കാർഷിക മേഖലയിൽ എന്ത് ചെയ്യാനാകുമെന്നത് ഗൗരവമായി ആലോചിക്കുകയാണ്. മൂല്യവർധിത സാധ്യതകൾ ചർച്ച ചെയ്യാൻ വൈഗ എന്ന പേരിൽ നടത്തുന്ന സമ്മേളനത്തിൽ പ്രവാസികളെ ക്ഷണിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. ംംം.ളെമരസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റിൽ വൈഗയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. കാർഷികസംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളെ വൈഗയിലേക്ക് ക്ഷണിച്ച് ചർച്ച നടത്തും.

ചക്ക, തേങ്ങ, തേൻ, ഏത്തൻപഴം തുടങ്ങി കേരളത്തിൽ സുലഭമായി ലഭിക്കുന്ന തനത് കാർഷികോത്പന്നങ്ങളെ മൂല്യവർധിതോതോപ്ന്നങ്ങളാക്കാവുന്ന ടെക്നോളജി ഇവിടെയുണ്ട്. ഇത് പ്രവാസികൾക്ക് ലഭ്യമാക്കാൻ സർക്കാരിന് കഴിയും. നാളികേരത്തിലെ നിക്ഷേപ സാധ്യതകളും പഠിക്കും. സംസ്ഥാനത്തെ കാർഷികോത്പന്നങ്ങളുടെ വിപണനത്തിന് കേരള ഓർഗാനിക് എന്ന ബ്രാൻഡ് നിലവിലുണ്ട്. ഇത് ലോകവിപണിയിലെത്തിക്കുന്നതിനുള്ള നടപടി പ്രവാസികളുടെ കൂടി സഹായത്തോടെ സ്വീകരിക്കാനാകും. കൃഷിക്കു വേണ്ട പരിശീലനം, സാങ്കേതികവിദ്യ, സബ്സിഡി, പ്രോജക്ട് തയ്യാറാക്കുന്നതിലെ സഹായം തുടങ്ങിയവയും ലഭ്യമാക്കാം. സാധാരണക്കാരായ പ്രവാസികൾക്കും ചെറിയ നിക്ഷേപത്തിലൂടെ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന സുരക്ഷിത മേഖലയാണ് കൃഷിയെന്നും മന്ത്രി പറഞ്ഞു.

മത്സ്യകൃഷിയിലെ പ്രവാസികളുടെ നിക്ഷേപ സാധ്യത വലുതാണെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊച്ചിയിൽ ലഭ്യമായിട്ടുള്ള പ്രദേശത്ത് വൻകിട മത്സ്യകൃഷിക്ക് പ്രത്യേക ഇടം ലഭ്യമാക്കാൻ കഴിയും. ഇവിടെ പ്രവാസികൾക്ക് നിക്ഷേപം നടത്താനും അവസരമുണ്ടാകും. കേരളത്തിലെ കശുവണ്ടിക്ക് ലോകവിപണിയിൽ വലിയ പ്രിയമുണ്ട്. സ്വാദും ഗുണനിലവാരവും ദീർകാലം കേടുകൂടാതെയിരിക്കുന്നതുമാണ് അതിന് കാരണം. പുറത്തു നിന്ന് ലഭിക്കുന്ന അസംസ്കൃത അണ്ടിയുടെ കുറവ് ഈ രംഗത്ത് ഭീഷണി ഉയർത്തുന്നുണ്ട്.


വേഗം ലാഭം ലഭിക്കുന്ന മേഖല മൃഗസംരക്ഷണം: മന്ത്രി കെ.രാജു



നിക്ഷേപം നടത്തിയാൽ വേഗം ലാഭം ലഭിക്കുന്ന മേഖലയാണ് മൃഗസംരക്ഷണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. മുട്ട, മാംസം എന്നിവയ്ക്ക് ഇവിടെ വിപണി ഉറപ്പാണ്. ഇവയുടെ ഉത്പാദനം കൂട്ടിയാൽ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കാം.

പാലുത്പാദനത്തിനായി തുടങ്ങുന്ന ചെറുകിട, ഇടത്തരം, വൻകിട ഡയറി യൂണിറ്റുകൾക്ക് സർക്കാർ സഹായം നൽകും. സാന്പത്തിക ശേഷികുറഞ്ഞ പ്രവാസികൾക്ക് 20 മുതൽ 50 വരെ പശുക്കളുള്ള ഡയറി ഫാമുകൾ തുടങ്ങാവുന്നതാണ്. ഇതിനെല്ലാമുള്ള ലൈസൻസ് ലഭ്യമാക്കൽ വേഗത്തിൽ നടത്തും. സബ്സിഡി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കായലുകളിൽ പ്രത്യേക സ്ഥലങ്ങൾ പ്രവാസികൾക്ക് അനുവദിച്ചാൽ മത്സ്യോത്പാദനത്തിൽ വർധനവുണ്ടാക്കാമെന്ന് പ്രതിനിധികൾ പറഞ്ഞു. മികച്ച കോഴിബ്രീഡ് സംസ്ഥാനത്തിനുണ്ടാകണമെന്നും പ്രതിനിധികൾ പറഞ്ഞു.

കാർഷികരംഗത്തെ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ലൈസൻസും സർക്കാർസഹായങ്ങളും നൽകുന്നതിന് ഏകജാലക സംവിധാനം വേണമെന്ന് പ്രതിനിധികൾ പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്,വൈദ്യുതി വകുപ്പുകളും മലിനീകരണ നിയന്ത്രണബോർഡും ചേർന്ന് ഇതിനുള്ള സംവിധാനം രൂപപ്പെടുത്തും.

മന്ത്രിമാർക്കു പുറമേ എംഎൽഎമാരായ എസ്.ശർമ, കെ.എൻ.എ. ഖാദർ, കെ.കൃഷ്ണൻകുട്ടി, എസ്.ശർമ്മ, പുരുഷൻ കടലുണ്ടി എന്നിവരും വിവിധരാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.


കിഫ്ബി: ചിട്ടി സ്കീമിന് പ്രവാസികളുടെ പിന്തുണ



ലോക കേരള സഭയുടെ രണ്ടാംദിനത്തിലെ ഉപചർച്ചയിൽ കിഫ്ബി ഫണ്ട് സമാഹരണത്തിലെ വിവിധ സാധ്യതകൾ ചർച്ചചെയ്തു. രണ്ട് വർഷം കൊണ്ട് കഐസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ധനകാര്യമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. പവാസികളുടെ സന്പാദ്യത്തെ നാടിന്‍റെ സൗഭാഗ്യമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. 10 ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയിൽ ചേരുമെന്നാണ് പ്രതീക്ഷ. ബാങ്ക് നിരക്കിനേക്കാൾ കൂടിയ പലിശ കിട്ടുന്ന ചിട്ടി കേരളവികസന പ്രക്രിയയിൽ പങ്കാളി ആകാനും പ്രവാസികൾക്ക് അവസരം നൽകുന്നു എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

പെൻഷനും ഇൻഷുറൻസ് സംരക്ഷണവും ബന്ധിപ്പിച്ചുള്ള പ്രവാസി ചിട്ടികൾ മികച്ച നിക്ഷേപഅവസരമാണെന്ന് കിഫ്ബി സിഇഒ ഡോ.കെ.എം എബ്രഹാം പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താതെ യൂറോപ്പ്, അമേരിക്ക ഉൾപ്പെടെ ലോകത്തെ എല്ലാ മലയാളികൾക്കും ഇതിൽ ചേരാൻ അവസരം നൽകണമെന്ന് ചർച്ചയിൽ പ്രവാസികൾ ആവശ്യപ്പെട്ടു.

ജാമ്യവ്യവസ്ഥകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. പ്രവാസി ചിട്ടിയുടെ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനായിട്ടാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങൾ ലളിതവും സുതാര്യവും ആണ് എന്ന് എബ്രഹാം വിശദീകരിച്ചു. ലാഭം ഉറപ്പാക്കുന്ന കൂടുതൽ പദ്ധതികൾ കിഫ്ബി നടപ്പാക്കണമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

മികച്ച പദ്ധതികൾ അവതരിപ്പിച്ചാൽ നിക്ഷേപിക്കാൻ പ്രവാസികൾ ഒരുക്കമാണ് എന്ന് ഗൾഫാർ മുഹമ്മദാലി പറഞ്ഞു. ഗവണ്‍മെന്‍റ് പണം വികസന ആവശ്യത്തിന് ചെലവ് ചെയ്യുന്പോൾ ബാധ്യകൂടുമെന്നും അത് അത് പരിഹരിക്കാൻ പ്രവാസികൾ നിക്ഷേപം നടത്തണമെന്നും മുൻ ധനകാര്യമന്ത്രി കെ.എം മാണി അഭ്യർഥിച്ചു.

ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് സോവറിൻ ഫണ്ട് പോലുള്ള നിക്ഷേപ ഉത്പന്നങ്ങൾ സർക്കാർ നടപ്പാക്കണം. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കണ്‍സോർഷ്യം രൂപീകരിക്കാനും അതിൽ പ്രവാസികൾക്ക് ഓഹരി പങ്കാളിത്തം നൽകണം, ഇന്ത്യയിലെ പ്രവാസികൾക്കായും ചിട്ടി തുടങ്ങണം, കഐസ്എഫ്ഇയെ ബാങ്ക് ആക്കി മാറ്റണം തുടങ്ങിയ നിർദേശങ്ങളും അംഗങ്ങൾ ഉയർത്തി. പ്രവാസി സമൂഹം ആവശ്യപ്പെട്ടാൽ അവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കുന്ന കാര്യം ആലോചിക്കാമെന്ന് ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി പറഞ്ഞു.

എംഎൽഎമാരായ സുരേഷ് കുറുപ്പ്, ടി.വി രാജേഷ.്, വി.ഡി സതീശൻ, സാന്പത്തിക ഉപദേഷ്ടാവ് ഡോ. ഗീത ഗോപിനാഥ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ, കമല വർധന റാവു, ഡോ. ഷർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

കലാസാഹിത്യ പ്രതിഭകളുമായി മുഖ്യമന്ത്രി ചർച്ച നടത്തി



കേരളത്തിന്‍റെ കലാസാംസ്കാരിക മേഖലയിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലാസാഹിത്യ രംഗത്തെ പ്രമുഖരുമായി ലോകകേരളസഭയുടെ ഇടവേളയിൽ ചർച്ച നടത്തി.

കവി സച്ചിദാനന്ദൻ, ഓസ്കർ അവാർഡ് ജോതാവ് റസൂൽ പൂക്കുട്ടി, സിനിമാ താരങ്ങളായ രേവതി, ആശാശരത്, കലാകാര·ാരായ റിയാസ് കോമു, ബോസ് കൃഷ്ണാമാചാരി, പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, നിലന്പൂർ ആയിഷ, സാമൂഹ്യ പ്രവർത്തക സുനിതാകൃഷ്ണൻ തുടങ്ങിയവരാണ് തങ്ങളുടെ ആശയങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവച്ചത്.

ആധുനിക കേരളത്തെ നല്ല രീതിയിൽ ലോകത്തിനു മുന്പിൽ അവതരിപ്പിക്കുന്നതിന് പദ്ധതി വേണമെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. പൈതൃക ഗ്രാമങ്ങളും തെരുവുകളും നല്ല നിലയിൽ സംരക്ഷിക്കാൻ നടപടി വേണം. കേരളത്തിൽ ഒരു കലാഗ്രാമം സ്ഥാപിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കേരളത്തിന് സമഗ്രമായ കലാനയം വേണമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. കേരളത്തിന് സാംസ്കാരികമായ സന്പദ്ഘടന ഉണ്ടാക്കാൻ കഴിയുമെന്ന് റിയാസ് കോമു അഭിപ്രായപ്പെട്ടു. ഫോർട്ട് കൊച്ചി ഉൾപ്പടെയുളള സ്ഥലങ്ങളിലെ ചരിത്ര പ്രാധാന്യമുളള കെട്ടിടങ്ങൾ സംരക്ഷിക്കണം.

സ്കൂൾ കലോത്സവങ്ങൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കണമെന്ന് സുനിത കൃഷ്ണൻ പറഞ്ഞു. പ്രവാസികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ ശ്രമിക്കണം. വിദേശത്ത് വീട്ടു ജോലിക്ക് പോകുന്ന പാവപ്പെട്ട സ്ത്രീകൾ ചതിക്കുഴിയിൽ വീഴാതിരിക്കാൻ അവരെ ബോധവത്കരിക്കാനുളള പരിപാടി വേണം. ടൂറിസം വികസിപ്പിക്കുന്പോൾ തന്നെ ഈ മേഖലയിൽ മോശം പ്രവണതകൾ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് രേവതി പറഞ്ഞു. മറ്റു രാജ്യങ്ങളുമായുളള സാംസ്കാരിക വിനിമയ പരിപാടി വേണമെന്ന് ബോസ് കൃഷ്ണാമാചാരി നിർദ്ദേശിച്ചു.

ലോകകേരളസഭ സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടിയാണെന്ന സന്ദേശം എല്ലായിടത്തും എത്തിക്കണമെന്ന് ആശാശരത് പറഞ്ഞു.

ലോകകേരളസഭയ്ക്ക് നല്ല തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഇതിനു വേണ്ടി പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നുണ്ട്. വിദേശ ജോലിക്കാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ ശ്രമിക്കും. കലാകാരൻമാരും സാഹിത്യകാരൻമാരും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സർക്കാർ ഗൗരവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പോൾ ആന്‍റണി, മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ പ്രഭാവർമ്മ എന്നിവരും പങ്കെടുത്തു.


ലോക കേരള സഭയോടനുബന്ധിച്ച് നടത്തിയ സാഹിത്യമൽസര വിജയികൾ

ലോക കേരള സഭയോടനുബന്ധിച്ച് മലയാളം മിഷൻ നടത്തിയ ആഗോള സാഹിത്യമൽസര വിജയികളെ പ്രഖ്യാപിച്ചു. വീടുവിട്ടവർ എന്ന് വിഷയത്തെ അധികരിച്ചുള്ള കഥാ രചനയിൽ സീനിയർ വിഭാഗത്തിൽ ചെന്നൈയിലെ ചൈത്ര ഒന്നാം സ്ഥാനവും നീലഗിരിയിലെ ആൻ ഫ്രഡി ചീരൻ രണ്ടാം സ്ഥാനവും ജോ ഫ്രഡി ചീരൻ മൂന്നാം സ്ഥാനവും നേടി. ജൂണിയർ വിഭാഗത്തിൽ നീലഗിരിയിലെ എസ്.എൻ നയന, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, അമൃത സഹദേവൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പ്രയാണം എന്ന വിഷയത്തെ അധികരിച്ചുള്ള കവിതാ രചന മൽസരത്തിൽ സീനിയർ വിഭാഗത്തിൽ ശ്രീജിഷ് ചെമ്മരൻ, സൗദി അറേബ്യയിലെ നിവ്യദാസ്, റായ്ഗഡിലെ സ്നേഹ ഷിബു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂണിയർ വിഭാഗത്തിൽ കൊല്ലത്തെ പൂജ പ്രിജി, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, ചെന്നൈയിലെ കൈലാസ് നാഥ് എൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

റിപ്പോർട്ട്: ശ്രീകുമാർ