ബംഗളൂരു: ഉദ്യാനനഗരിയിൽ ബൈബിൾ കഥകളുടെ ദൃശ്യവിസ്മയമായി 'എന്റെ രക്ഷകൻ' മെഗാഷോ. ബൈബിളിനെ ആധാരമാക്കി കേരള സംഗീത അക്കാദമി ചെയർമാൻ സൂര്യകൃഷ്ണ മൂര്‍ത്തി ഒരുക്കിയ മെഗാ ഷോയ്ക്ക് വൻ വരവേല്‍പ്പാണ് ബംഗളൂരുവിൽ ലഭിച്ചത്. വൈറ്റ് ഫീല്‍ഡ് റോഡിലുള്ള സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ കൂറ്റന്‍ എസി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിലാണ് എന്റെ രക്ഷകൻ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വെളിച്ചവും സംഗീതവും സമന്വയിക്കുന്ന "എന്റെ രക്ഷകന്' കാഴ്ചയുടെ അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്. പ്രധാന രംഗങ്ങളായ യേശുവിന്റെ ജനനം, പലായനം, ജറുസലേം പ്രവേശം, പിശാചിന്റെ പ്രലോഭനം, അന്ത്യത്താഴം, കാൽവരി യാത്ര, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെല്ലാം പ്രേക്ഷകർക്ക് മറക്കാനാവാത്ത ദൃശ്യാനുഭവം പകർന്നു. ഇരുന്നൂറോളം കലാകാരന്മാരും കുതിര, കഴുത, ഒട്ടകം, ആടുമാടുകൾ, പ്രാവ് തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും അണിനിരന്നപ്പോൾ സിനിമയെ വെല്ലുന്ന കാഴ്ചകളാണ് പതിനായിരം ചതുരശ്ര അടിയിലുള്ള വേദിയിലൊരുങ്ങിയത്.
കേരളത്തിൽ 70 പ്രദർശനം പൂർത്തിയാക്കിയ ശേഷമാണ് എന്റെ രക്ഷകൻ ബംഗളൂരുവിൽ എത്തിയത്. കവി മധുസൂദനന് നായരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രമേഷ് നാരായണന് ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന് അവകാശപ്പെടാവുന്ന ഈ പരിപടിയില്‍ രംഗത്ത് വരുന്നു. സെറ്റുകള്‍ക്ക് ഇരുനിലക്കെട്ടിടത്തിന്റെ വലിപ്പമാണ് ഉള്ളത്. വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ട്രസ്റ്റിന്റെയും പ്രവാസി എക്സ്പ്രസിന്റെയും ആഭിമുഖ്യത്തിലാണ് ഈ പരിപാടി ബംഗളൂരുവില്‍ എത്തിക്കുന്നത്. ചങ്ങനാശേരി സര്‍ഗക്ഷേത്ര, മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഒരു കോടിയിലധികം ചെലവുവരുന്ന 'എന്റെ രക്ഷകന്' അണിയിച്ചൊരുക്കിയിരിക്കുന്നത്.ഡിസംബര്‍ 15ന് രാത്രി ഏഴിനാണ് മെഗാഷോ ഉദ്ഘാടനം ചെയ്തത്. ഇന്നലെ നടന്ന പ്രദർശനം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ചാൻസലർ ഫാ. ജോമോന് കൊലഞ്ചേരി, ആറാട്ട് ഗ്രൂപ്പ് ചെയര്മാന് ടോണി വിന്‍സന്റ്, ഗോപകുമാര്‍ ഐആര്‍എസ്, നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണി, കണ്‍വീനര്‍മാരായ ഫാ. ബിജു ആലപ്പാട്ട് എസ്സിജെ, ഷിജോ ഫ്രാന്‍സിസ്, റജികുമാര്‍, ജയ്ജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു. അവസാനദിവസമായ ഇന്ന് രാത്രി 7.30നാണ് മൂന്നാമത്തെ പ്രദർശനത്തോടെ മെഗാഷോയ്ക്ക് തിരശീല വീഴും. ബംഗളൂരു ആർച്ച്ബിഷപ്പ് ഡോ. ബർണാഡ് മോറസ് ഇന്നത്തെ പ്രദർശനം ഉദ്ഘാടനം ചെയ്യും. രണ്ടു മണിക്കൂര്‍ ആണ് ഷോയുടെ ദൈര്‍ഘ്യം.