ബ്രെക്സിറ്റ് ചർച്ചകൾ നാണക്കേടാകുന്നു: ലേബർ പാർട്ടി
Wednesday, December 6, 2017 2:26 PM IST
ലണ്ടൻ: ബ്രെക്സിറ്റ് ചർച്ചകൾ രാജ്യത്തിനു നാണക്കേടാകുന്നുവെന്ന് ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി. സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിവയ്ക്കു പുറമേ ലണ്ടനു വേണ്ടിയും പ്രത്യേകം ധാരണകൾ ഒപ്പുവയ്ക്കുമെന്ന വാർത്ത പരന്ന സാഹചര്യത്തിലാണ് പ്രതികരണം.

അതേസമയം, യുകെയിലെ ഒരു പ്രദേശത്തെയും വേറിട്ട രീതിയിൽ പരിഗണിക്കില്ലെന്നാണ് മന്ത്രിമാരുടെ വിശദീകരണം. അയർലൻഡ് അതിർത്തി സംബന്ധിച്ച് ഇത്തരത്തിലുള്ള ധാരണകളൊന്നുമായിട്ടില്ലെന്ന് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് എംപിമാരോടു വിശദീകരിച്ചു. ആദ്യഘട്ട ചർച്ചകൾ പൂർത്തിയാകാറായെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഐറിഷ് അതിർത്തി സംബന്ധിച്ച ധാരണ ഞെട്ടിക്കുന്നതാണെന്നും അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഡിയുപി നേതാവ് ആർലിൻ ഫോസ്റ്റർ പറഞ്ഞു. അഞ്ചാഴ്ചയായി ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് പാർട്ടിക്ക് ഇതിന്‍റെ കോപ്പി കിട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചില വിഷയങ്ങളിൽ കൂടി തീരുമാനമാകാനുണ്ടെന്നുമാണ് മാത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇക്കാര്യത്തിൽ പ്രതികരിച്ചത്. ബ്രക്സിറ്റ് അനുകൂലമായെങ്കിലും മേയുടെ ജനപിന്തുണയുടെ ഗ്രാഫ് കീഴോട്ടും ലേബർ പാർട്ടിയുടെ ഗ്രാഫ് മുകളിലോട്ടും ഉയരുന്നത് ബ്രിട്ടീഷ് ജനതയുടെ വീണ്ടു വിചാരത്തിന്‍റെ ഫലമാണെന്നു രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ