ജർമൻ ഭരണ പ്രതിസന്ധി: അനിശ്ചിതത്വം അവസാനിപ്പിക്കാൻ പ്രസിഡന്‍റിന്‍റെ അവസാനവട്ട ശ്രമം
Wednesday, November 22, 2017 1:35 PM IST
ബെർലിൻ: ജർമനിയിൽ ഭരണ പ്രതിസന്ധി തുടരുന്പോൾ എല്ലാ കണ്ണുകളും പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയറിലേക്ക്. സാധാരണഗതിയിൽ ആലങ്കാരിക പദവി മാത്രമായ പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് നിർണായകമായ വിവേചനാധികാരങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന അത്യപൂർവ അവസരങ്ങളിലൊന്നാണിത്. സ്റ്റൈൻമെയർ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാൻ പോകുന്നു എന്നത് ജർമനിയുടെ മാത്രമല്ല യൂറോപ്പിന്‍റെ ആകമാനം ആകാംക്ഷയാണ്.

ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാനാവാതെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ മുന്നിൽ കാണുന്ന സാഹചര്യം യുദ്ധാനന്തര ജർമനിയിൽ ആദ്യമാണ്. ജർമൻ രാഷ്ട്രീയത്തിൽ ആഴത്തിലുള്ള പരിചയവും നയതന്ത്ര ചാതുരിയും അറുപത്തൊന്നുകാരനെ ഈ സാഹചര്യം നേരിടാൻ സഹായിക്കുമെന്നു തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ജർമനിയിലെ ഏറ്റവും ജനപ്രിയനും വിശ്വസ്തനുമായ നേതാക്കളിലൊരാളാണ് സ്റ്റൈൻമെയർ.

ജെറാർഡ് ഷ്രോയ്ഡറുടെയും ആംഗല മെർക്കലിന്‍റെയും മന്ത്രിസഭകളിൽ വിദേശകാര്യ മന്ത്രിയായും ചീഫ് ഓഫ് സ്റ്റാഫായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ മാർച്ചിലാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയാണെങ്കിലും മെർക്കലുമായി നല്ല ബന്ധം തന്നെയാണ് അദ്ദേഹത്തിനുള്ളത്. രാജ്യത്തെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു നയിക്കണോ മന്ത്രിസഭാ രൂപീകരണത്തിനു മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ പ്രമുഖ പാർട്ടികളെ നിർബന്ധിക്കണോ എന്ന കാര്യത്തിൽ അദ്ദേഹത്തിന്‍റെ നിലപാടുകൾ നിർണായകമാകും.

എന്നാൽ ജർമനിയിലെ രാഷ്ട്രീയപാർട്ടികളോട് വിട്ടുവീഴ്ചയുടെ സ്വരത്തിൽ സമവായത്തിലൂടെ ഒരുറച്ച സർക്കാർ രൂപീകരിക്കാൻ മെർക്കലിനെ സഹായിക്കണമെന്ന് പ്രസിഡന്‍റ് അഭ്യർഥിച്ചിരിക്കുകയാണ്. അതിനായി സമയവും നൽകിക്കഴിഞ്ഞു. ഇതേ ആവശ്യം സ്വന്തം പാർട്ടിയായ എസ്പിഡിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സിഡിയുവും എഫ്ഡിപിയും ഗ്രീൻ പാർട്ടിയും തമ്മിൽ നടന്ന മുന്നണി ചർച്ചകൾ പരാജയപ്പെട്ടതാണ് ഭരണ പ്രതിസന്ധിക്കു കാരണം. ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുക എന്ന സാധ്യത മുന്നിലുണ്ടെങ്കിലും അതിലും ഭേദം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് മെർക്കലിന്‍റെ പക്ഷം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ