ജർമനിയിൽ കാലാവസ്ഥ കലിതുള്ളി; രണ്ടു മരണം
Wednesday, September 13, 2017 10:17 AM IST
ബെർലിൻ: യൂറോപ്പിലെ പ്രത്യേകിച്ച് ജർമനിയിലെ വേനൽക്കാലം കഴിഞ്ഞ് ശരത്കാലത്തിന്‍റെ തുടക്കത്തിലേയ്ക്കു പ്രവേശിക്കുന്പോൾ പ്രകൃതിയും താണ്ഡവത്തിനു തയാറെടുക്കുകയാണെന്നുള്ള കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ജനങ്ങളെ ഭയാശങ്കയിലേയ്ക്കു നയിക്കുകയാണ്. ഇക്കഴിഞ്ഞ ഒരാഴ്ചയായി ജർമനിയിൽ ഇടതടവില്ലാതെ കനത്ത മഴയും ഒപ്പം ശക്തമായ കാറ്റും വരാനിരിക്കുന്ന പ്രകൃതിക്ഷോഭത്തിന്‍റെ മുന്നോടിയായിട്ടാണ് പ്രവചിക്കുന്നത്.

ഷ്വെൽസ്വിഗ് ഹോൾസ്റ്റെയിൻ, നീഡർസാക്സൻ, മെക്കലൻബുർഗ് ഫോർപോമൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കു പുറമെ ഹാംബുർഗ്, ബ്രമ്മൻ എന്നീ പ്രദേശങ്ങളിലും ശക്തമായ ചുഴലിക്കാറ്റുണ്ടാകുമെന്നാണ് മുന്നറിപ്പ്.

ചൊവ്വാഴ്ച വൈകുന്നേരം വടക്കൻ ജർമൻ നഗരമായ മ്യൂൻസ്റ്ററിൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് സൂര്യപ്രകാശം ശക്തിപ്പെടുകയും വാഹനമോടിക്കുന്നവർക്ക് റോഡ് അവ്യക്തമാവുകയും ചെയ്തതാണ് അപകടകാരണം. മോശം കാലാവസ്ഥയെ തുടർന്നുണ്ടായ നിരവധി റോഡ് അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേ ഹൈവേയിൽ തന്നെ 10 കിലോ മീറ്റർ ചുറ്റളവിലുണ്ടായ മറ്റൊരു സംഭവത്തിൽ രണ്ടു ട്രക്കുകളുടെ കൂട്ടിയിടിയിൽ 26 കാറുകളാണ് അപകടത്തിപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് ഗതാഗതം നിർത്തിവച്ച ഹൈവേ ബുധനാഴ്ച പുലർച്ചെ നാലോടെയാണ് പോലീസ് വീണ്ടും തുറന്നത്.

കനത്ത മഴയും ചുഴലിക്കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് ജർമൻ കാലാവസ്ഥ (DWD). വിദഗ്ധരുടെ പ്രവചനം. ചുഴലിക്കാറ്റിന്‍റെ ശക്തി മണിക്കൂറിൽ 90 മുതൽ 160 കി.മീ. വേഗത്തിൽ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത് ചുഴലിക്കാറ്റിന്‍റെ രൂപത്തിൽ ജർമനിയാകെ വ്യാപിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്. നിലവിലെ 20 ഡിഗ്രി സെൽസ്യാണ് അന്തരീക്ഷ താപനില. ശരത്കാലത്തിലെ ചുഴലിക്ക് സെബാസ്റ്റ്യൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ