സർവകലാശാലകളുടെ പേരുമാറുന്നു
Wednesday, August 30, 2017 6:40 AM IST
ബംഗളൂരു: വിജയപുരയിലെ വനിതാ സർവകലാശാലയ്ക്ക് കന്നഡ കവയിത്രി അക്കാമഹാദേവിയുടെ പേരു നല്കിയതിനു പിന്നാലെ സംസ്ഥാനത്തെ മറ്റു സർവകലാശാലകൾക്കും പുണ്യപുരുഷ·ാരുടെയും സാമൂഹ്യപരിഷ്കർത്താക്കളുടെയും പേരുനല്കാൻ സർക്കാർ ഒരുങ്ങുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ ജാതിസമൂഹങ്ങളെ കൂടെക്കൂട്ടാൻ ലക്ഷ്യമിട്ടാണ് ഈ നടപടി.

ഗുൽബർഗ സർവകലാശാലയ്ക്ക് പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്കർത്താവും ലിംഗായത്ത് സ്ഥാപകനുമായ ബസവേശ്വരയുട പേര് നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാലാബുരാഗി സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറിന്‍റെ പേരും നല്കും.

ബാംഗളൂർ സർവകലാശാല വിഭജിച്ച് രൂപീകരിക്കുന്ന മൂന്ന് സർവകലാശാലകളിൽ ഒന്നായ ബംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ബംഗളൂരു നഗരശില്പിയായ കെംപഗൗഡയുടെ പേരുനല്കാനാണ് തീരുമാനം. നിലവിൽ ബംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളവും കെംപഗൗഡയുടെ പേരിലാണ് അറിയപ്പെടുന്നത്.

ബസവേശ്വര, വാൽമിനി, കെംപഗൗഡ, കനദദാസ, ബാബു ജഗ്ജീവൻ റാം, പുണ്യപുരുഷൻ സാന്ത ശിശുനല ഷരീഫ എന്നിവരുടെ പേരിൽ സർവകലാശാലകളെ പുനർനാമകരണം ചെയ്യാനുള്ള നിർദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ബസവരാജ് രായറെഡ്ഡി അറിയിച്ചു. കാലാബുരാഗി സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ബി.ആർ. അംബേദ്കറുടെ പേരുനല്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കത്തയച്ചിരുന്നുവെന്നും എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ ബംഗളൂരുവിൽ ആരംഭിച്ച ഇക്കണോമിക് സ്കൂളിന് അംബേദ്കറുടെ പേരാണ് നല്കിയിരിക്കുന്നത്.