ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഡെപ്യൂട്ടി മേയർ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി
Monday, August 21, 2017 8:33 AM IST
ബ്രിസ്റ്റോൾ (യുകെ): ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയർ ടോം ആദിത്യ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സേർവേറ്റീവ് പാർട്ടിയുടെ ആദ്യത്തെ ഇന്ത്യൻ വംശജനായ ഡെപ്യൂട്ടി മേയറാണ് കൗണ്‍സിലർ ടോം ആദിത്യ.

ബ്രിട്ടനിലെ ന്യുനപക്ഷ ജനവിഭാഗഡങ്ങളുടെ ഇടയിലുള്ള ആശങ്കകളും പ്രശ്നങ്ങളും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. യുകെയിൽ നഴ്സിംഗ് ജോലിയിൽ പുതുതായി പ്രവേശിക്കുന്ന വിദേശ ഉദ്യോഗാർത്ഥികൾക്കു എൻഎംസി രജിസ്ട്രേഷൻ ലഭിക്കുവാനുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയുടെ (IELTS) സ്കോർ 6 ആയി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുകെ.യുടെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശ പൗര·ാരുടെ പ്രത്യേകിച്ചു ഇൻഡ്യക്കാരുടെ മാതാപിതാക്കൾക്ക് ബ്രിട്ടനിൽ വന്നു മക്കളോടൊപ്പം താമസിക്കുന്നതിന് തടസം നിൽക്കുന്ന ബ്രിട്ടീഷ് വീസ നിയമങ്ങൾ മാറ്റേണ്ടതിന്‍റെ ആവശ്യകതയും കൗണ്‍സിലർ ടോം ആദിത്യ പ്രധാനമന്ത്രിയുടെ മുൻപാകെ അവതരിപ്പിച്ചു. വംശീയ അക്രമങ്ങൾക്കു വിധേയരാകുന്ന വ്യക്തികൾക്ക് നല്കുന്ന പരിരക്ഷ കൂടുതൽ ശക്തമാക്കേണ്ടതിന്‍റെ ആവശ്യവും, കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകുവാൻ ജുഡീഷ്യൽ വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകതയും ടോം ആദിത്യ പ്രധാനമന്ത്രിയുമായി സംസാരിച്ചു. കാര്യങ്ങൾ പഠിച്ചതിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.

ബ്രിട്ടനിലെ സാമൂഹ്യസാംസ്കാരിക മേഖലകളിൽ സാമൂഹ്യ പ്രതിബദ്ധതയോടും, അർപ്പണമനോഭാവത്തോടും കൗണ്‍സിലർ ടോം ആദിത്യ നടത്തിയ സേവനങ്ങളെ പ്രധാനമന്ത്രി ശ്ലാഘിക്കുകയും, ഡെപ്യൂട്ടി മേയർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദിക്കുകയും ചെയ്തു.

ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കില് നിന്നും 2011 ലും 2015ലും തെരഞ്ഞെടുക്കപ്പെട്ട ടോം, അന്ന് പോൾ ചെയ്യപ്പെട്ട വോട്ടിന്‍റെ മൂന്നിൽ രണ്ടു ഭാഗവും നേടിയാണ് കഴിഞ്ഞ രണ്ടു തവണയും കൗണ്‍സിലറായി വിജയഭേരി മുഴക്കിയത്.

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സിറ്റിയുടെയും സമീപ ഒൻപതു ജില്ലകളുടെയും പോലീസ് സേനയെ നിയന്ത്രിക്കുന്ന പോലീസ് ബോർഡിന്‍റെ (സൂക്ഷ്മപരിശോധനാ പാനൽ) വൈസ് ചെയർമാനായി സേവനം ചെയ്യുന്ന ടോം ആദിത്യ, 98 ശതമാനം വെള്ളക്കാർ താമസിക്കുന്ന തെക്കൻ ഗ്ളോസ്ററർഷയർ കൗണ്ടിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ്. ബ്രിസ്റ്റോൾ നഗരത്തിലെ വിവിധ മതനേതാക്കളുടെ പൊതുവേദിയായ ബ്രിസ്റ്റോൾ മൾട്ടി ഫെയിത്ത് ഫോറത്തിന്‍റെ ട്രസ്റ്റിയുമാണ് അദ്ദേഹം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ