മൈസൂരു: ദസറ ആഘോഷങ്ങൾക്കു തുടക്കമിട്ട് ആനകളെ മൈസൂരുവിലേക്ക് ആനയിക്കുന്ന പരന്പരാഗത ചടങ്ങായ ഗജപായനയ്ക്ക് തുടക്കമായി. ഹുൻസൂരിലെ വീരനഹോസള്ളിക്കു സമീപത്തെ നാഗപുരയിൽ രാവിലെ 11ന് ആരംഭിച്ച ചടങ്ങ് ദസറ എക്സിക്യൂട്ടീവ് ചെയർമാനും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ എച്ച്.സി. മഹാദേവപ്പ ഫ്ളാഗ് ഓഫ് ചെയ്തു. പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസമന്ത്രി തൻവീർ സേഠ്, സാംസ്കാരികമന്ത്രി ഉമാശ്രീ, ടൂറിസം മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരും പങ്കെടുത്തു.
ജംബുസവാരിയിൽ സുവർണസിംഹാസനം വഹിക്കുന്ന അന്പാരി ആന അർജുന, അഭിമന്യു, ഗജേന്ദ്ര, ബലരാമ, വിജയ, കാവേരി, വരലക്ഷ്മി, ഭീമ എന്നീ ആനകളാണ് ഇന്നലെ എത്തിയത്. ഇപ്പോൾ അലോക പാലസ് ഗ്രൗണ്ടിൽ ഇവർക്ക് താവളമൊരുക്കിയിരിക്കുകയാണ്. 17ന് ഉച്ചയ്ക്ക് 12.05ന് ഇവയെ മൈസൂരു കൊട്ടാരത്തിലേക്ക് ആനയിക്കും.
20ന് നടക്കുന്ന രണ്ടാംഘട്ട ഗജപായനയിൽ ഗോപാൽസ്വാമി, വിക്രമ, ഗോപി, ഹർഷ, പ്രശാന്ത, കൃഷ്ണ, ദ്രോണ എന്നീ ഏഴ് ആനകൾ കൂടി എത്തും. ഇത്തവണ 15 ആനകളാണ് ദസറയിൽ പങ്കെടുക്കുന്നത്.
ആനകൾക്കും പാപ്പാന്മാർക്കും ഇൻഷ്വറൻസ്
മൈസൂരു: ദസറയിൽ പങ്കെടുക്കുന്ന 15 ആനകൾക്കും അവയുടെ പാപ്പാന്മാർക്കുമായി ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് മൈസൂരു ജില്ലാ ഭരണകൂടം ഏർപ്പെടുത്തി. മൈസൂരുവിലേക്ക് ട്രക്കുകളിൽ എത്തിക്കുന്നതിനിടെ ആനകൾക്ക് പരിക്കുകൾ ഉണ്ടാകാം, മൈസൂരുവിൽ തങ്ങുന്ന സമയത്ത് ഏതെങ്കിലും പൊതു, സ്വകാര്യ വസ്തുവകകൾക്ക് ആനകൾ മൂലം കേടുപാടുകൾ സംഭവിക്കാം, ജംബോ സവാരിക്കായും വിജയദശമി ദിനത്തിലെ ഘോഷയാത്രയ്ക്കായുമുള്ള റിഹേഴ്സലുകളിലും ആനകൾക്ക് പരിക്കേൽക്കാം. വിദേശ വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിന് സന്ദർശകരാണ് ദസറയിൽ പങ്കെടുക്കാൻ എത്താറുള്ളത്. ആൾത്തിരക്കിനിടയിലൂടെ ആനകളെ അണിനിരത്തി അഞ്ചു കിലോമീറ്റർ ഘോഷയാത്ര നടക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഇൻഷ്വറൻസ് ഏർപ്പെടുത്താൻ ഭരണകൂടം തീരുമാനിച്ചത്. ഒരുമാസം മാത്രം ദൈർഘ്യമുള്ള ഇൻഷ്വറൻസ് പരിരക്ഷ നല്കുന്നത് മൈസൂരു ആസ്ഥാനമായ ഒരു ഇൻഷ്വറൻസ് കന്പനിയാണ്. വനത്തിലെ പരിപാലനകേന്ദ്രങ്ങളിൽ നിന്ന് മൈസൂരുവിലേക്കു പുറപ്പെടുന്ന സമയം മുതൽ ദസറ കഴിഞ്ഞ് തിരികെ വനത്തിലേക്ക് എത്തുന്നതു വരെയാണ് ഇൻഷ്വറൻസ് പരിരക്ഷ.
ദസറ ഭക്ഷ്യമേള മൂന്നു വേദികളിൽ
മൈസൂരു: ദസറയുടെ ഭാഗമായുള്ള ഭക്ഷ്യമേള ഇത്തവണ മൂന്നു വേദികളിൽ നടത്തും. ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്ദീപാണ് ഇതു സംബന്ധിച്ച് ഭക്ഷ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കാ രാമേശ്വരപ്പയ്ക്ക് നിർദേശം നല്കിയത്. സാധാരണ ഭക്ഷ്യമേള ഒറ്റ വേദിയിലാണ് നടത്താറുള്ളത്. എന്നാൽ സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് മൂന്നു വേദികളിൽ നടത്താൻ തീരുമാനിച്ചതെന്ന് രണ്ദീപ് അറിയിച്ചു.