കവൻട്രി കേരള സ്കൂൾ മലയാളം മിഷന്‍റെ നോഡൽ ഏജൻസി
Saturday, August 12, 2017 8:24 AM IST
കോട്ടയം: ഏറെ വർഷങ്ങളായുള്ള യുകെ മലയാളികളുടെ സ്വപ്നം പൂവണിയിക്കാൻ കേരള സർക്കാർ നടപടി തുടങ്ങി. മലയാളം പഠന പദ്ധതി ഉടൻ ആരംഭിക്കാൻ തയാറെടുക്കയാണ് നോർക്കയുടെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ. ഇതിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായി യുകെയിൽ മലയാളം പഠിപ്പിക്കുന്ന അസോസിയേഷനുകളെയും സംഘടനകളെയും കോർത്തിണക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കവൻട്രി കേരള സ്കൂളിനെ തിരഞ്ഞെടുത്തതായി മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം താല്പര്യമെടുക്കുന്ന പദ്ധതി വേഗത്തിൽ മുന്നോട്ടു കൊണ്ട് പോകുന്നതിന് മലയാളം മിഷൻ ഡയറക്ടർ ഒക്ടോബറിൽ ബ്രിട്ടൻ സന്ദർശിക്കും. ഇതിനു മുന്നോടിയായി യുകെ മലയാളികളുടെ മലയാള പഠന കേന്ദ്രങ്ങളെ കൂട്ടിയിണക്കാനുള്ള ശ്രമം കേരള സ്കൂൾ ഏറ്റെടുക്കുകയാണെന്ന് ഗവേണിങ് ബോഡി ചെയർമാന് ബീറ്റാജ് അഗസ്റ്റിൻ , പ്രധാന അധ്യാപകൻ എബ്രഹാം കുര്യൻ എന്നിവർ അറിയിച്ചു.

കോട്ടയത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ നടന്ന പരിശീലന കളരിയിൽ കവൻട്രി കേരള സ്കൂൾ ഗവേണിംഗ് ബോഡി അംഗങ്ങളായ ബീറ്റജ് അഗസ്റ്റിൻ , ലാലു സ്കറിയ , ജിനു കുര്യാക്കോസ് , അയർലൻഡ് പ്രധിനിധി ബസ്റജ് മാത്യു, യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ് എന്നിവർ പങ്കെടുത്തു. മലയാളം മിഷൻ പ്രോജക്ട് ഓഫീസർ അജിലാൽ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുഴുദിന പരിശീലന പരിപാടിയിൽ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി കേരള സ്കൂളിന്‍റെ പ്രവർത്തന ഘടനയും മറ്റും വിശദമായ ചർച്ചയ്ക്കു കാരണമായി.

പഠനം പൂർത്തിയാക്കിയാൽ കേരള സർക്കാരിന്‍റെ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി വളരെ ബൃഹത്തായ പാഠ്യ പദ്ധതി തന്നെയാണ് മലയാള മിഷൻ രൂപം നൽകിയിരിക്കുന്നത്. പാഠ്യ പദ്ധതികളെ നാലായി തിരിച്ചാണ് പഠനം മുന്നോട്ടു നീങ്ങുക. കണിക്കൊന്ന, സൂര്യകാന്തി , ആന്പൽ , നീലക്കുറിഞ്ഞി എന്നിവയാണ് നാല് പ്രധാന പാഠ്യ പദ്ധതികൾ. ഇവ നാലും പൂർത്തിയാക്കുന്ന കുട്ടികൾക്ക് കേരള സർക്കാരിന്‍റെ ഒൗദ്യോഗിക സർട്ടിഫിക്കറ്റുകൾ മലയാളം മിഷൻ സമ്മാനിക്കും . ഓരോ പാഠ്യ പദ്ധതിയിലും പ്രത്യേക പരീക്ഷ നടത്തിയാണ് കുട്ടികളെ മലയാള പഠനത്തിന് പ്രാപ്തരാക്കി മാറ്റുന്നത്. മൂന്നു ദിവസത്തെ പരിശീലനം ഒറ്റ ദിവസമാക്കി ചുരുക്കിയാണ് കവൻട്രി കേരള സ്കൂളിനുവേണ്ടി മിഷൻ അവതരിപ്പിച്ചത്.

മലയാളത്തെ മറക്കാതിരിക്കാം, പഠനം ലളിതമാക്കാം

മലയാളം കേട്ട് വളരാത്ത കുഞ്ഞുങ്ങളിൽ അന്യഭാഷാ പഠനം എന്ന ഭീതി സൃഷ്ടിക്കാതെ ലളിതമായ ശൈലിയിൽ മലയാളം പഠിപ്പിക്കുന്ന രീതിയാണ് മിഷന്‍റെ ലക്ഷ്യമെന്ന് ഡയറക്ടർ സുജ സൂസൻ വക്തമാക്കി. കളിയും ചിരിയും പാട്ടും കഥയും ഒക്കെയായി മുന്നേറുന്ന മലയാള പഠനം ആറു വയസു മുതൽ മുകളിലേക്കുള്ള കുട്ടികൾക്ക് വേണ്ടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്, തുടർന്ന് രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ്, മൂന്നു വർഷത്തെ ഹയർ ഡിപ്ലോമ കോഴ്സ്, മൂന്നു വർഷത്തെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് എന്നിങ്ങനെയാണ് മലയാളം പഠനം മുന്നേറുക. പത്തു വര്ഷം കൊണ്ട് പഠനം പൂർത്തിയാകുന്ന തരത്തിലുള്ള സമഗ്രമായ പദ്ധതിയാണ് മലയാളം മിഷൻ രൂപപ്പെടുത്തിയിരിക്കുന്നത്.

മലയാള പഠന കേന്ദ്രങ്ങൾ യഥാർഥ സ്കൂളുകളെ പോലെ തന്നെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സ്കൂൾ നടത്തിപ്പുകാർക്കും ഉത്തരവാദിത്തമേറുകയാണ് . സ്കൂൾ പ്രവർത്തനത്തിലും മിഷൻ പാഠ്യ പദ്ധതിയുടെ മുന്നേറ്റത്തിലും സർക്കാരിന്‍റെ കണ്ണ് ഉണ്ടാകുമെന്ന് വ്യക്തം.

യുകെയിലെ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി കേരള സ്കൂളിന് നിർണായകമായ റോൾ ഉണ്ടെന്നു മലയാളം മിഷൻ വക്തമാക്കി . യുകെയിലെ മിഷന്‍റെ പ്രവർത്തനം കേരള സ്കൂൾ വഴിയാകും യുകെ മലയാളികളിൽ എത്തുക. മേഖല കേന്ദ്രം കോ ഓഡിനേറ്റർ ആയി നിയമിതനായ ഏബ്രഹാം കുര്യന് യുകെയിലെ മലയാള പഠന കേന്ദ്രങ്ങളെ മിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതലയും ലഭിച്ചിട്ടുണ്ട് . വരും നാളുകളിൽ മലയാള പഠനം നടക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി മിഷനുമായി കൂട്ടിയിണക്കുക എന്ന ജോലിയാണ് മേഖല കേന്ദ്രം നിർവഹിക്കുക . ഇതിനായി മേഖല കേന്ദ്രത്തിനു സഹായമാകുന്ന വിധം വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി നിർവാഹക സമിതി രൂപീകരിക്കുന്ന കാര്യവും കേരള സ്കൂൾ പരിഗണിക്കുകയാണ്.

ആകസ്മിക തുടക്കം, അവിചാരിത നേട്ടം

ഏതാനും സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയിൽ വിരിഞ്ഞ ആശയമാണ് കവൻട്രി കേരള സ്കൂൾ എന്ന പേരിൽ യുകെ മലയാളികൾക്ക് അഭിമാനമായി മാറുന്നത് . നൂറു കണക്കിന് മലയാളി കുടുംബങ്ങൾ ഉള്ള കവൻട്രിയിൽ പരീക്ഷണം എന്ന നിലയിൽ കാര്യമായി ചർച്ച പോലും ചെയ്യാതെ 30 കുട്ടികൾക്ക് വേണ്ടി ആരംഭിക്കാൻ ശ്രമിച്ച സ്കൂൾ പ്രവേശന സമയത്തു തന്നെ കുട്ടികളുടെ എണ്ണം എഴുപതായും ക്ളാസുകൾ മൂന്നായും ഉയർത്തേണ്ടി വന്ന അനുഭമാണ് സ്കൂൾ പ്രവർത്തക സമിതി പങ്കിടുന്നത്. ഗവേണിംഗ് ബോഡി അംഗങ്ങളോടൊപ്പം പൂർണ സമയവും വോളന്‍റിയർമാരായി സമീക്ഷ യുകെ ജോയിന്‍റ് സെക്രട്ടറി സ്വപ്ന പ്രവീണ്‍, വാർവിക് കൗണ്‍സിൽ ജീവനക്കാരൻ ഷിൻസണ്‍ മാത്യു എന്നിവർ കൂടി ഫാക്കൽറ്റി അംഗങ്ങളായി സജ്ജരായതോടെ ടോപ് ഗിയറിൽ കുതിക്കുകയാണ് കവൻട്രി കേരള സ്കൂൾ . വെറും മൂന്നു മാസം കൊണ്ട് ആദ്യ ഘട്ട പരീക്ഷ നടത്തിയാണ് സമ്മർ അവധിക്കായി സ്കൂൾ പിരിഞ്ഞിരിക്കുന്നത്. ആദ്യ പരീക്ഷയിൽ 20 മുതൽ 92 ശതമാനം വരെ മാർക്ക് വാങ്ങി കുട്ടികൾ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. വിരലിൽ എണ്ണാവുന്ന കുട്ടികൾ മാത്രമാണ് പഠനവുമായി പൊരുത്തപ്പെടുവാൻ പ്രയാസപ്പെടുന്നത്. മൂന്നു മാസം കൊണ്ട് കുട്ടികൾ മലയാളം എഴുതാനും ചോദ്യങ്ങൾക്കു വാക്കുകളിൽ ഉത്തരം പറയാനും ചെറു കവിതകൾ ചൊല്ലാനും പഠിച്ച അനുഭവം ഏറെ പ്രചോദനമായി മാറുകയാണ് . കവൻട്രി സ്കൂൾ പ്രവർത്തനത്തിൽ അമ്മമാരുടെ സേവനമാണ് ഏറെ നിർണായകമായി മാറുന്നത്. ഓരോ ക്ളാസിലും മാതാപിതാക്കളുടെ നിർബന്ധ പങ്കാളിത്തം സ്കൂൾ പ്രവർത്തനത്തിന് ഏറെ സഹായകമായി മാറുന്നുണ്ടെന്നു അധ്യാപകർ വക്തമാക്കുന്നു .

സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ ഉൗർജം പങ്കുവച്ചിട്ടുള്ള ബീറ്റജ് അഗസ്റ്റിൻ, കെ.ആർ. ഷൈജുമോൻ, എബ്രഹാം കുര്യൻ, ലാലു സ്കറിയ, ഷൈജി ജേക്കബ്, ജിനു കുര്യാക്കോസ്, ഹരീഷ് നായർ എന്നിവരാണ് സ്കൂൾ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: [email protected] / abhraham kurien 07 8 8 2791150.