വാൽസിംഹാം തീർഥാടനം: രൂപത പ്രഖ്യാപന വാർഷികവും കർമ്മലമാതാവിന്‍റെ തിരുനാളും 16ന്
Saturday, July 15, 2017 8:19 AM IST
വാൽസിംഹാം: യുകെയിലെന്പാടുമുള്ള മലയാളി ക്രൈസ്തവരും മാതൃഭക്തരും വാൽസിംഹാം പുണ്യജനനിയുടെ തിരുനടയിൽ ജൂലൈ 16ന് (ഞായർ) ഒത്തുകൂടുന്പോൾ നിരവധി പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമാകും ഈ വർഷത്തെ വാൽസിംഹാം തിരുനാൾ.

2016 ഒക്ടോബർ ഒന്പതിനാണ് രൂപത ഉദ്ഘാടനവും അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നതെങ്കിലും രൂപത പ്രഖ്യാപിച്ചു കൊണ്ട് വത്തിക്കാൻ പുറത്തിറക്കിയ ആദ്യ ഒൗദ്യോഗിക പ്രഖ്യാപനം (ബൂളാ) ഉണ്ടായത് ജൂലൈ പതിനാറിനാണ്.

തിരുസദസിൽ ആഘോഷിക്കപ്പെടുന്ന മാതാവിന്‍റെ ഒരു പ്രധാന തിരുനാളായ കർമ്മലമാതാവിന്‍റെ തിരുനാൾ’ ഈ വർഷം ജൂലൈ 16നാണ് വരുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിതമായതിന് ശേഷം രൂപതാ നേതൃത്വം ഏറ്റെടുത്തു നടത്തുന്ന ആദ്യ വാൽസിംഹാം തിരുനാൾ എന്ന പ്രത്യേകതയും ഈ വർഷത്തെ തിരുനാളിനുണ്ട്. കഴിഞ്ഞ പത്തു വർഷങ്ങളായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലാണ് ഇത് നടന്നു വന്നിരുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതക്ക് സ്വന്തമായി മെത്രാനെ ലഭിച്ചതിനാൽ ഈ വർഷം ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു സന്ദർശക മെത്രാന്‍റെ സാന്നിധ്യമില്ലാതെ തിരുനാൾ നടക്കുന്നത്. കഴിഞ്ഞ 10 വർഷത്തേക്കാളേറെയായി ഏറ്റവും കൂടുതൽ ആളുകൾ എത്തുമെന്ന് വിവരം ലഭിച്ചിരിക്കുന്നതെന്നും ഈ വർഷമാണ്. അറുപതിന് മുകളിൽ കോച്ചുകളിലും നിരവധിയായ സ്വകാര്യ വാഹനങ്ങളിലുമായിരിക്കും ഈ വർഷം സന്ദർശകരെത്തുന്നത്. മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമികനായി അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ 30 ൽ പരം വൈദികരുടെ സാന്നിധ്യമുണ്ടാകുമെന്നതും വാൽസിംഹാമിൽ ആദ്യമായിരിക്കും.

മുൻ വർഷങ്ങളിലേതിനേക്കാൾ അതിവിപുലമായ ഭക്ഷണ സൗകര്യങ്ങളാണ് സംഘാടക സമിതി ഈ വർഷമൊരുക്കിയിരിക്കുന്നത്. 7000 ൽ അധികം പ്രതീക്ഷിക്കുന്ന ഭക്തജനങ്ങളെ സ്വീകരിക്കുന്ന തിരുനാളിന് 7 കുടുംബങ്ങളാണ് ഇത്തവണ പ്രസുദേന്തിമാരാകുന്നത് എന്നതാണ് മറ്റൊരു സവിശേഷത. രൂപത ക്വയർ മാസ്റ്റർ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായക സംഘവും തിരുക്കർമങ്ങൾക്കിടയിൽ ഗാനങ്ങളാലപിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്