തെയ്യം തിറയാടിയ മാഞ്ചസ്റ്റർ നഗരം; മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് അഭിമാന മുഹൂർത്തം
Monday, June 19, 2017 7:04 AM IST
മാഞ്ചസ്റ്റർ: കഴിഞ്ഞ മാസം നടന്ന ചാവേർ ഭീകര അക്രമണങ്ങൾ മാഞ്ചസ്റ്റിന്‍റെ ഹൃദയത്തിനേൽപിച്ച മുറിവുകളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ചരിത്രമുറങ്ങുന്ന മാഞ്ചസ്റ്റർ നഗരം. ആ നഗര വീഥികൾക്കിരുവശവും തടിച്ചുകൂടിയ ലക്ഷക്കണക്കിന് തദ്ദേശീയരും, വിദേശികളുമായ ലക്ഷക്കണക്കിന് ജനസഞ്ചയത്തെ സാക്ഷിയാക്കി മലയാളത്തിന്‍റെ അഭിമാനം വാനോളമുയർത്തി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ.

യുകെയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ഇന്നലെ മാഞ്ചസ്റ്ററിൽ കാണാൻ കഴിഞ്ഞത്. ഭരതനാട്യവും, ഗജവീരനും, പഞ്ചാരിമേളവും അകന്പടിയായി ഒരു ഡസനോളം ഉണ്ണിയാർച്ചമാരും ആരോമൽ ചേകവൻമാരും തമ്മിൽ അങ്കം വെട്ടി ഒരു ലക്ഷത്തോളം വരുന്ന കണികളെ അക്ഷരാർത്ഥത്തിൽ അന്പരപ്പിച്ചു. കരിചാമുണ്ടിയുടെ കൂറ്റൻ തെയ്യവും, തീവെട്ടിയും ഉൾപ്പെടുന്ന മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പരേഡിൽ നടന്ന് നീങ്ങിയപ്പോൾ മാഞ്ചസ്റ്ററിൽ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ പുനരാവിഷകാരമാവുകയായിരുന്നു.

കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ പൂർണ സഹകരണത്തോടെയാണ് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എട്ടാമത് മാഞ്ചസ്റ്റർ പരേഡിന്‍റെ ഭാഗമായത്. ആയുർവേദം ഒരു ശാസ്ത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറോളം സന്നദ്ധ സംഘടനകളാണ് ഇന്നലത്തെ പരേഡിന്‍റെ ഭാഗമായത്.
||
നൂറ്റന്പതോളം കലാകാരൻമാരും കലാകാരികളും അണിനിരന്ന് കേരളത്തിന്‍റെ തനത് സാംസ്കാരിക പൈതൃകം തദ്ദേശീയരുടെ മുന്പാകെ അവതരിപ്പിക്കുവാൻ എംഎംഎയ്ക്ക് കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു.

മാഞ്ചസ്റ്റർ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാണികളുടെ കുറവുണ്ടാകുമെന്ന ധാരണയെ മറികടന്ന് "We Love Manchester" എന്ന പ്ലക്കാർഡ് കൈയ്യിലേന്തിയാണ് മാഞ്ചസ്റ്ററിനോടും രാജ്യത്തോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുൻവർഷങ്ങളെക്കാൾ കൂടുതൽ കാണികൾ രണ്ട് കിലോമീറ്റർ നീളുന്ന നഗരവീഥിയിൽ തടിച്ച് കൂടിയത്. ആനയുടെ തിടന്പിലും മുഖത്തും We Love Manchester എന്ന് ആലേഖനം ചെയ്താണ് മലയാളികൾ തങ്ങളുടെ രാജ്യത്തോടുള്ള കൂറും സ്നേഹവും പ്രകടിച്ചിച്ചത്.

സാംസ്കാരിക വൈവിധ്യം നിറഞ്ഞ മാഞ്ചസ്റ്ററിലെ നിവാസികൾക്ക് മുന്പാകെ കേരളത്തിന്‍റെ സാംസ്കാരിക തനിമ പ്രദർശിപ്പിക്കുവാനുള്ള അവസരമാണ് ഇത്തരം വേദികളെന്ന് എംഎംഎ പ്രസിഡന്‍റ് ജനേഷ് നായർ അഭിപ്രായപ്പെട്ടു.

അടുത്ത കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരേഡിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നപ്പോൾ; ഇത്തരമൊരു സന്ദർഭത്തിലാണ് നാം ജീവിക്കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുവാൻ നമ്മുടെ സാന്നിദ്ധ്യം അനിവാര്യമെന്ന് ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി അനീഷ് കുര്യൻ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റർ പരേഡിൽ എംഎംഎയുടെ സാന്നിധ്യം വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും അനീഷ് കുര്യൻ നന്ദി അറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്