മാഞ്ചസ്റ്ററിലെ സ്ഫോടനം: മരിച്ചവരിലേറെയും യുവാക്കളും കുട്ടികളും
Tuesday, May 23, 2017 8:07 AM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 22 പേരിൽ ഏറെയും കുട്ടികളും യുവാക്കളുമാണ്. സംഭവത്തിൽ 119 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ.

പ്രാദേശിക സമയം രാത്രി പത്തരയോടെ യുഎസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുന്പോഴായിരുന്നു സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് മാഞ്ചസ്റ്റർ വിക്ടോറിയ മെട്രോ സ്റ്റേഷൻ അടച്ചു. ഇരുപത്തിമൂന്നുകാരിയായ അരിയാന ഗ്രാൻഡെ അമേരിക്കൻ പോപ് ഗായികയാണ്. ഗായിക പരിക്കേൽക്കാതെ സുരക്ഷിതയായിരുന്നു.

ചാവേറാക്രമണമാണുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് പോലുള്ള ഭീകരസംഘടനകൾ ട്വിറ്ററിലൂടെ സന്തോഷം പ്രകടിപ്പിച്ച് സന്ദേശം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി തെരേസ മേ സംഭവസ്ഥലം സന്ദർശിയ്ക്കും. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് തെരേസ മെയ് അറിയിച്ചു. കാൽലക്ഷത്തോളം ആളുകൾക്ക് ഇരിപ്പിട സൗകര്യമുള്ള മാഞ്ചസ്റ്റർ അരീനയിൽ പരിപാടിയ്ക്കായി എത്തിയവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു.

സംഭവത്തിന്‍റെ പേരിൽ 23കാരനായ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ നിർത്തിവച്ചിരിക്കുകയാണ്. ജൂണ്‍ എട്ടിനാണ് തെരഞ്ഞെടുപ്പ്. മാഞ്ചസ്റ്ററിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മലയാളിയായ ലക്സണ്‍ ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ മൽസരിയ്ക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ബ്രിട്ടനിലെ എല്ലാ കേന്ദ്രങ്ങളിലും സുരക്ഷാ സംവിധാനം വർദ്ധിപ്പിച്ചിരിയ്ക്കയാണെന്ന് സ്ഥാനാർത്ഥി ലക്സണ്‍ ലേഖകനോടു പറഞ്ഞു. ഇന്നു വൈകുന്നേരം എല്ലാ സ്ഥാനാർത്ഥികളുടെയും അടിയന്തിര മീറ്റിംഗ് പോലീസ് മേധാവികൾ വിളിച്ചിട്ടുണ്ടെന്നും ലക്സണ്‍ പറഞ്ഞു. സംഭവത്തെ ജർമൻ ചാൻസലർ അംഗലാ മെർക്കൽ അപലപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ