അഭയാർഥിത്വത്തിനും നാടുകടത്തലിനും കടുത്ത നിയമങ്ങളുമായി ജർമനി
Saturday, May 20, 2017 8:32 AM IST
ബെർലിൻ: അഭയാർഥികളെ നിയന്ത്രിക്കുന്നതിനും നാടുകടത്തൽ വേഗത്തിലാക്കുന്നതിനും ജർമൻ പാർലമെന്‍റ് കർക്കശമായ നിയമ ഭേദഗതികൾ പാസാക്കി. അഭയാർഥികളുടെ സെൽ ഫോണ്‍ വിവരങ്ങൾ പരിശോധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതു പോലുള്ള വിവാദ വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.

സംരക്ഷണം തേടുന്നവരുടെ മൗലികാവശങ്ങളിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ് ഭേദഗതികളെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഈ സർക്കാരിന്‍റെ കാലത്ത് അഭയാർഥി പ്രവാഹം നിയന്ത്രിക്കുന്നതിനു നടപ്പാക്കുന്ന നിയമ ഭേദഗതികളുടെ പരിസമാപ്തിയാണിതെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറെ പറഞ്ഞു.

പുതിയ ഭേദഗതികൾ അനുസരിച്ച്, രാജ്യത്ത് തങ്ങാൻ അനുമതി ലഭിക്കാത്തവർ, അനുമതി നിഷേധിക്കപ്പെട്ട ശേഷവും സ്വയം രാജ്യം വിടാൻ കൂട്ടാക്കാത്തവർ, അവരവരെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നവർ എന്നിങ്ങനെയുള്ളവർക്ക് രാജ്യത്തിനുള്ളിൽ സഞ്ചാര സ്വാതന്ത്ര്യം തന്നെ പരിമിതപ്പെടുത്തും.

രാജ്യത്ത് തങ്ങാൻ അനുമതി ലഭിക്കുന്നതിനു ചെറിയ സാധ്യത അവശേഷിക്കപ്പെടുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയായി അന്തിമ തീരുമാനം വരുന്നതു വരെ ഇമിഗ്രേഷൻ സൗകര്യത്തിനുള്ളിൽ മാത്രം താമസിക്കാം.

നാടുകടത്താൻ വിധിക്കപ്പെട്ടവരെ ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ പാർപ്പിക്കാവുന്ന പരമാവധി ദിവസങ്ങൾ നാലിൽനിന്ന് പത്താക്കിയിട്ടുണ്ട്. അപകടകാരികളെന്നു കരുതുന്നവരുടെ നാടുകടത്തൽ നീട്ടിവച്ചാൽ അവരെ ഇലക്ട്രോണിക് നിരീക്ഷണത്തിനു വിധേയരാക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ