വിവിധ പാർട്ടികൾക്കു പ്രാതിനിധ്യവുമായി മാക്രോണ്‍ മന്ത്രിസഭ പ്രഖ്യാപിച്ചു
Thursday, May 18, 2017 8:09 AM IST
പാരീസ്: സെൻട്രിസ്റ്റ് നിലപാടുള്ള സ്വന്തം പാർട്ടിക്കൊപ്പം, ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും കൂടി പ്രാതിനിധ്യം നൽകി ഇമ്മാനുവൽ മാക്രോണ്‍ ഫ്രാൻസിനു പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചു. പരിസ്ഥിതിവാദികളും ഒളിന്പിക് ചാന്പ്യനും വരെ ഉൾപ്പെടുന്ന 22 അഗം മന്ത്രിസഭയിൽ നേർപകുതി സ്ത്രീകളാണ്. 22ൽ പതിനെട്ട് മന്ത്രിമാരും നാലു സ്റ്റേറ്റ് സെക്രട്ടറിമാരുമാണുള്ളത്. ഫിലിപ്പെ എഡ്വേർഡിനെ നേരത്തെ പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നു.

വലതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ ബ്രൂണോ ലെ മയറിനെയാണ് സാന്പത്തിക വകുപ്പ് ഏൽപ്പിച്ചിരിക്കുന്നത്. പാർട്ടിക്ക് പ്രധാനമന്ത്രി അടക്കം മൂന്നു പ്രതിനിധികളാണ് മന്ത്രിസഭയിൽ. ജെറാൾഡ് ഡാർമാനിയാണ് മൂന്നാമത്തെയാൾ. പബ്ലിക് അക്കൗണ്ട്സ് വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുക.

റിപ്പബ്ലിക്കൻ പ്രതിനിധികൾ മാക്രോണിനൊപ്പം ചേർന്നത് അവരുടെ മാത്രം തീരുമാനമാണെന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയ ഫ്രാൻസ്വ ബാരോയിൻ പറഞ്ഞു. മന്ത്രിസഭ ആശയക്കുഴപ്പം നിറഞ്ഞതാണെന്നും പാർട്ടിയുടെ പ്രതികരണം. മന്ത്രിസഭയിൽ ചേർന്ന പാർട്ടി പ്രതിനിധികളെ പുറത്താക്കിയതായും അറിയിപ്പ് വന്നു.

ഫ്രാൻസ്വ ഒളാന്ദിന്‍റെ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ഴാങ് യ്വെസ് ലെ ഡ്രിയാൻ പുതിയ മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കും.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ടിവി താരവുമായ നിക്കോളാസ് ഹുലോട്ട് പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യും. പൊതസമൂഹത്തിന്‍റെ പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന മാക്രോണിന്‍റെ വാഗ്ദാനമാണ് ഇതിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ