തുർക്കി ഹിതപരിശോധനാ ഫലം എർദോഗന് അനുകൂലം
Tuesday, April 18, 2017 5:27 AM IST
അങ്കാറ: തുർക്കിയുടെ ചരിത്രം തിരുത്തിക്കുറിച്ച്, രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണക്രമത്തിന് ജനങ്ങളുടെ അംഗീകാരം. പാർലമെന്‍ററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ ഭൂരിഭാഗം പേരും പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗന്‍റെ ഭരണഘടന ഭേദഗതി നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 51.3 ശതമാനം ആളുകളാണ് ഭേദഗതിയെ അനുകൂലിച്ചത്.

ആദ്യ 50 ശതമാനം വോട്ടുകളെണ്ണിയപ്പോൾ 86 ശതമാനം ന്ധയെസ്’ വോട്ടുകൾ ലഭിച്ചുവെങ്കിലും പിന്നീട് ഭൂരിപക്ഷം ചുരുങ്ങുകയായിരുന്നു. ഫലം പുറത്തുവന്നയുടൻ എർദോഗാൻ, പ്രധാനമന്ത്രി ബിൻ അലി യിൽദിരിമിനെയും സഖ്യകക്ഷി നേതാക്കളെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അതേസമയം, വോട്ടെണ്ണലിൽ തിരിമറി ആരോപിച്ച് മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) രംഗത്തെത്തിയിട്ടുണ്ട്.

ഫലം അനുകൂലമാകുന്നതോടെ, രാജ്യത്ത് 2019 മുതൽ പ്രധാനമന്ത്രി പദവി ഇല്ലാതാകും. പകരം വൈസ് പ്രസിഡന്‍റ് സ്ഥാനം നിലവിൽ വരും. പ്രസിഡന്‍റിനാവും പരിപൂർണ ഭരണചുമതല. അധികാരം വിപുലീകരിക്കുന്നതോടെ പുതിയ നിയമപ്രകാരം 2029 വരെ എർദോഗാന് പ്രസിഡന്‍റായി തുടരാനാകും. അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളായ അങ്കാറ, ഇസ്തംബൂൾ, ഇസ്മിർ എന്നിവിടങ്ങളിൽ ന്ധനോ’ വോട്ടിന് ഭൂരിപക്ഷം ലഭിച്ചത് ഭരണകക്ഷികൾക്ക് തിരിച്ചടിയായി.

ജനഹിതം എർദോഗന് അനുകൂലമാവുമെന്നു തന്നെയായിരുന്നു ഭൂരിപക്ഷം സർവേകളും അഭിപ്രായപ്പെട്ടിരുന്നത്. ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്‍റ് പാർട്ടിക്കൊപ്പം നാഷണലിസ്റ്റ് ആക്ഷൻ പാർട്ടിയും പ്രസിഡൻഷ്യൽ ഭരണത്തെ അനുകൂലിക്കുന്നു. സിഎച്ച്പിയും കുർദിഷ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമാണ് ഹിതപരിശോധനയെ എതിർത്തിരുന്നത്.

ഏകദേശം 5.5 കോടി ജനങ്ങളാണ് വേൊട്ടടുപ്പിൽ പെങ്കടുത്തത്. വ്യത്യസ്ത നിറങ്ങളിലായാണ് ബാലറ്റ് പേപ്പർ സജ്ജീകരിച്ചിരിക്കുന്നത്. വെള്ള നിറമുള്ള വശത്ത് ഇവിത് (യെസ്) എന്നും തവിട്ട് നിറമുള്ള ഭാഗത്ത് ഹയിർ (നോ) എന്നുമാണുള്ളത്. വോട്ടർമാർക്ക് അവയിലേതെങ്കിലുമൊന്നിൽ സീൽ പതിക്കാം. വോട്ടെടുപ്പിനിടെ തെക്കുകിഴക്കൻ മേഖലകളിലെ ചില സ്ഥലങ്ങളിൽ അങ്ങിങ്ങായി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ