കോപ്പിയടിച്ചാൽ കർശനനടപടി: പുതിയ നിയമഭേദഗതി എത്തി
Thursday, March 23, 2017 5:43 AM IST
ബംഗളൂരു: സംസ്ഥാനത്ത് പരീക്ഷകളിൽ കോപ്പിയടിക്കുന്നവർക്കും കൂട്ടുനിൽക്കുന്നവർക്കുമെതിരേ ഇനി കർശന നടപടിയുണ്ട ാകും. കോപ്പിയടിക്ക് പിടിക്കപ്പെടുന്ന വിദ്യാർഥികൾക്ക് മൂന്നു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തും. വിദ്യാർഥികൾക്ക് കൂട്ടുനിൽക്കുന്ന അധ്യാപകർ അഞ്ചു വർഷം തടവുശിക്ഷയും അനുഭവിക്കേണ്ടിവരും. ക്രമക്കേട് നടത്തുന്നവർക്കും കൂട്ടുനിൽക്കുന്നവർക്കും ശിക്ഷ ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ നിയമഭേദഗതി കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്.

പുതിയ ഭേദഗതിയനുസരിച്ച്, വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിച്ചുവെന്ന് കണ്ടെ ത്തിയാൽ സ്ഥാപനത്തിന്‍റെ അംഗീകാരം വരെ നഷ്ടമാകാം. പരീക്ഷാഹാളിൽ നിരീക്ഷണ ചുമതലയുള്ളവർ ക്രമക്കേടിന് വിദ്യാർഥികൾക്ക് സഹായകമായ നിലപാട് സ്വീകരിച്ചാൽ കർശന നടപടിക്കും നിയമഭേദഗതി ശിപാർശ ചെയ്യുന്നു.

കഴിഞ്ഞവർഷത്തെ പ്രീയൂണിവേഴ്സിറ്റി പരീക്ഷയിലടക്കം ചോദ്യപേപ്പർ ചോർന്ന സംഭവം വലിയ വിവാദമായിരുന്നു. ചില സ്വകാര്യ കോളജുകൾ ക്രമക്കേടിന് വിദ്യാർഥികളെ സഹായിക്കുന്നതായും ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. വരുന്ന എസ്എസ്എൽസി അടക്കമുള്ള പരീക്ഷകൾക്ക് പുതിയ നിയമം ബാധകമാക്കും.