"ലൈറ്റ് ഇൻ ലൈഫ്’തുണയായി; ഇടമലക്കൂടി സന്പൂർണ വൈദ്യുതീകരണത്തിലേക്ക്
Thursday, March 23, 2017 5:36 AM IST
സ്വിസ് മലയാളികൾ കൈകോർത്തപ്പോൾ കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി സന്പൂർണ വൈദ്യുതീകരണത്തിലേക്ക്. 28 കുടികളിലായി 715-ഓളം ആദിവാസി കുടികളിൽ 31-നുമുന്പ് വൈദ്യുതി എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കഐസ്ഇബിയും ഗവണ്‍മെന്‍റ് ഏജൻസിയായ അനർട്ടും.

മൂന്നാറിൽനിന്നും 22 കിലോമീറ്റർ അകലെ പെട്ടിമുടിവരെ വൈദ്യുതി ലൈൻ നിലവിലുണ്ട്. ഇവിടെനിന്നും 4.78 കോടി രൂപ മുതൽമുടക്കിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് 13.5 കിലോമീറ്റർ ലൈൻ പണി പുരോഗമിച്ചുവരുന്നു.

ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്‍റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ് കുഴിപ്പിള്ളിൽ എന്നിവർ മുൻകൈയെടുത്ത് സ്വിറ്റ്സർലൻഡിലെ മലയാളി അസോസിയേഷൻ സംഘടനയായ "ലൈറ്റ് ഇൻ ലൈഫ്’ൽനിന്നും അഞ്ചുലക്ഷം രൂപ സമാഹരിച്ച് വീടുകളുടെ വയറിംഗിനാവശ്യമായ സാമഗ്രികൾ വാങ്ങുന്നതിന് കഐസ്ഇബിക്കു നൽകി. 25-നുമുന്പ് വയറിംഗ് ജോലികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളായ ആർ. ജ്യോതികുമാർ, വി.കെ. ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള നാൽപതോളം സന്നദ്ധ പ്രവർത്തകർ.

ഉൾവനത്തിലുള്ള മറ്റു കുടികളിലെ 450-ഓളം കുടിലുകളിൽ അനർട്ടിന്‍റെ സഹായത്തോടെ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്ന പ്രവർത്തനം പൂർത്തീകരിച്ചു.

എസ്. രാജേന്ദ്രൻ എംഎൽഎ, അടിമാലി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ. നസറുദീൻ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ ജേക്കബ് കെ. ഈപ്പൻ, അസിസ്റ്റന്‍റ് എൻജിനിയർ ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ജോലികൾ നടന്നുവരുന്നത്.