സൊമാലിയൻ പ്രസിഡന്‍റായി അമേരിക്കൻ വംശജൻ ചുമതലയേറ്റു
Thursday, February 9, 2017 6:45 AM IST
വാഷിംഗ്ടണ്‍ ഡിസി.: സൊമാലിയൻ പ്രസിഡന്‍റായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് എന്ന അമേരിക്കൻ വംശജൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കൻ - സൊമാലിയ ഇരട്ട പൗരത്വമുള്ള മുൻ പ്രധാനമന്ത്രിയും 1985 ൽ വാഷിംഗ്ടണിലേക്ക് കുടിയേറുകയും ചെയ്ത ബഫല്ലോ സ്വദേശിയായ മുഹമ്മദാണ് ദശാബ്ദങ്ങൾക്കുശേഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്

ഇരുപതിൽപരം സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.1969നുശേഷം ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പു നടക്കാത്ത പന്ത്രണ്ടു മില്യണ്‍ ജനങ്ങളുള്ള ആഫ്രിക്കൻ രാജ്യമായ സൊമാലിയായിൽ പട്ടാള അട്ടിമറികളിലൂടെയും ഏകാധിപത്യരീതിയിലുമുള്ള ഭരണകൂടമാണ് നിലവിലുണ്ടായിരുന്നത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് വിജയികളെ നിശ്ചയിക്കുന്നത് ഇലക്ട്രൽ വോട്ടുകളാണ്. ഇതേ രീതി തന്നെയാണ് സൊമാലിയായിൽ നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനും സ്വീകരിച്ചിരിക്കുന്നത്. 275 ലോവർ ലജിസ് ലേറ്റീവ് അംഗങ്ങളും 54 സെനറ്റർമാരും ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളജ്. രണ്ടു റൗണ്ടുകളായി നടന്ന തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയെ 97നെതിരെ 184 വോട്ടുകൾ നേടിയാണ് പരാജയപ്പെടുത്തിയത്.

മൊഗദിഷുവിൽ ജനിച്ച മുഹമ്മദ് വാഷിംഗ്ടണിലേക്ക് വരുന്നതിനുമുന്പ് സൊമാലിയ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 2010 ൽ എട്ടുമാസം താത്കാലിക പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ബഫ്ല്ലൊയിൽ നിരവധി പബ്ലിക്ക് തസ്തിക വഹിച്ചിട്ടുള്ള മുഹമ്മദ്, സൊമാലിയായിലെ ആഭ്യന്തര കലഹങ്ങൾക്കെതിരേയും അഴിമതിക്കെതിരെയും നിരന്തര പോരാട്ടം നടത്തിയിരുന്നു. അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള മുഹമ്മദിന് അമേരിക്കൻ ഗവണ്‍മെന്‍റുമായി നല്ല ബന്ധം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ