ഇറ്റലിയിൽ തോൽവി, ഓസ്ട്രിയയിൽ ജയം: യൂറോപ്പിൽ വലതു തീവ്ര പക്ഷവും സോഷ്യലിസ്റ്റ് ലിബറൽ പക്ഷവും തുല്യനിലയിൽ
Tuesday, December 6, 2016 7:25 AM IST
സൂറിച്ച്: ഭരണ പരിഷ്കരണത്തിന് ഇറ്റലിയിൽ നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടത് യൂറോപ്യൻ അനുകൂലികൾക്ക് തിരിച്ചടിയായപ്പോൾ, ഓസ്ട്രിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് യൂറോപ്യൻ യൂണിയന്റെ അഖണ്ഡതക്കെതിരെ നിലപാട് എടുത്തിട്ടുള്ള തീവ്ര വലതുപക്ഷത്തിനും തിരിച്ചടിയായി. ഫലത്തിൽ യൂറോപ്യൻ രാഷ്ര്‌ടീയത്തിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പുഫലം വലതു തീവ്ര പക്ഷവും സോഷ്യലിസ്റ്റ് ലിബറൽ പക്ഷവും തുല്യനിലയിലായി.

ഇറ്റലിയിൽ ഭരണ പരിഷ്കാരത്തിനായി നടത്തിയ ഹിതപരിശോധനയിൽ തോറ്റു സ്‌ഥാനം ഒഴിയുന്ന പ്രധാനമന്ത്രി മറ്റെയോ റെൻസി ലിബറൽ സോഷ്യലിസ്റ്റുകാരനാണെങ്കിൽ, ഓസ്ട്രിയയിൽ പ്രസിഡന്റായി അധികാരം ഏറ്റെടുക്കുന്ന അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ ഗ്രീൻ പാർട്ടിക്കാരനാണ്. ഇറ്റലിയിൽ 60 ശതമാനം പേർ ഹിതപരിശോധനയെ എതിർത്തപ്പോൾ, ഓസ്ട്രിയയിൽ 53.6 ശതമാനം വോട്ട് നേടിയാണ് അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ പ്രസിഡന്റാവുന്നത്.

ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പു ഫലങ്ങൾ തീവ്ര വലതുപക്ഷത്തിന് അനുകൂലമായിരുന്നെങ്കിൽ അത്, യൂറോ സോണിന്റെ ഭാവി, യൂറോപ്പിൽ സാമ്പത്തിക മാന്ദ്യം, അഭയാർഥി നയം തുടങ്ങിയ വിഷയങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് ഇടവരുത്തുമായിരുന്നു.

ഓസ്ട്രിയയിൽ വലതു തീവ്രപക്ഷ സ്‌ഥാനാർഥി നോബർട്ട് ഹോഷറുടെ വിജയം പ്രവചിച്ചിരുന്നുവെങ്കിലും ഇറ്റലിയിൽ ഭരണ പരിഷ്കരണം പരാജയപ്പെടുമെന്ന് നേരത്തെതന്നെ ഉറപ്പിച്ചിരുന്നതാണ്. സെനറ്റിന്റെ അംഗബലവും അധികാരങ്ങളും വെട്ടിക്കുറച്ചു മന്ത്രിസഭക്ക് കൂടുതൽ അധികാരം നൽകി ഭരണം സുഗമമാക്കാനായിരുന്നു ഹിതപരിശോധന കൊണ്ടുവന്നത്.

ബ്രിട്ടനിലെ ബ്രെക്സിറ്റിന്റെ വിജയത്തോടെ ഭീഷണിയിലായ യൂറോ സോണിന്റെ ഭാവിക്ക് ഓസ്ട്രിയയിലെ വിജയം താത്കാലിക ആശ്വാസം തരുന്നതാണ്. അടുത്തു വരുന്ന ജർമനിയിലെയും ഫ്രാൻസിലെയും പൊതുതെരഞ്ഞെടുപ്പുകൾ യൂറോസോണിന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും.

റിപ്പോർട്ട്: ടിജി മറ്റം