റഷ്യൻ സെൻട്രൽ ബാങ്കിൽ സൈബർ കവർച്ച: 31 മില്യൺ നഷ്‌ടം
Tuesday, December 6, 2016 7:24 AM IST
മോസ്കോ: റഷ്യ സെൻട്രൽ ബാങ്കിലുണ്ടായ സൈബർ കവർച്ചയിൽ 31 മില്യൺ ഡോളർ നഷ്ടമായി. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച വിവരം ബാങ്ക് അധികൃതർ പുറത്തുവിട്ടത്. ആഗോളതലത്തിൽ നടന്ന ഏറ്റവും വലിയ സൈബർ കവർച്ചകളിലൊന്നാണിത്.

എകദേശം അഞ്ച് മില്യൺ ഡോളർ കൊളളയടിക്കാനാണ് കവർച്ചക്കാർ ലക്ഷ്യമിട്ടതെന്ന് സെൻട്രൽ ബാങ്ക് പ്രതിനിധി ആർടിയോം സിക്യോവ് പറഞ്ഞു. നഷ്ടപ്പെട്ട പണത്തെകുറിച്ചുളള കണക്കെടുപ്പുകൾ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസങ്ങൾക്ക് മുമ്പ് സെൻട്രൽ ബാങ്ക് ഇടപാടുകളെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഹാക്കർമാർ അക്കൗണ്ടിൽ കടന്ന് കയറിയതിനെ കുറിച്ച് പരാമർശങ്ങളുണ്ട്.

ഹാക്കർമാർ ആധുനിക സംവിധാനങ്ങളുമായി ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് കടന്ന് കയറ്റം നടത്തുന്ന സാഹചര്യത്തിൽ ബാങ്കുകളുടെ സുരക്ഷ കൂടുതൽ വർധിപ്പിക്കണമെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ വേണം റഷ്യൻ സെൻട്രൽ ബാങ്കിൽ നടന്ന കവർച്ചയെ കാണാൻ.

മുമ്പ് ന്യൂയോർക്ക് സെൻട്രൽ ബാങ്കിലും ബംഗ്ലാദേശ് സെൻട്രൽ ബാങ്കിലും സമാനമായി രീതിയിൽ കവർച്ച നടന്നിരുന്നു. എന്നാൽ, രാജ്യത്തെ സാമ്പത്തിക സ്‌ഥിതി തകർക്കാൻ വിദേശ ചാരസംഘടനകളാണോ കവർച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായും റഷ്യ ആരോപിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ