എല്ലാവരേയും ഉൾക്കൊണ്ടുകൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് രൂപതക്ക് ആവശ്യം: മാർ ആലഞ്ചേരി
Monday, November 7, 2016 10:22 AM IST
ലണ്ടൻ: ആരെയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊണ്ട് യൂറോപ്പിലെ സഭയോട് ചേർന്നുനിന്നാവണം ഗ്രേറ്റ് ബ്രിട്ടൺ രൂപത സുവിശേഷ പ്രഷോഘണം നടത്തേണ്ടതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ദൈവത്തിന്റെ വലിയ അനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് കാണേണ്ടത്. രൂപത സംവിധാനത്തിന്റെ ക്രമങ്ങളിലേയ്ക്ക് വന്നതിനുശേഷമാണ് ഷിക്കാഗോ ഉൾപെടെയുള്ള മറ്റു രൂപതകളിലും ദൈവവിളികളുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് മാർ ആലഞ്ചേരി പറഞ്ഞു. പുതിയ രൂപത പ്രവർത്തനങ്ങൾക്ക് വഴി തുറക്കുന്ന സഭാപരമായ കാഴ്ചപാടുകളും പ്രായോഗിക മാർഗനിർദേശങ്ങളും മാർ ആലഞ്ചേരി അവതരിപ്പിച്ചു. അൽമായ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട ഇടവക രൂപത തല കർമപദ്ധതികളെകുറിച്ച് വൈദികരുമായി ആശയങ്ങൾ പങ്കുവച്ച മാർ ആലഞ്ചേരി, അജപാലന പ്രവർത്തനങ്ങളിലെ വൈദികരുടെ സംശയങ്ങൾക്കും മറുപടിയും നൽകി.

നേരത്തെ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പിനെ സ്വാഗതം ചെയ്തു. ആലഞ്ചേരി പിതാവിന്റെ ദീർഘവീഷണവും കഠിനാധ്വാനവുമാണ് പുതിയ രൂപതയുടെ രൂപീകരണത്തിന് ഒരു പ്രധാന കാരണമായിത്തീർന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ വൈദികരായിരുന്നു സമ്മേളനത്തിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്