ജർമൻ ആണവ നിലയങ്ങൾ 23.5 ബില്യൻ യൂറോ നഷ്‌ടപരിഹാരം നൽകും
Thursday, October 20, 2016 8:05 AM IST
ബർലിൻ: ആണവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജർമനിയിലെ ആണവ നിലയങ്ങൾ 23.5 ബില്യൻ യൂറോ നഷ്‌ടപരിഹാരം നൽകാൻ ധാരണ.

ഫെഡറൽ ക്യാബിനറ്റ് അംഗീകരിച്ച ബില്ലിലാണ് നഷ്‌ടപരിഹാരത്തുക വ്യവസ്‌ഥ ചെയ്തിരിക്കുന്നത്. നാലു സ്‌ഥാപനങ്ങൾ ചേർന്ന് ഈ തുക അടയ്ക്കണം.

ആണവ മാലിന്യങ്ങൾ താത്കാലികമായും സ്‌ഥിരമായും കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റേറ്റ് ഫണ്ടിലേക്ക് 2020നുള്ളിൽ തുക ഒടുക്കാനാണ് നിർദേശം വരുന്നത്. അതേസമയം തുക തീരെ കുറഞ്ഞു പോയെന്നാണ് വിമർശകർ പറയുന്നത്.

2011ൽ ജപ്പാനിലെ ആണവ നിലയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ജർമനിയിലെ ആണവ നിലയങ്ങളെല്ലാം 2020 ആകുന്നതോടെ അടച്ചു പൂട്ടാൻ ചാൻസലർ ആംഗല മെർക്കൽ നിർദേശിച്ചിരുന്നു. ഇതെത്തുടർന്നാണ് നിലയങ്ങൾ പൂട്ടുമ്പോഴുള്ള ആണവ മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രശ്നം ഉയർന്നുവന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ