ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ അനുവദിക്കില്ല: രാജ്നാഥ് സിംഗ്
Thursday, October 20, 2016 2:50 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനു മുമ്പാണെങ്കിലും അല്ലാത്തപ്പോഴാണെങ്കിലും ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം നടത്താൻ അനുവദിക്കില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അഗതികളുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സിബിസിഐയും ഡൽഹി അതിരൂപതയും ഫരീദാബാദ്, ഗുഡ്ഗാവ് രൂപതകളും സംയുക്തമായി നടത്തിയ ദേശീയ ആഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജ്നാഥ് സിംഗ്.

രാജ്യത്ത് മതത്തിന്റെ പേരിൽ സ്പർധ ഉണ്ടാക്കുന്നത് അനുവദിക്കില്ല. ആക്രമണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കും. ഇന്ത്യ സഹിഷ്ണുതയുടെ സർവകലാശാലയാണെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി, വെറുപ്പുണ്ടാക്കുന്നവരുടെ സ്ഥലമല്ല ഇന്ത്യയെന്നും കൂട്ടിച്ചേർത്തു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് െരകെസ്തവർക്കെതിരേ ചില ആക്രമണങ്ങളുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് രാജ്നാഥ് സിംഗ് ആവർത്തിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ സംഭവങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇല്ലാതായി. അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. അക്രമങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും കേന്ദ്ര സർക്കാർ ഉറപ്പ് നൽകുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

ഏതു മതത്തിലുള്ളവരാണെങ്കിലും വിശ്വാസങ്ങൾ ഉള്ളവരാണെങ്കിലും ഇന്ത്യയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഏതെങ്കിലും ഭയപ്പാടിന്റെയോ ആശങ്കയുടെയോ കാര്യമില്ല. താൻ ഒരു ഹിന്ദുവിശ്വാസിയാണ്. എല്ലാ മതങ്ങളെയും ലോകത്തിലെ എല്ലാ ജനങ്ങളെയും ഒരു കുടുംബം പോലെ അംഗീകരിക്കണമെന്നാണ് ഹിന്ദു വിശ്വാസവും ധർമഗ്രന്ഥങ്ങളും തങ്ങളെ പഠിപ്പിക്കുന്നത്. മനുഷ്യനും മനുഷ്യർക്കും ഇടയിൽ വെറുപ്പുണ്ടാക്കുന്ന ഒന്നും ഇന്ത്യയിൽ ചെയ്യാനാകില്ലെന്നും ഇതു സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സ്ഥലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മദർ തെരേസയുടെ സഹായം തേടിയവർ വിവിധ ഭാഷയിലുള്ളവരാണെങ്കിലും അവർ ഒരു ഭാഷ മാത്രമാണ് എല്ലാവരോടും പറഞ്ഞത്. പുഞ്ചിരിയുടെ ഭാഷ. അത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തിൽ എല്ലാവർക്കും മനസിലാകുന്നതാണെന്നും മാനവികതയുടെ ഭാഷ പുഞ്ചിരിയാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെത്തി രാജ്യത്തെ ദരിദ്രർക്കു വേണ്ടി പ്രവർത്തിച്ച മദറിന് രാജ്യം ഉന്നത ബഹുമതി നൽകി ആദരിച്ചു. മാനവീയ സേവനത്തിനു മാത്രമല്ല, ആയിരക്കണക്കിനു മനസിനെ കീഴടക്കിയതിനാണ് ആ ബഹുമതിയെന്നും വലിയ മനസുള്ളവർക്കു മാത്രമേ ഇത്ര വലിയ സേവനങ്ങൾ ചെയ്യാനാകൂയെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.

ആർഷ ഭാരത സംസ്കാരത്തിൽ ഊന്നിയ പ്രവർത്തനങ്ങളാണു മിഷനറീസ് ഓഫ് ചാരിറ്റിയിലൂടെ വിശുദ്ധ തെരേസ ചെയ്തിരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാസ‘ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. ദരിദ്രരിലും ദരിദ്രരായവരെയും നിരാലംബരെയുമാണ് മദർ കണ്ടെത്തി മുഖ്യധാരയിലെത്തിച്ചത്. അതൊരിക്കലും ഏതെങ്കിലും മതമോ ജാതിയോ നോക്കിയിട്ടല്ല. മദർ തെരേസയുടെ പ്രവർത്തനം മാതൃകയാക്കിയാണ് സഭ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ, ആർച്ച് ബിഷപ്പുമാരായ ഡോ. അനിൽ കൂട്ടോ, ഡോ. വിൻസെന്റ് എം. കോൺസസാവോ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, സ്റ്റാൻസിലാവോസ് ഫെർണാണ്ടസ്, ആൽബർട്ട് ഡിസൂസ, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, എംപിമാരായ ഓസ്കാർ ഫെർണാണ്ടസ്, പ്രഫ. കെ.വി. തോമസ്, റിച്ചാർഡ് ഹെ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്, ബിഷപ് ജേക്കബ് മാർ ബർണബാസ് തുടങ്ങിയവർ പങ്കെടുത്തു.