ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ മെത്രാനായി മാർ സ്രാമ്പിക്കൽ അഭിഷിക്‌തനായി
Tuesday, October 11, 2016 1:53 AM IST
പ്രസ്റ്റൺ: യൂറോപ്പിൽ ചരിത്രമെഴുതി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്‌തനായി.

സീറോ മലബാർ സഭമേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ പതിനായിരത്തോളം വരുന്ന മലയാളികളും ഇംഗ്ലീഷുകാരുമടങ്ങുന്ന വിശ്വാസി സമൂഹം സാക്ഷ്യം വഹിച്ചു. ലങ്കാസ്റ്റർ ബിഷപ് മൈക്കിൾ കാംബെൽ, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, എന്നിവർ മെത്രാഭിഷേക കർമത്തിന് സഹകാർമികത്വം വഹിച്ചു.

12ന് ഗായക സംഘം ഗാന ശുശ്രൂഷ ആരംഭിച്ചതോടെയാണ് ശുശ്രൂഷകൾക്ക് തുടക്കമായത്. 1.30ന് നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന മെത്രാഭിഷേക വേദിയിലേക്ക് പ്രധാന കാർമികരും നിയുക്‌ത മെത്രാനും സഹകാർമികരായ മറ്റു മെത്രാന്മാരാലും വൈദികരാലും എത്തിചേർന്നു. പ്രദക്ഷിണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നും ഓരോ പ്രതിനിധികളും പങ്കെടുത്തിരുന്നു.

പ്രദക്ഷിണം മെത്രാഭിഷേക വേദിയിലെത്തിയപ്പോൾ മാർ ജോസഫ് സ്രാമ്പിക്കലിനെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച നിയമന പത്രം (ബൂളാ) വായിച്ചു. തുടർന്ന് നിയുക്‌ത മെത്രാൻ രക്‌തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനം നടത്തി പ്രധാന കാർമികനായ കർദിനാൾ മാർ ആലഞ്ചേരിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് വലതുകരം സുവിശേഷത്തിൽ വച്ച് വിശ്വാസ പ്രഖ്യാപനം നടത്തി.

തുടർന്നു പ്രധാന കാർമികനായ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനക്കു തുടക്കമായി. വിശുദ്ധ കുർബാന മധ്യേ മെത്രാഭിഷേക ശുശ്രൂഷയുടെ ഏറ്റവും പ്രധാന കർമമായ കൈവയ്പ് പ്രാർഥന നടന്നു. രണ്ടുകെവയ്പ് പ്രാർഥനാകളാണ് നടന്നത്. ഇതോടെ മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാൻ പദവിയിലേക്കുയർത്തപ്പെട്ടു. മെത്രാന്റെ ഔദ്യോഗിക സ്‌ഥാന ചിഹ്നങ്ങളായ തൊപ്പി, അജപാലന ദണ്ഡ് എന്നിവ ധരിക്കാൻ അദ്ദേഹം യോഗ്യനായി. ഇതോടെയാണ് മെത്രാഭിഷേക ശുശ്രൂഷകൾ അവസാനിച്ചത്. തിരുക്കർമങ്ങളിൽ പങ്കാളികളായ എല്ലാ മെത്രാന്മാരും പുതിയ മെത്രാനെ ആശ്ലേഷിച്ച് അനുമോദിച്ചു.

അതിവിശിഷ്‌ട്ടവും ആത്മീയത നിറഞ്ഞു നിന്നിരുന്നതുമായ ഈ ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും ബ്രിട്ടനിൽ നിന്നും നിരവധി മെത്രാൻമാരും എത്തിചേർന്നിരിന്നു. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, ഉജ്‌ജയിൻ മെത്രാനായ മാർ സെബാസ്റ്റ്യൻ വടക്കേൽ, യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷിക്കാഗോ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ലിവർപൂൾ ആർച്ച്ബിഷപ് മാൽക്കം മക്മഹോൻ, ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ കാംബെൽ, ലീഡ്സ് രൂപത ബിഷപ് മാർക്കസ്, സ്റ്റോക്ക്, ലിവർപൂൾ സഹായമെത്രാൻ ബിഷപ് തോമസ് വില്യംസ്, മദർവെൽ മെത്രാൻ, ബിഷപ്പ് ജോസഫ് ആന്റണി, ഉക്രെയിൻ സഭ ഹോളി ഫാമിലി ലണ്ടൻ രൂപത ബിഷപ് ഹ്ലിബ് ലോംഞ്ചെന, സാൽഫോർഡ് രൂപത ബിഷപ് ജോൺ സ്റ്റാൻലി കെന്നത്ത് അർണോൾഡ്, റെക്സം രൂപത ബിഷപ് പീറ്റർ മാൽക്കം, ബ്രിഗ്നാൽ ഡാർക്കൽസ് രൂപത ബിഷപ് സ്റ്റീഫൻ റോബ്സൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറു മക്കളിൽ നാലാമനായി 1967 ഓഗസ്റ്റ് 11ന് ജനിച്ച ബെന്നി മാത്യു എന്നറിയപ്പെടുന്ന ജോസഫ് ശ്രാമ്പിക്കൽ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. വലിയകൊട്ടാരം എൽപി സ്കൂൾ, ഉരുളികുന്നം സെന്റ് ജോർജ് യുപി സ്കൂൾ, വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. തുടർന്നു പാലാ സെന്റ്് തോമസ് കോളജിൽ നിന്നു പ്രീഡിഗ്രിയും പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രിയും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽനിന്നു ബിഎഡും കർണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയിൽനിന്നു എംഎഡും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യിൽനിന്നു പൗരസ്ത്യദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്‌ഥമാക്കിയിട്ടുണ്ട്.

പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ മൈനർ സെമിനാരി പഠനവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്രപഠനവും പൂർത്തിയാക്കി ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉർബൻ സെമിനാരിയിൽ ചേർന്നു. ഇവിടെനിന്നും ദൈവശാസ്ത്രത്തിൽ ബിരുദവും ബൈബിൾ വിജ്‌ഞാനീയത്തിൽ ലൈസൻഷ്യേറ്റും നേടിയ മാർ ജോസഫ് സ്രാമ്പിക്കൽ 2000 ഓഗസ്റ്റ് 12ന് മാർ ജോസഫ് പള്ളിക്കാപറമ്പിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

പാലാ രൂപത ഇവാഞ്ചലൈസേഷൻ പ്രോഗ്രാം കോഓർഡിനേറ്റർ, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്മെന്റ്, ജീസസ് യൂത്ത്, രൂപത ബൈബിൾ കണവൻഷൻ, പ്രാർഥനാഭവനങ്ങൾ എന്നിവയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. 2005 മുതൽ 2013 വരെ പാലാ രൂപതാ മെഡിക്കൽ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. 2012 മുതൽ 2013 ഓഗസ്റ്റ് 31ന് റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളജിൽ വൈസ് റെക്ടറായി ചാർജെടുക്കുന്നതുവരെ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.

മംഗലാപുരത്തെ പഠനകാലത്ത് ബൽത്തങ്ങാടി രൂപതയിലെ കംഗനടി സെന്റ അൽഫോൻസ ഇടവകയിലും ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും കഴിഞ്ഞ മൂന്നു വർഷമായി റോമിലും സീറോ മലബാർ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളിൽ സഹായിച്ചിരുന്നു. കരുണയുടെ വർഷത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരിൽ ഒരാൾ കൂടിയാണ് മാർ ജോസഫ് സ്രാമ്പിക്കൽ.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്