ഹെതർട്ടൺ ദേവാലയ കൂദാശയും പൊതുസമ്മേളനവും ഒക്ടോബർ 14, 15 തീയതികളിൽ
Tuesday, October 11, 2016 12:00 AM IST
മെൽബൺ: മെൽബണിലും സമീപ പ്രദേശത്തുമുള്ള മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ കഴിഞ്ഞ പത്തുവർഷമായിട്ടുള്ള കാത്തിരിപ്പ് ഒക്ടോബർ 14,15 (വെള്ളി, ശനി) തീയതികളിൽ 419, സെന്റർ ഡാൻഡനോങ്ങ് റോഡ്, ഹെതർട്ടനിൽ നിർമാണം പൂർത്തിയാകുന്ന ദേവാലയത്തിന്റെ വി. മൂറോൻ അഭിഷേക കൂദാശയോടുകൂടി സഫലമാകുകയാണ്.

മൂന്നു വിശുദ്ധ ത്രോണോസുകളോടു കൂടി 2015 ജൂണിൽ നിർമാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യ ഘട്ടത്തിൽ 450 പേർക്ക് ആരാധിക്കുവാൻ കാർ പാർക്കോടുകൂടി പണി പൂർത്തിയായി വരികയാണ്. അനുബന്ധ ഓഫീസുകളും കമ്യുണിറ്റി ഹാളും രണ്ടാം ഘട്ടത്തിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ 2006 ൽ സ്‌ഥാപിതമായ ഇടവകയിൽ 200–ൽ പരം കുടുംബാംഗങ്ങൾ ഉണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റേയും ചാത്തുരുത്തിൽ ഗ്രീഗോറിയോസ് തിരുമേനിയുടേയും നാമത്തിലാണ് മറ്റു രണ്ടു ത്രോണോസുകൾ.

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയ, ന്യുസീലാൻഡ് ഭദ്രാസനത്തിൻറെ കീഴിൽ സ്‌ഥലം വാങ്ങി പണിയുന്ന ആദ്യത്തെ ദേവാലയമാണിത്. സെന്റ് ജോർജ് ഇടവക മാതൃ ദൈവാലയമായി മെൽബൺ സിറ്റിയുടെ വടക്ക് പടിഞ്ഞാറായും തെക്ക് ഭാഗത്തായും സഭയ്ക്ക് രണ്ട് ഇടവകകൾ കൂടിയുണ്ട്. സത്യസുറിയാനി സഭയുടെ കറ കളഞ്ഞ അന്ത്യോഖ്യ മലങ്കര ബന്ധവും കടൽ കടന്നെത്തിയ മാർ തോമ്മൻ പൈതൃകവും സമ്മേളിക്കുന്നിടമായി ദൈവാലയ കൂദാശ മാറുകയാണ്.

ശ്രേഷ്ഠ കാതോലിക്ക അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യ കാർമ്മികത്വത്തിന് ഓസ്ട്രേലിയ ന്യുസീലാൻഡ് ഭദ്രാസനത്തിന്റെ പാത്രിയർക്കൽ വികാരി അഭി. ഗീവർഗിസ് മാർ അത്താനാസിയോസ്, കോട്ടയം ഭദ്രാസനത്തിൻറെ അഭി. ഡോ. തോമസ് മാർ തിമോത്തിയോസ്, കോഴിക്കോട് ഭദ്രാസനത്തിന്റെ അഭി. പൗലോസ് മാർ ഐറേനിയോസ് എന്നീ പിതാക്കന്മാർ സഹകാർമ്മികത്വം വഹിക്കും.

വി. മൂറോൻ അഭിഷേക കൂദാശക്ക് വികാരി ഫാ. എൽദോ വലിയപറമ്പിൽ കൺവീനറായി, സെക്രട്ടറി ഷെവലിയർ തോമസ് അബ്രഹാം, ട്രസ്റ്റി കുരുവിള ബെൻ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. ഒക്ടോബർ 14–നു വെള്ളിയാഴ്ച വൈകുന്നേരം. 5:30ന് ദൈവാലയ കവാടത്തിൽ ശ്രേഷ്ഠ ബാവയേയും അഭി. പിതാക്കന്മാരെയും മറ്റ് അതിഥികളേയും സ്വീകരിക്കുന്നതിനെ തുടർന്നു വി. മൂറോൻ അഭിഷേക കൂദാശ ആരംഭിക്കും. 15–നു ശനിയാഴ്ച രാവിലെ ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിൻമേൽ കുർബാനയും തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനു പൊതു സമ്മേളനവും നടക്കും.

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്കും ഓസ്ട്രേലിയ ന്യുസീലാൻഡ് ഭദ്രാസനത്തിനും നാഴികക്കല്ലായി മാറുന്ന ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുവാൻ ഓസ്ട്രേലിയയുടെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന സഭാംഗങ്ങളെയും മറ്റ് വിശിഷ്‌ടാതിഥികളേയും സ്വീകരിക്കുവാൻ ഇടവകാംഗങ്ങൾ ഒരുങ്ങുകയാണ്.

ഒക്ടോബർ 14–നു വെള്ളിയാഴ്ച വൈകുന്നേരം 5.30–നു ശ്രേഷ്ഠ ബാവായ്ക്കും, പിതാക്കന്മാർക്കും, വിശിഷ്‌ടാതിഥികൾക്കും സ്വീകരണം. ആറിനു കൽക്കുരിശ് കൂദാശ, കൊടിയേറ്റ്, ദൈവാലയ കൂദാശ എന്നിവ നടക്കും.

ഒക്ടോബർ 15–നു ശനിയാഴ്ച രാവിലെ എട്ടിനു പ്രഭാത നമസ്കാരം, 9.30–നു വി. മൂന്നിന്മേൽ കുർബാന, പന്ത്രണ്ടിനു പൊതുസമ്മേളന, 1.30–നു സമാപനം

16–നു ഞായറാഴ്ച രാവിലെ 8.45–നു പ്രഭാത നമസ്കാരം, 9.30–നു വി. മൂന്നിന്മേൽ കുർബാന, പതിനൊന്നിനു വചന ശുശ്രൂഷ, 11.30–നു പ്രദക്ഷിണം, 12.30–നു നേർച്ച സദ്യ, ഒരുമണിക്ക് കൊടിയിറക്ക് എന്നിവയും നടക്കും.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ