അമ്മയുടെ ഓണാഘോഷം ‘അത്തപ്പുലരി 2016’ വ്യത്യസ്തത പുലർത്തി
Thursday, September 8, 2016 7:24 AM IST
സിഡ്നി: ഓസ്ട്രേലിയൻ മലയാളി മൈഗ്രന്റ്സ് അസോസിയേഷന്റെ (അമ്മ) ഓണാഘോഷം ‘അത്തപ്പുലരി 2016’ സംഘടനാ മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായി.

സെപ്റ്റംബർ നാലിനു ലിവർപൂൾ ഓൾ സെയിന്റ്സ് ചർച്ച ഹാളിൽ പെരുമ്പറ മുഴക്കത്തോടെ എഴുന്നള്ളിയ മഹാബലിയും ജനപക്ഷം സ്വീകരിച്ച പി.സി.ജോർജ് എംഎൽഎയും ലിവർപൂൾ ഡെപ്യൂട്ടി മേയർ ടോണി ഹദ്ചിട്ടിയും തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി അത്തപ്പുലരിക്കു തിരിതെളിച്ചതോടെ ആഘോഷ പരിപാടികൾക്കു തുടക്കമായി.

അഴിമതിക്കും ധൂർത്തിനും എതിരെ ആഞ്ഞടിച്ച പി.സി. ജോർജ്, ഉമ്മൻചാണ്ടി സർക്കാരിനേയും കെ.എം. മാണിയെയും വിമർശിച്ചുകൊണ്ട് ഒരു അഴിമതിരഹിത കേരളം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകത ഊന്നി പറഞ്ഞു. ഒരുപാടു മലയാളി സംഘടനകൾ നിലനിൽക്കുന്ന ഓസ്ട്രേലിയയിൽ ഒറ്റ മലയാളി സംഘടന രൂപീകരിക്കാൻ അമ്മ മുൻകൈ എടുത്താൽ, അതിനുവേണ്ട സഹകരണങ്ങൾ തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. പ്രവാസി മലയാളികൾക്ക് നാട്ടിൽ സംരംഭങ്ങൾ നടത്തുന്നതിനായുള്ള എല്ലാ സഹായവും പി.സി. ജോർജ് വാഗ്ദാനം ചെയ്തു.

ലിവർപൂൾ ഡെപ്യൂട്ടി മേയർ ടോണി ഹദ്ചിറ്റി അമ്മയുടെ എല്ലാ സംരംഭത്തിനും കൗൺസിലിന്റെയും തന്റേയും പിന്തുണ പ്രഖ്യാപിച്ചു. ഇത്രയും നല്ലൊരു ആഘോഷം നടത്തിയിട്ടും താൻ അടങ്ങുന്ന ലിവർപൂളിലെ മറ്റു ഭാഷാ സമൂഹങ്ങളെയും അറിയിക്കാത്തതിൽ ഉള്ള പരിഭവവും അദ്ദേഹം പങ്കുവച്ചു. അമ്മയുടെ കലാ പ്രതിഭകളെ വാനോളം പുകഴ്ത്തിയ മേയർ അമ്മയുടെ ഓണം വേറിട്ടൊരനുഭവം ആയിരുന്നുവെന്നു കൂട്ടിച്ചേർത്തു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വേദയിൽ വായിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുള്ളും ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നവദീപ് സുരിയും ആഘോഷപരിപാടികൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. പ്രസിഡന്റ് ജസ്റ്റിൻ ആബേൽ കഴിഞ്ഞ അഞ്ചു വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്നു നൃത്തചുവടുകളുമായി ഷീല നായരും ലെനയും ലളിത പോളും സംഘവും രാധികയും സംഘവും സദസിൽ വിസ്മയങ്ങൾ തീർത്തപ്പോൾ സിഡ്നി ഏയ്ഞ്ചൽ വോയിസിന്റെ സംഗീത വിരുന്നും ആനന്ദ ലഹരിയിൽ എത്തിച്ചു. തങ്കിയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കി. സെക്രട്ടറി സ്മിത പിള്ള, പിആർഒ ജിൻസ് ജോർജ് എന്നിവർ സംസാരിച്ചു.

മീഡിയ ആൻഡ് ടെക്നിക്കൽ ടീമിനെ ഫെയിൻസോൺ ഫ്രാൻസിസും സ്റ്റേജ് അറേയ്ഞ്ചുമെന്റ്സ് വിനോദും എൽദോയും രജിസ്ട്രേഷൻ ജിഗറും ഓണസദ്യ റിജോയും കാമറ ആൻഡ് വീഡിയോ റെജിൻ മാത്യുവും കൈകാര്യം ചെയ്തപ്പോൾ കലാപരിപാടികൾക്ക് ക്രിസ് ആന്റണി നേതൃത്വം നൽകി.