മിസിസിപ്പിയിൽ രണ്ടു കന്യാസ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി
Friday, August 26, 2016 7:44 AM IST
ഡ്യൂറന്റ് (മിസിസിപ്പി): മിസിസിപ്പിയിൽ രണ്ട് കന്യാസ്ത്രീകളെ താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റി വക്‌താവ് വാറൻ സ്ട്രെയ്ൻ സ്‌ഥിരീകരിച്ചു.

സിസ്റ്റർ പോള മെറിൽ, മാർഗരറ്റ് ഹെൽസ് എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് 24ന് ഇവർ പ്രാക്ടീസ് ചെയ്തിരുന്ന ക്ലിനിക്കിൽ രാവിലെ എത്താതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ടായിരുന്നതായി ഡ്യൂറന്റ് പോലീസ് ചീഫ് അറിയിച്ചു.

കത്തോലിക്ക ചാരിറ്റി ഓഫ് സിസ്റ്റേഴ്സ് അംഗമാണ് സിസ്റ്റർ പോള, മിൽവാക്കി സെന്റ് ഫ്രാൻസിസ് സിസ്റ്റേഴ്സ് അംഗമാണ് മാർഗരറ്റ്.

വീടിനകത്ത് അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും വീട്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു കാർ നഷ്‌ടപ്പെട്ടതായും ജാക്സൻ കാത്തലിക് ഡയോസിസ് സ്പോക്ക്സ് വുമൺ മൗറിൻ സ്മിത്ത് പറഞ്ഞു.

വീട്ടിൽ നിന്നും 10 മൈൽ അകലെയുളള ലിക്സിങ്ൺ മെഡിക്കൽ ക്ലിനിക്കിൽ നഴ്സസ് പ്രാക്ടീഷണറന്മാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. അനേക വർഷങ്ങളായി ചാരിറ്റിവർക്ക് ചെയ്തിരുന്ന ഇവരുടെ മരണം എല്ലാവരേയും ദുഃഖത്തിലാഴ്ത്തി.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ