പ്രവാസി ക്ഷേമവകുപ്പു നിർത്തലാക്കിയത് പ്രവാസികളോടു കാണിച്ച കടുത്ത ദ്രോഹം: വി.എം. സുധീരൻ
Thursday, August 25, 2016 8:18 AM IST
ദമാം: മോദി സർക്കാർ പ്രവാസി ക്ഷേമവകുപ്പു നിർത്തലാക്കിയത് പ്രവാസികളോടു കാണിച്ച കടുത്ത ദ്രോഹമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഇന്ദിരാഭവനിൽ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസിന്റെ (ഒഐസിസി) കുടുംബ സഹായനിധി വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശയാത്രയിൽ പ്രധാനമന്ത്രി കാണിക്കുന്ന താത്പര്യം പ്രവാസികളുടെ ക്ഷേമത്തിൽ കാണിക്കുന്നില്ല. പ്രവാസികളുടെ പുനരധിവാസത്തിനായി ഫലപ്രദമായി യാതൊന്നും കേന്ദ്രസംസ്‌ഥാന സർക്കാരുകൾ ചെയ്യുന്നില്ല. വിമാനയാത്രാക്കൂലി വർധനവിലൂടെ പ്രവാസികളെ ചൂഷണം ചെയ്യുന്ന അവസ്‌ഥയിൽ മാറ്റമുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് കേവലം പാഴ്വാക്കായി. വിമാനക്കമ്പനികളുടെ വൻ ചൂഷണം അവസാനിപ്പിക്കാൻ ഇനിയെങ്കിലും കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടണമെന്നും വി.എം.സുധീരൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് കെപിസിസിയുടെ പോഷകസംഘടനയായി സംസ്‌ഥാനത്തിനു പുറത്തും വിദേശരാജ്യങ്ങളിലുമായി ഒഐസിസി നടത്തുന്ന പ്രവർത്തനങ്ങളെ വി.എം.സുധീരൻ അഭിനന്ദിച്ചു.

ഒഐസിസി അംഗങ്ങളായിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്കു മൂന്നു ലക്ഷം രൂപ വീതം കുടുംബസഹായ നിധിയിൽനിന്നും പത്തുപേരുടെ കുടുംബങ്ങൾക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ കൈമാറി. തിരുവനന്തപുരം മുതൽ എറണാകുളം ജില്ലവരെയുള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതിൽ ദമാം റീജണിൽ നിന്നുള്ള ജുബൈൽ സിറ്റി ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന അബു അമീൻ, മനോജ് ഡാനിയേൽ (ജുബൈൽ സെൻട്രൽ ഏരിയ കമ്മിറ്റി), റിയാസ് മജീദ് (ജുബൈൽ സിറ്റി ഏരിയ കമ്മിറ്റി) എന്നിവരുടെ കുടുംബാംഗങ്ങളാണ് സഹായനിധി കൈപ്പറ്റിയത്.

മൂന്നു വർഷത്തേയ്ക്കുള്ള ഒഐസിസി അംഗത്വമെടുക്കുമ്പോൾ ഒഐസിസി അംഗമായിരിക്കെ മരിച്ചവരുടെ കുടുംബത്തിനു നൽകുന്ന കുടുംബസഹായ നിധി യാണ് മൂന്നു ലക്ഷം രൂപ. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ളവർക്ക് സെപ്റ്റംബറിൽ കോഴിക്കോട്ടു നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ മാന്നാർ അബ്ദുൾ ലത്തീഫ്, പി.ടി. അജയമോഹൻ എന്നിവർ പ്രസംഗിച്ചു. രാജു കല്ലുംപുറം, ചന്ദ്രൻ കല്ലട, റഷീദ് കൊളത്തറ, കെ.ടി.എ മുനീർ, നിസാർ മാന്നാർ തുടങ്ങിയവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം