റിയോ ഒളിമ്പിക്സിനു ലോക മാധ്യമങ്ങളുടെ പ്രശംസ
Tuesday, August 23, 2016 8:15 AM IST
ബർലിൻ: പിഴവുകൾ പലതും ദൃശ്യമായിരുന്നെങ്കിലും റിയൊ ഒളിമ്പിക്സ് നടത്തിപ്പിനെ ലോക മാധ്യമങ്ങൾ പ്രശംസകളാൽ മൂടുന്നു. കാർണിവലിന്റെ ആശയം ഉൾക്കൊണ്ട് ആവിഷ്കരിച്ച സമാപനച്ചടങ്ങുകളാണ് ഏറ്റവും കൂടുതൽ പ്രശംസ ഏറ്റുവാങ്ങുന്നത്.

ബ്രസീലിനു സാധിക്കും എന്നു കരുതിയതിലും ഏറെ നന്നായി ഈ ഗെയിംസ് സംഘടിപ്പിക്കപ്പെട്ടു എന്നാണ് പൊതു വിലയിരുത്തൽ. പ്രതികൂല കാലാവസ്‌ഥയും ഒഴിഞ്ഞ ഗ്യാലറിയുമൊക്കെ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ, നിരവധി പൊള്ളുന്ന പ്രശ്നങ്ങളെ അതിജീവിച്ചു സംഘടിപ്പിച്ച ഗെയിംസിനെ സംബന്ധിച്ച് ഇതൊക്കെ നിസാരം മാത്രമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

205 രാജ്യങ്ങളിൽനിന്ന് 42 കായിക ഇനങ്ങളിലായി 11,000 അത്ലറ്റുകൾ പങ്കെടുത്ത കായിക മഹാമഹത്തിനു തിരശീല വീഴുന്നതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ഔപചാരിക പ്രഖ്യാപനം നടത്തി. ആധുനിക ഒളിമ്പിക്സിന്റ മുപ്പത്തിരണ്ടാം പതിപ്പിന് ആതിഥ്യം വഹിക്കുന്ന ജപ്പാനിലെ ടോക്യോ നഗരത്തിന്റെ മേയർ യൂറികോ കോയ്കെയ്ക്ക് ബാഷ് ഒളിമ്പിക് പതാക കൈമാറുകയും ചെയ്തു.

സമാപനച്ചടങ്ങിലേക്കുള്ള ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ പ്രവേശനം നാടകീയമായി. സൂപ്പർ മാരിയോയുടെ വേഷത്തിൽ ചുവന്ന തൊപ്പിയും വച്ച് ചുവന്ന പന്തും പിടിച്ചാണ് അദ്ദേഹം എത്തിയത്.

മൂന്നു മണിക്കൂർ ദീർഘിച്ച ചടങ്ങുകൾ തണുത്ത കാറ്റിനെയും മഴയെയും അതിജീവിച്ചാണ് പൂർത്തിയാക്കിയത്. പാരമ്പര്യം അനുസരിച്ച് ഗ്രീക്ക് താരങ്ങൾക്കു പിന്നിലായി മറ്റു രാജ്യങ്ങളുടെ സംഘങ്ങൾ ഒരിക്കൽക്കൂടി ട്രാക്കിലിറങ്ങി. ഇന്ത്യൻ സംഘത്തെ നയിച്ചത് ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്. ബാഡ്മിന്റണിൽ വെള്ളി നേടിയ പി.വി. സിന്ധു നാട്ടിലേക്കു മടങ്ങിയിരുന്നതിനാലാണ് ദേശീയ പതാകയേന്താനുള്ള നിയോഗം സാക്ഷിക്കു ലഭിച്ചത്. പുരുഷ, വനിതാ ഹോക്കി ടീമുകൾ, ഗുസ്തി, ബോക്സിംഗ് താരങ്ങൾ തുടങ്ങിയവരടക്കം അമ്പതോളം പേരാണ് ഇന്ത്യൻ പരേഡിൽ പങ്കെടുത്തത്.

205 രാജ്യങ്ങൾ മത്സരിച്ച ഗെയിംസിൽ അറുപത്തേഴാം സ്‌ഥാനമാണ് ഇന്ത്യയ്ക്ക്. നേടിയത് രണ്ടു മെഡൽ മാത്രം.

46 സ്വർണം ഉൾപ്പെടെ യുഎസ് ഒന്നാം സ്‌ഥാനം നിലനിർത്തിയപ്പോൾ, ഗ്രേറ്റ് ബ്രിട്ടൻ 27 സ്വർണം ഉൾപ്പെടെ 67 മെഡലുമായി രണ്ടാമതും ചൈന 26 സ്വർണം ഉൾപ്പെടെ 70 മെഡലുമായി മൂന്നാമതും. ആതിഥേയരായ ബ്രസീൽ ഏഴു സ്വർണം അടക്കം 19 മെഡലുമായി പതിമൂന്നാം സ്‌ഥാനത്താണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ