ഓസ്ട്രേലിയൻ മലയാളി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
Saturday, August 20, 2016 4:06 AM IST
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പുനലൂർ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ സാമിന്റെ ഭാര്യ സോഫിയയെയും (32) ഇവരുടെ കാമുകൻ അരുൺ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പോലീസ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സാം എബ്രഹാമിന് നേരേ മുൻപും വധശ്രമമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഇരുവരും ചേർന്ന് സാമിന് ഉറക്കത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

സാമിന്റെ മരണശേഷം പോലീസ് സോഫിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാസങ്ങളായി ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ചതിൽ നിന്നാണ് നിർണായകമായ തെളിവുകൾ കിട്ടിയത്. പല സംഭാഷണങ്ങളും മലയാളത്തിലായതിനാൽ തർജ്‌ജമ ചെയ്യാൻ കൂടുതൽ സമയം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സാം മരിക്കുന്നതിനു മുമ്പ് ഇയാൾക്കുനേരേ ആക്രമണമുണ്ടായിട്ടുണ്ട്. കാറിനുള്ളിൽ ഒളിച്ചിരുന്ന മുഖംമൂടിയണിഞ്ഞ ഒരാൾ സാമിനെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയിരുന്നു. ഈ ആക്രമണം നടത്തിയത് അരുൺ കമലാസനനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അടുത്ത വർഷം ഫെബ്രുവരി 13–നായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക. സാമിനും സോഫിയക്കും നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.