അടുത്ത ലോക യുവജനസംഗമം പനാമയിൽ
Monday, August 1, 2016 6:19 AM IST
ക്രാക്കോവ്: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി മുപ്പതു ലക്ഷത്തിലധികം യുവജനങ്ങൾ പങ്കെടുത്ത കത്തോലിക്കാ സഭയുടെ ലോകയുവജന സംഗമത്തിനു പോളണ്ടിലെ ക്രാക്കോവിൽ ജൂലൈ 31നു തിരശീലവീണു.*

ബൈബിൾ അടിസ്‌ഥാനമാക്കി സ്നേഹം, സാഹോദര്യം, സഹിഷ്ണത, സമാധാനം എന്നിവയാണ് സംഗമത്തിന്റെ മുഖ്യസന്ദേശമായി ഉയർത്തിയിരുന്നത്.

രാവിലെ ബ്ളോണിയ പാർക്കിലെ തുറന്ന വേദിയിൽ നടന്ന സമാപന ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകി. ചെകുത്താനെ കീഴ്പ്പെടുത്തി കൂടുതൽ ശക്‌തിയോടെ ദൈവത്തിന്റെ പദ്ധതിയിൽ പങ്കുചേരാൻ യുവജനങ്ങളെ മാർപാപ്പ ഉദ്ബോധിപ്പിച്ചു. 40 കർദിനാൾമാരും ആയിരത്തോളം ബിഷപ്പുമാരും പതിനായിരത്തിലധികം വൈദികരും സഹകാർമികരായി.

ദിവ്യബലിക്കിടെ അടുത്ത സമ്മേളനവേദിയും പ്രഖ്യാപിച്ചു. മദ്ധ്യ അമേരിക്കയിലെ പനാമ നഗരത്തിൽ 2019 ൽ അടുത്ത സംഗമം നടക്കും. 3.8 മില്യൻ ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. സ്പാനിഷാണ് ഇവിടുത്തെ ഭാഷ.

യുവജനസംഗമത്തിന്റെ സംഘാടകരുമായും വോളണ്ടിയർമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയാണ് പാപ്പാ ക്രാക്കോവിൽ നിന്ന് വത്തിക്കാനിലേയ്ക്കു മടങ്ങിയത്. സമാപനസമ്മേളനത്തിൽ ഏകദേശം 30 ലക്ഷം യുവജനങ്ങൾ പങ്കെടുത്തു. പാപ്പായുടെ സന്ദർശനത്തിനോടനുബന്ധിച്ചും യുവജനസംഗമത്തിന്റെ സുരക്ഷയ്ക്കുമായി സൈനികരും പോലീസ് സേനയുമടക്കം 40,000 സെക്യൂരിറ്റി ഉദ്യോഗസ്‌ഥന്മാരെയാണ് ക്രാക്കോവിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നത്.

150 രാജ്യങ്ങളിൽ നിന്നായി 50 കർദ്ദിനാളന്മാരും 800 ബിഷപ്പുമാരും 20,000 വൈദികരും കൂടാതെ ഒട്ടനവധി കന്യാസ്ത്രീകളും സംഗമത്തിൽ പങ്കെടുത്തു. ഫ്രാൻസിസ് പാപ്പായുടെ ജന്മനാടായ അർജന്റീനയിൽ നിന്ന് 7000 യുവജനങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. സംഘർഷ മേഖലയായ യുക്രെയ്നിൽ നിന്ന് 5000 യുവജനങ്ങൾ പങ്കെടുത്തു.

ഇന്ത്യയിൽ നിന്ന് ആയിരത്തിലധികം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ബല്ലേരി ബിഷപ്പും ഇന്ത്യൻ യൂത്ത് കമ്മീഷൻ ചെയർമാനുമായ ഹെൻറി ഡി സൂസയായിരുന്നു ഇന്ത്യൻ സംഘത്തെ നയിച്ചത്. കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, കെസിവൈഎം സംസ്‌ഥാന ഡയറക്ടർ ഫാ.മാത്യു ജേക്കബ് തിരുവാലിൽ, എസ്എംവൈഎം ഡയറക്ടർ ഫാ. മാത്യു കൈപ്പൻപ്ലാക്കൽ, കെസിവൈഎം മുൻ സംസ്‌ഥാന പ്രസിഡന്റ് ഷൈൻ ആന്റണി, മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി മനോജ് എം. കണ്ടത്തിൽ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.

മാർപാപ്പായ്ക്കൊപ്പം വത്തിക്കാൻ പ്രതിനിധികളും 70 മാധ്യമ പ്രതിനിധികളുമാണ് പോളണ്ടിൽ എത്തിയത്. ആറു പ്രസംഗങ്ങളും മൂന്നു ഭവന സന്ദർശനങ്ങളും ദിവ്യബലിയുമാണ് മാർപാപ്പയുടെ പ്രത്യേക പരിപാടികളായി ഉണ്ടായിരുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ