ആത്മീയതയുടെ നിറവിൽ മൂസ മൗലവി നാടണയുന്നു
Thursday, July 28, 2016 7:09 AM IST
ദുബായി: മുപ്പതു വർഷത്തെ പ്രവാസജീവിതത്തിൽ ഇരുപത്തിയെട്ടു വർഷവും അല്ലാഹുവിനു സേവനം ചെയ്യുവാൻ ലഭിച്ച സൗഭാഗ്യത്തിന്റെ നിറവോടു കൂടിയാണ് ചങ്ങരംകുളം തെങ്ങിൽ സ്വദേശി മൂസ മൗലവി പ്രവസത്തോട് വിട പറയുന്നത്.

1985 സെപ്റ്റംബർ 12നു റാസൽഖൈമയിലാണു മൂസ മൗലവിയുടെ പ്രവാസ ജീവിതത്തിനു തുടക്കം. പിന്നീട് ഷാർജ ഇസ്ലാമിക് സെന്ററിൽ മദ്രസ അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി യുഎഇയിലെ വിവിധ പള്ളികളിൽ ഇമാമായി സേവനം ചെയ്തു വരുന്നു. അജമാൻ ന്യൂ സനായയിലെ ഉവൈസ് ബിനു ആമിദുൽ കർമി മസ്ജിദിൽ ജോലി ചെയ്തുവരികെയാണ് മൂസ മൗലവിയുടെ പ്രവാസത്തോടുള്ള വിട വാങ്ങൽ. തുടക്കം മുതൽ ചന്ദ്രിക റീഡേഴ്സ് ഫോറമായും പിന്നീട് കെഎംസിസിയിലും സജീവമായി പ്രവർത്തിച്ചിരുന്നു. ചങ്ങരംകുളം മേഖല കെഎംസിസിയിലും പൊന്നാനി മണ്ഡലം കെഎംസിസി ഉപദേശകസമിതി അംഗം, എടപ്പാൾ ദാറുൽ ഹിദായ ഇസ്ലാമിക് കോംപ്ലക്സ് അജ്മാൻ ഘടകം പ്രസിഡന്റ് തുടങ്ങിയ വിവിധ മേഖലകളിൽ നേതൃത്വം നൽകുന്നു.

നന്നംമുക്ക് പഞ്ചായത്ത് പഴയകാല മുസ്ലിം ലീഗ് നേതാവ് എം.കെ മൊയ്തീൻകുട്ടി മൊല്ലാക്കയുടെ മകനാണ് മൂസ മൗലവി. ഭാര്യ സാബിറ. അജ്മാൻ ചങ്ങരംകുളം മേഖല പ്രസിഡന്റ് യാസർ, സഹല, ജാസിർ എന്നിവർ മക്കളാണ്.

<ആ>റിപ്പോർട്ട്: റഹ്മത്തുള്ള തൈയിൽ