ഡോ. ജോർജ് മാത്യു: ലാളിത്യത്തിനു മാതൃകയായ ഭിഷഗ്വരൻ
Friday, July 22, 2016 2:25 AM IST
സാധാരണക്കാരുടെ കൂടെ യാതൊരു ജാഡയുമില്ലാതെ ചീട്ടു കളിക്കുകയും, നൃത്തം ചവുട്ടുകയും ചെയ്യുന്ന ഡോക്ടർ ജോർജ് മാത്യു ആരാണെന്നു അറിയുമോ, യുകെയിലെ രണ്ടു ഡോക്ടർമാരിൽ ഒരാൾ..

ചീട്ടുകളി സംഘത്തിൽ വച്ച് ഒരു മലയാളി ഡോക്ടറെ പരിചയപ്പെട്ടു. ഡോ. ജോർജ് മാത്യു കീരിക്കാട്ട്. ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ യുകെയിലെ ഏറ്റവും മികച്ച ഡോക്ടർമാരിൽ ഒരാൾ. പഠിച്ചിരുന്ന കാലത്ത് നാട്ടിൽ റാങ്കുകൾ വാരിക്കൂട്ടിയ അദ്ദേഹം യുകെയിലെ മികച്ച സേവനത്തിന് ചാൾസ് രാജകുമാരനിൽ നിന്നും അവാർഡ് നേടിയിട്ടുണ്ട്. എന്നാൽ ഈ ആടയാഭരണങ്ങളൊന്നും ചാർത്താതെ സാധാരണക്കാരിൽ സാധാരണക്കാരനായി ടോർക്കെയിലെ മലയാളികൾക്കൊപ്പമിരുന്ന് അദ്ദേഹം ചീട്ടുകളിക്കുന്നതു കണ്ടപ്പോൾ അതിശയം തോന്നി. പാഴ്ചീട്ട്വെച്ചോണ്ട് തുറുപ്പിട്ട് വെട്ടിയാൽ ഇയാൾ നാട്ടുഭാഷയിൽ തെറിപറയും, ഒപ്പമുള്ളവർ കളി ശ്രദ്ധിക്കാതെ ചീട്ട് വലിച്ചുവാരി ഇട്ടാലും ഡോക്ടമാരുടെ ജാഡയില്ലാതെ അദ്ദേഹം തനി നാടനാകും. എന്നാൽ ഓപ്പറേഷൻ ടേബിളിൽ എത്തിയാൽ ഈ മനുഷ്യൻ നമ്മുടെ നാടിന് തന്നെ അഭിമാനാകുന്ന ഭിഷഗ്വരനാണ്. അതു തിരിച്ചറിഞ്ഞാണ് ചാൾസ് രാജകുമാരൻ അവാർഡ് നൽകിയത്.

സെന്റ് തോമസ് ദിനാഘോഷങ്ങളുടെ ഭാഗമായി ടോർകെയിലെ 30 ഓളം വരുന്ന മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പാട്ടുകാരോട് ഒപ്പം മകനെയുംകൂട്ടി നൃത്തചുവടുകൾ വയ്ക്കുന്നതിനിടയിലാണ് അദ്ദേഹത്തെ പിന്നീട് കണ്ടത്. അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാൻ ചോദിച്ചു. ’എന്തിന്’ എന്നായിരുന്നു പ്രതികരണം. ഇതിനിടെ ഞങ്ങളുടെ ബന്ധു സണ്ണിഫിലിപ്പ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പിന്നെ ഫോട്ടോയെടുത്തു. ലോകമലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ് ഡോ. ജോർജ് മാത്യു കീരിക്കാട്ട്. തന്റെ നേട്ടങ്ങൾ എടുത്തുകാട്ടി ഒരു അംഗീകാരത്തിനും വേണ്ടി അദ്ദേഹം നടക്കാറില്ല. മാത്രമല്ല അതു പറയാൻ പോലും അദ്ദേഹം വലിയ താത്പര്യം കാണിക്കാറില്ല.

എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി പ്രവർത്തിക്കുന്ന ഡോ. ജോർജ് ടോർകേയിലെ ആദ്യ മലയാളി കുടിയേറ്റക്കാരനാണ്. പിന്നിട് നഴ്സിംഗ് ജോലിയുമായി അവിടെ എത്തിയ മലയാളികൾക്ക് എല്ലാം അദ്ദേഹം ഒരു വലിയ സഹായിയും വഴികാട്ടിയുമായിരുന്നു. നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തെ കൂടുതൽ വിനീതനാക്കുകയാണ് ചെയ്തത്.

പഠിക്കുന്ന കാലത്ത് റാങ്കുകളുടെ തിളക്കവുമായാണ് ഡോക്ടർ ജോർജ് തന്റെ വിജയഗാഥക്ക് തുടക്കമിട്ടത്. 1972 ൽഎറണാകുളം സെന്റ് ആഗസ്റ്റിൻ ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസിക്ക് ആറാം റാങ്ക് നേടികൊണ്ട് തുടക്കം. 1974ൽ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക് എറണാകുളം സെന്റ് ആൽബർട്ട് കോളജിൽ നിന്നും കരസ്‌ഥമാക്കി. പിന്നിട് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും മികച്ച വിജയത്തോടെ എംബിബിഎസ്. പാസായി. അതിനു ശേഷം എറണാകുളം ലിസി ഹോസ്പിറ്റൽ, വെല്ലൂർ സിഎംസി ഹോസ്പിറ്റൽ, എറണാകുളം എംഎജെ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തു.

1989ൽ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡി പാസായി അവിടെ തന്നെ അസിസ്റ്റന്റ് പ്രഫസറായി.
മണിപ്പാലിൽ ജോലി ചെയ്തിരുന്ന സമയത്ത് മെഡിക്കൽ ടെക്സ്റ്റ് ബുക്ക് എഴുതി പ്രസിദ്ധീകരിച്ചു. അത് വിറ്റഴിഞ്ഞത് 35,000 കോപ്പിയായിരുന്നു. ആ പുസ്തകം പിന്നിട് ഇംഗ്ലണ്്ടിലും പ്രസിദ്ധീകരിച്ചു. ഇതിനു ഇന്ത്യയിൽ നിന്ന് മാത്രം ഡോ. ജോർജിനു കിട്ടിയ റോയൽറ്റി പതിമൂന്നര ലക്ഷം രൂപയായിരുന്നു.

1995ൽ യുകെയിൽ എത്തിയ ഡോ. ജോർജ്, സ്റ്റിവനെജ്, കെൻഡൽ, ഗ്ലാസ്കോ, എന്നിവിടങ്ങളിൽ ജോലിചെയ്തതിനു ശേഷമാണു 1999ൽ ലിവർപൂളിൽ ടോർകേയിലെ ടോർബെ ജനറൽ ഹോസ്പിറ്റലിൽ ഓർത്തോജീറിയാട്രിക് ഡോക്ടർ ആയി പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് വളരെ പെട്ടെന്നു തന്നെ അസോസിയേറ്റ് സ്പെഷലിസ്റ്റായി പ്രമോഷൻ ലഭിച്ചു 1999ൽ ഈ പ്രവേശനം ലഭിക്കുമ്പോൾ യുകെയിൽ ആകെ രണ്ടു ഡോക്ടർമാർ മാത്രമേ ഓർത്തോജീറിട്രിയാഷ്യൻമാരായി ഉണ്ടായിരുന്നുള്ളൂ എന്നത് അറിയുമ്പോഴാണ് ഡോക്ടർ ജോർജിന്റെ പ്രസക്‌തി നാം തിരിച്ചറിയുന്നത് .

വളരെ പ്രായംചെന്ന ആളുകളുടെ ഒടിഞ്ഞ ഇടുപ്പെല്ല് ഓപ്പറേഷൻ ചെയ്ത് അവരെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ ഡോ. ജോർജ് നടത്തിയ മുന്നേറ്റം യുകെയിലെ എൻഎച്ച്എസിന്റെ ആകമാനം ശ്രദ്ധയാകർഷിച്ചു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് 101 വയസുകഴിഞ്ഞ എമിലി എന്ന സ്ത്രിയുടെ ഇടുപ്പെല്ല് ശസ്ത്രക്രിയ ആയിരുന്നു. ആദ്യമായിട്ടായിരുന്നു ഇത്രയും പ്രായം ചെന്ന ഒരാളുടെ ഇടുപ്പെല്ല് ഓപ്പറേഷൻ യുകെയിൽ നടക്കുന്നത്. അതിനുശേഷം എൻഎച്ച്എസിന്റെ പ്രഫസർ ഇയാൻ ഫിലിപ്പ് ഡോ. ജോർജിനെ സന്ദർശിക്കുകയും അതിന്റെ അടിസ്‌ഥാനത്തിൽ ജോർജിനെ ആ വർഷത്തെ സോഷ്യൽ കെയർ അവാർഡിനു തിരഞ്ഞെടുക്കുകയും 2002ൽ ലണ്ടനിൽ വച്ച് ചാൾസ് രാജകുമാരൻ അവാർഡ് സമ്മാനിക്കുകയും ചെയ്തു.

ഡോ. ജോർജിനു വേറെയും ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2001ൽ എൻഎച്ച്എസിന്റെ ബെസ്റ്റ് സ്റ്റാഫ് അവാർഡ് ലഭിച്ചു. ഇതു യുകെയിൽ ഒരുവർഷം ഒരാൾക്കു മാത്രം തിരഞ്ഞെടുക്കുന്ന അവാർഡാണ്. അതുകൊണ്ട് തന്നെ യുകെയിലും യുറോപ്പിലും വിവിധ സ്‌ഥലങ്ങളിലും അദ്ദേഹം നേടിയ അറിവുകൾ പകർന്നു നല്കാൻ എൻഎച്ച്എസ് അദ്ദേഹത്തെ അയച്ചു. ഇതെല്ലാം വളരെ കുറച്ചു മലയാളികൾക്ക് മാത്രം ലഭിച്ചിട്ടുള്ള അംഗീകാരമാണ്.

ടോർകേയിലെ അദ്ദേഹത്തിന്റെ ആശുപത്രിയിൽ ജോലി ചെയ്യുന്ന നേഴ്സുമാരോട് ചോദിച്ചാൽ ഞായറാഴ്ചകളിൽ പോലും ജോലി ചെയ്യാൻ മടി കാണിക്കാത്തയാൾ എന്ന അഭിപ്രായം ലഭിക്കും. ഡോക്ടർ ജനിച്ചത് ഒരു കർഷക കുടുംബത്തിലാണ്. കൃഷിക്കും പൂന്തോട്ടത്തിലുമായാണ് ഒഴിവുസമയങ്ങൾ ചിലവഴിക്കുന്നത്. ചൂണ്ടയിടലിനും സമയം കണ്ടെത്തുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ എലിസബത്ത് ജോർജ് മലയാള സാഹിത്യകാരൻ ജെ.കെ.വിയുടെ സഹോദരപുത്രിയാണ്. മകൻ മാത്യു ജോർജ് കീരിക്കാട്ട് പഠിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വെറും ഒരു സാധരണക്കാരനെ പോലെ ആളുകളുടെ ഇടയിൽ ജീവിക്കുന്നത് എന്നു ചോദിച്ചപ്പോൾ അദേഹം തിരിച്ചു ചോദിച്ചത് ’ഞാൻ വലിയ ഡോക്ടർ ആണെന്ന് പറഞ്ഞാൽ ഒരു കടയിൽ ചെന്നാൽ എനിക്ക് സാധനം വില കൂട്ടിയോ കുറച്ചോ തരുമോ’ എന്നായിരുന്നു, ഇവിടെ എല്ലാവരും ഒരുപോലെയാണ്. പിന്നെ ഒരു സാധാരണക്കാരനായി ജീവിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു അത്ര തന്നെ .
മലയാളികൾ പൊതുവേ മറ്റുള്ളവരുടെ നന്മകാണാൻ ശ്രമിക്കുന്നതിനെക്കാൾ കുറവുകൾ കാണാനാണ് ഇഷ്‌ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇംഗ്ലീഷുകാർ തിരിച്ചാണ് അത്തരം സംസ്കാരമാണ് നമ്മളും നേടിയെടുക്കേണ്ടതെന്ന് എന്നും അദ്ദേഹം വിശ്വസിക്കുന്നു.

തയാറാക്കിയത്: ടോം ജോസ് തടിയംപാട്