ഫാമിലി കോൺഫറൻസ്: ആത്മീയ നിർവൃതിയിൽ രണ്ടാം ദിനം
Friday, July 15, 2016 5:06 AM IST
എലൻവിൽ: അനുതാപവഴികളിലൂടെ സഞ്ചരിച്ച മൂഖ്യപ്രാസംഗികരും ഉപവാസത്തിന്റെ മർമങ്ങളെ സ്പർശിച്ചു കടന്നു പോയ ഭദ്രാസന മെത്രാപ്പോലീത്തായും വെളിപാടിന്റെ സങ്കീർണതകളെ ലഘൂകരിച്ച വൈദികനും മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രണ്ടാം ദിവസത്തെ ആത്മീയ നിർവൃതിയുടെ ഉത്തംഗശൃംഗത്തിലെത്തിച്ചു. ഓണേഴ്സ് ഹേവനിൽ രാവിലെ നടന്ന ആത്മീയ ശുശ്രൂഷകളിൽ നിർവൃതി പൂണ്ട പ്രകൃതി ആനന്ദാശ്രുക്കൾ പൊഴിച്ചാണു കോൺഫറൻസിന് ആശംസകൾ നേർന്നത്.

6.30ന് നമസ്കാരത്തോടെ തുടക്കം. ധ്യാനപ്രസംഗത്തെത്തുടർന്നു ഫിലഡൽഫിയ ഏരിയയിലെ പള്ളികളുടെ സംയുക്‌ത ക്വയർ ഗാനങ്ങൾ ആലപിച്ചു. തുടർന്നു ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണ പരമ്പരകൾക്കു ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഫാ. ക്രിസ്റ്റഫർ മാത്യു, എലിസബത്ത് ജോയി എന്നിവർ നേതൃത്വം നൽകി. പാപത്തിന്റെ അടിമത്വത്തിൽ നിന്ന് രക്ഷയുടെ തുറമുഖത്തേക്കുള്ള ഒരു തീർഥാടകനാണു യഥാർഥ വിശ്വാസിയെന്നു ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഫാമിലി കോൺഫറൻസിൽ രണ്ടാം ദിവസം മുഖ്യ വിഷയത്തിലൂന്നി സംസാരിക്കുകയായിരുന്നു ദീയസ്കോറോസ് മെത്രാപ്പോലീത്ത.

വിശുദ്ധ മാമ്മോദീസ എന്ന ശുദ്ധീകരണത്തിൽ തുടങ്ങി വിശുദ്ധ കുർബാനയും മറ്റു വിശുദ്ധ കൂദാശകളും പ്രാപിച്ച് പ്രകാശപൂർണരായി ദൈവീകരണത്തിലേക്കു യാത്ര ചെയ്യുന്ന തീർഥാടകൻ. മെറ്റനോ എന്ന ഗ്രീക്ക് പദത്തിനു വേറിട്ട് ചിന്തിക്കുക എന്ന ഒരു അർഥമുണ്ട്. വ്യത്യസ്തമായി ചിന്താധാരകളേയും നിരൂപണങ്ങളെയും ഒരു യഥാർഥ തീർഥാടകൻ രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഈ പദം ആഹ്വാനം ചെയ്യുന്നു. ഏഴ് യാമങ്ങളിലുള്ള പ്രാർഥനകളെ രഹസ്യ പ്രാർഥന എന്ന ചങ്ങലയാൽ ബന്ധിച്ച് വിശ്വാസി അതിന്റെ മധ്യത്തിൽ നിൽക്കുമ്പോൾ സാത്താന്റെ കരങ്ങൾ വിദൂരതയിൽ നിലകൊണ്ടു.

സത്യ അനുതാപം, ജാഗ്രത, വിവേകം, ഹൃദയത്തെ വിശുദ്ധിയിൽ സൂക്ഷിക്കുക. ഇത് നൈമിഷകമായ ഒരു അനുഭവമല്ല. മറിച്ച് യുഗാന്ത്യംവരെയുള്ള മനുഷ്യന്റെ ജീവിതചര്യയാണ്. അനുതാപമെന്ന വാക്കുകൊണ്ട് എപ്പോഴും വിലാപത്തിലും കണ്ണുനീരിലും മാത്രം കഴിയുന്ന ഒരു അവസ്‌ഥയില്ല. ദൈവസ്നേഹത്തിൽ അലിഞ്ഞു ചേർന്നു വസിക്കുന്ന അനുഭവമാണ്.

ക്ലമന്റ് ഓഫ് അലക്സാൻഡ്രിയ വിശുദ്ധ ലൂക്കോസ് 15–ാം അധ്യായത്തെ വിശേഷിപ്പിക്കുന്നത് അനുതാപത്തിന്റെ അധ്യായമായാണ്. അനുതാപത്തിലേക്കു വഴി നടത്താൻ പര്യാപ്തമായ മൂന്ന് ഉപമകൾ നഷ്‌ടപ്പെട്ട ആട്, നഷ്‌ടപ്പെട്ട നാണയം, മുടിയൻ പുത്രൻ. നഷ്‌ടപ്പെട്ട യാഥാർഥ്യത്തിലേക്ക് തിരികെ വരാൻ ഉള്ള ആഹ്വാനമാണ് ജേക്കബ് ഓഫ് സെർഗ് പറയുന്ന ഓരോ മനുഷ്യനും തന്നെ. തന്നെ ഏറ്റവും ശ്രേഷ്ഠനായി, വിലപിടിപ്പുള്ളവരായി കാണണം. നമ്മെ തന്നെ ശ്രേഷ്ഠരായി കാണുമ്പോൾ മറ്റുള്ളവരെയും ശ്രേഷ്ഠരായി കാണാൻ നമ്മുടെ നയനങ്ങൾ തുറക്കപ്പെടും. അപ്പോൾ ദൈവരാജ്യത്തിലേക്കുള്ള തീർഥാടനം അർഥപൂർണമാകും. കേഴ്വിക്കാരെ കൂടെക്കൊണ്ടു പോയി, നർമത്തിന്റെ മേമ്പൊടിയുമായാണ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത ചിന്താവിഷയത്തെ ലഘൂകരിച്ച് അവതരിപ്പിച്ചത്.

ഗ്രൂപ്പു തിരിഞ്ഞുള്ള ചർച്ചകളും നടന്നു. ഉച്ച നമസ്കാരത്തിനും ഭക്ഷണത്തിനും ശേഷം സൂപ്പർ സെഷനുകളുടെ സമയമായിരുന്നു. ഫാസ്റ്റിംഗ് ആൻഡ് ഫീസ്റ്റിംഗ് എന്ന വിഷയത്തിൽ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത സംസാരിച്ചു. വെളിപാട് പുസ്തകവും ഓർത്തഡോക്സ് ആരാധനാക്രമവും എന്ന വിഷയത്തിൽ ഫാ. സുജിത് തോമസ് ക്ലാസെടുത്തു.

കോൺഫറൻസ് ടീ ഷർട്ടുകൾ അണിഞ്ഞ് ഗ്രൂപ്പ് ഫോട്ടോ റിസോർട്ടിനു പുറത്തുള്ള പുൽത്തകിടിയിൽ എടുത്തു. തുടർന്നു സ്പോർട്സ് മത്സരങ്ങൾ നടന്നു.

ഡിന്നറിനും സന്ധ്യാനമസ്കാരത്തിനും ശേഷം ആത്മീയ പ്രഭാഷണം. ഡബ്ല്യുസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായ്ക്ക് അനുമോദനം അർപ്പിച്ച യോഗത്തിനു ശേഷം ഭദ്രാസനം വാങ്ങുന്ന റിട്രീറ്റ് സെന്ററിനെപ്പറ്റി മാർ നിക്കോളോവോസ് സവിസ്തരം പ്രതിപാദിച്ചു. ഡബ്ല്യുസിസിയുടെ സെൻട്രൽ കമ്മിറ്റി ഐക്യകണ്ഠേനയാണ് മാർ നിക്കോളോവോസിനെ തെരഞ്ഞെടുത്തത്. തിരുമേനിയുടെ ക്രാന്തദർശിത്വവും നേതൃപാടവവും അർപ്പണചിന്തയുമാണ് ഈ സ്‌ഥാനത്തേക്ക് അർഹനാക്കിയതെന്നു അനുമോദനപ്രസംഗത്തിൽ ഭദ്രാസന ബോർഡ് ഓഫ് ട്രസ്റ്റി മെംബർ വർഗീസ് പോത്താനിക്കാട് പറഞ്ഞു. മർത്തമറിയം വനിത സമാജത്തിനു വേണ്ടി സാറാ വർഗീസ്, മേരി വർഗീസ് എന്നിവർ സംസാരിച്ചു. മാർ നിക്കോളോവോസ് മറുപടി പ്രസംഗം നടത്തി. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം റിട്രീറ്റ് സെന്റർ നടത്തുന്നതിനായി സ്‌ഥലം വാങ്ങാനും പെൻസിൽവേനിയയിൽ ഡാൽട്ടൻ കൗണ്ടിയിൽ വാങ്ങിക്കുന്ന കെട്ടിട സമുച്ചയം ഉൾപ്പെട്ട സ്‌ഥലത്തിന്റെ സമഗ്രമായ വിവരണവും വീഡിയോ അവതരണവും ഫാമിലി കോൺഫറൻസിൽ വച്ചു നടത്തി. ഭദ്രാസനത്തിന് തലമുറകളെ ബന്ധിപ്പിക്കുന്നതിനും വർധിച്ചു വരുന്ന ആവശ്യങ്ങൾ പരിഗണിച്ചും വിവിധ ആവശ്യങ്ങൾക്കുതകുന്ന ഒരു സെന്ററിന്റെ ആവശ്യം ഊന്നി പറഞ്ഞു കൊണ്ട് ഫാ. ഗ്രിഗറി വർഗീസ് സംസാരിച്ചു. ഭദ്രാസനത്തിൽ 90 ശതമാനം പള്ളികൾക്കും സ്വന്തമായി പള്ളി കെട്ടിടങ്ങൾ ഉണ്ടായിയെന്നും ആത്മീയ സംഘടനകളുടെ പ്രവർത്തനങ്ങൾ കാലികമായി വളർന്നു കൊണ്ടിരിക്കുകയാണെന്നും വർധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഈ റിട്രീറ്റ് സെന്റർ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്ടിന്റെ സാമ്പത്തിക ബാധ്യതകളും സാധ്യതകളും വ്യക്‌തമായ കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത അവതരിപ്പിച്ചു.

ഫാമിലി കോൺഫറൻസിന്റെ ഭാഗമായി ഉച്ചകഴിഞ്ഞു നടന്ന വിവിധ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. കാണികൾക്ക് ആവേശം പകർന്ന വോളിബോൾ മത്സരത്തിൽ ഫാ. എം.കെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള വൈദികരുടെ ടീം ഒന്നാം സ്‌ഥാനം നേടി. ക്യാപ്റ്റൻ ജസ്റ്റിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ വിജയികളായി. ബാഡ്മിന്റൺ മത്സരത്തിൽ രഘു നൈനാൻ, സാബി നൈനാൻ എന്നിവരുടെ ടീം വിജയികളായി. ഫൗൾ ഷൂട്ടിംഗിൽ ആൻഡ്രൂ ഏബ്രഹാം, ആദം തോമസ്, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടി. കൂടാതെ മിഠായി പെറുക്ക്, ഓട്ടം, ഹൂലാ ഹൂപ്സ് എന്നീ മത്സരങ്ങളും നടത്തി. മത്സരങ്ങളിൽ വിജയികളായവർക്ക് സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകളും ട്രോഫികളും നൽകി. രഘു നൈനാൻ, രാജു പറമ്പിൽ എന്നിവർ കോ–ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു. പതിനേഴ് പള്ളികളിലെ ടീമുകൾ കാഴ്ചവച്ച വിവിധ കലാപരിപാടികളോടെ കോൺഫറൻസ് രണ്ടാം ദിനം സമാപിച്ചു. അനു ജോസഫ് പരിപാടിയുടെ എംസി ആയിരുന്നു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ