കുവൈറ്റ് എയർവേയ്സ് വിമാനം വൈകുന്നു; നെടുമ്പാശേരിയിൽ 200 യാത്രക്കാർ കുടുങ്ങി
Monday, July 11, 2016 9:58 PM IST
കൊച്ചി: തിങ്കളാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന കുവൈറ്റ് എയർവേയ്സ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഇതേത്തുടർന്ന് 200 യാത്രക്കാർ 30 മണിക്കൂറിൽ അധികമായി നെടുമ്പാശരി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച ഇവരെ ഹോട്ടലിൽലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ വിമാനം പുറപ്പെടുമെന്നായിരുന്നു കുവൈറ്റ് എയർവേയ്സ് അറിയിച്ചിരുന്നത്. എന്നാൽ രാവിലെ യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ല. യന്ത്രതകരാറു മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

നെടുമ്പാശേരിയിൽ നിന്നും കുവൈറ്റിലേക്ക് പറക്കേണ്ട കുവൈറ്റ് എയർവേയ്സിന്റെ കെയു–352 വിമാനം തിങ്കളാഴ്ച പുലർച്ചെ ആറിനാണു പുറപ്പെടേണ്ടിയിരുന്നത്. 200 യാത്രക്കാരാണ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനത്തിന് സാങ്കേതിക തകരാർ ഉള്ളതിനാൽ ആറിന് പുറപ്പെടേണ്ട വിമാനം എട്ടിന് പുറപ്പെടുമെന്ന് ആദ്യം കുവൈറ്റ് എയർവേയ്സ് അറിയിച്ചു. നിശ്ചിത സമയമായിട്ടും ഫളൈറ്റ് പുറപ്പെടാത്ത സാഹചര്യത്തിൽ യാത്രക്കാർ രോഷാകുലരായി ബഹളം ആരംഭിച്ചു. ഇതിനെത്തുടർന്ന് 10.30 ന് യാത്രക്കാരെ കൊണ്ടുപോകാമെന്ന് വിമാന കമ്പനി വാഗ്ദാനം നൽകി. എന്നാൽ ഈ സമയം എത്തിയിട്ടും സാങ്കേതിക തകരാർ പരിഹരിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇതോടെ വിമാനം അനന്തമായി വൈകുമെന്ന് യാത്രക്കാർക്ക് വിവരം ലഭിച്ചു. തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചതോടെ ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.