ചാവേറാക്രമണത്തെ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതി അപലപിച്ചു
Sunday, June 26, 2016 2:53 AM IST
ഷിക്കാഗോ: മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായ്ക്ക് നേരെ, അദ്ദേഹത്തിന്റെ ജന്മനാടായ ഖ്മിഷ്ലില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ചാവേറാക്രമണത്തെ, ജൂണ്‍ 24-ാം തിയതി കൂടിയ അന്ത്യോഖ്യന്‍ വിശ്വാസ സംരക്ഷണ സമിതിയുടെ യോഗം വളരെ ശക്തമായി അപലപിച്ചു. സാമൂഹിക വിരുദ്ധരുടെ ഉന്നം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ തന്നെയായിരുന്നു എന്നതു സ്പഷ്ടമാണ്. സര്‍വശക്തനായ ദൈവം അദ്ദേഹത്തെ ഈ വലിയ ആപത്ഘട്ടത്തില്‍നിന്നു രക്ഷിച്ചു.

ജീവന്‍ ബലികൊടുത്ത് പരിശുദ്ധബാവായുടെ ജീവന്‍ രക്ഷിച്ച സൂതോറൊ എന്ന പ്രത്യേക സംരക്ഷണസേനയുടെ ദൌത്യപൂര്‍ത്തീകരണത്തെ യോഗം പുകഴ്ത്തി. ജീവന്‍ വെടിഞ്ഞ അംഗരക്ഷകര്‍ക്കുവേണ്ടി യോഗം പ്രത്യേകം പ്രാര്‍ത്ഥിച്ചു.

വലിയ ആപത്തില്‍നിന്നു പരിശുദ്ധബാവായെ രക്ഷിച്ച ദൈവത്തെ സ്തുതിക്കുകയും, പരിശുദ്ധ സുറിയാനിസഭയെ നയിക്കുവാന്‍ പരിശുദ്ധബാവായക്ക് ആയുസും ആരോഗ്യവും മാനസികശക്തിയും നല്‍കണമേ എന്നും, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്കു മാനസാന്തരം കൊടുത്ത് അവരുടെ മനസുതിരുവിനുവേണ്ടിയും യോഗം പ്രാര്‍ഥിച്ചു. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (ജനറല്‍ സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം