താടിവച്ചതിന് പിരിച്ചു വിട്ട പൊലീസ് ഓഫിസറെ തിരിച്ചെടുക്കാന്‍ ഉത്തരവ്
Saturday, June 25, 2016 3:00 AM IST
ന്യൂയോര്‍ക്ക്: അനുവദിക്കപ്പെട്ട പരിധിയില്‍ കവിഞ്ഞു താടി വളര്‍ത്തിയതിനു പിരിച്ചുവിട്ട പോലീസ് ഓഫിസറെ മുന്‍കാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും നല്‍കി തിരിച്ചെടുക്കുന്നതിന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പി. കെവിന്‍ കാസ്റന്‍ ജൂണ്‍ 22-നു ഉത്തരവിട്ടു. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പിരിച്ചുവിടല്‍ നടപടിക്കെതിരെ ഫയല്‍ ചെയ്ത കേസിലാണ് കോടതി വിധി.

പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിയമം അനുസരിച്ചു ഒരു മില്ലിമീറ്റര്‍ വരെ താടി വളര്‍ത്തുന്നതിനു അനുമതിയുണ്ട്. എന്നാല്‍ മസൂദ് സയ്ദ് ഒരു ഇഞ്ചിലധികം താടി വളര്‍ത്തിയതായിരുന്നു പിരിച്ചു വിടലിനു കാരണമായി ചൂണ്ടിക്കാണിച്ചത്.

സാധാരണ ജോലിക്കെതിയ സയ്ദിനെ യൂണിഫോം ധരിക്കാത്തതിന്ു രണ്ട് സൂപ്പര്‍ വൈസര്‍മാരുടെ അകമ്പടിയോടെ സഹപ്രവര്‍ത്തകരുടെ മുമ്പിലൂടെ മന്‍ഹാട്ടന്‍ ന്യുയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്തു നിന്നും പുറത്താക്കിയത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സയ്ദ കോടതിയില്‍ വാദിച്ചു.

ഒന്നോ രണ്േടാ ദിവസം താടി വടിച്ചില്ലെങ്കില്‍ ഒരു മില്ലിമീറ്റര്‍ നീളത്തില്‍ താടി വരുമെന്നും ആയതിനാല്‍ പോളിസി നടപ്പാക്കുന്നതു വളരെ സൂക്ഷിച്ചു വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

താടി വളര്‍ത്തല്‍ നിരോധനം നിര്‍ബന്ധമാണെന്നും ആരോഗ്യകാരണങ്ങളാലും പ്രത്യേക ചുമതലകള്‍ നല്‍കുമ്പോഴും മാത്രമേ ഈ നിയമത്തില്‍ ഇളവ് നല്‍കാവൂ എന്ന് സിറ്റി അറ്റോര്‍ണി ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍