ബ്രെക്സിറ്റ്: ആകാംക്ഷയോടെ യൂറോപ്പ്
Wednesday, June 22, 2016 8:19 AM IST
ലണ്ടന്‍: ജൂണ്‍ 23 നാണ് യൂറോപ്പ് കാത്തിരിക്കുന്ന ഹിത പരിശോധന. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതുന്ന ദിവസം.

തുടക്കത്തില്‍ തുടരണം എന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കമെങ്കില്‍ പിന്നീട് ഉപേക്ഷിക്കണമെന്ന വാദം വ്യക്തമായ ലീഡ് നേടി. എന്നാല്‍, ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം രണ്ട് അഭിപ്രായങ്ങളും ഇപ്പോള്‍ തരാതരം നില്‍ക്കുന്നു. അന്തിമ ഫലം എങ്ങോട്ടും തിരിയാം എന്ന അവസ്ഥ.

യൂറോപ്പിലെ പ്രധാന ദിനപത്രങ്ങള്‍ മിക്കതും ബ്രെക്സിറ്റ് ഹിത പരിശോധന തന്നെയാണ് ഇപ്പോള്‍ പ്രധാനമായി അപഗ്രഥിച്ചുവരുന്നത്. ജോ കോക്സ് എംപിയുടെ ദാരുണാന്ത്യം പോലും ഹിത പരിശോധനാ ഫലത്തെ സ്വാധീനിക്കാമെന്ന് ഫ്രാന്‍സിലെ ലെ മോണ്‍ടെ വിലയിരുത്തുന്നു. ഉപേക്ഷിക്കുക എന്ന പ്രചാരണത്തിന് എതിരായിരിക്കും ഈ സ്വാധീനമെന്നും അവര്‍.

കോക്സിന്റെ മരണ ശേഷം ബ്രിട്ടീഷുകാര്‍ കൂടുതലായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നാണ് ലിബറേഷനും എഴുതുന്നത്. ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണത്തില്‍ വലിയ മാറ്റം തന്നെ ഇതോടെ വന്നുവെന്നും അവര്‍ പറയുന്നു.

ജോ കോക്സിന്റെ മരണം മാത്രമല്ല, മറ്റു പല കാരണങ്ങളാലും കാര്യങ്ങള്‍ ഇപ്പോള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് അനുകൂലമെന്നാണ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗെമീന്‍സ സീറ്റുങ്ങിന്റെ അപഗ്രഥനം.

ഇതിനിടെ ബിബിസി സംഘടിപ്പിച്ച സംവാദത്തില്‍ ഇരു വാദക്കാരും തമ്മില്‍ രൂക്ഷമായ വാദ പ്രതിവാദങ്ങളും ഉണ്ടായി. ആറായിരം പേര്‍ സാക്ഷികളായ സംവാദം രണ്ടു മണിക്കൂറിലേറെ ദീര്‍ഘിച്ചു. ഇതിനിടെ സ്കോട്ടിഷ് ടോറി നേതാവ് റൂത്ത് ഡേവിഡ്സണും മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും തമ്മിലാണ് ഏറ്റവും രൂക്ഷമായ തര്‍ക്കങ്ങള്‍ ഉണ്ടായത്.

ബ്രെക്സിറ്റ് സംഭവിച്ചാല്‍ എന്തു ചെയ്യുമെന്ന ആശങ്ക ജര്‍മനിയും ഫ്രാന്‍സും പരസ്യമായി പങ്കുവയ്ക്കുന്നുണ്ട്. സാമ്പത്തികവും വ്യാവസായികവുമായ പല സങ്കീര്‍ണമായ വിഷയങ്ങളും ഉണ്ടെങ്കിലും യൂറോപ്പിന്റെ പൊതു സുരക്ഷ എന്ന ഏറ്റവും ലളിതവും സുപ്രധാനവുമായ കാര്യത്തിലാണ് ആദ്യത്തെ ആശങ്ക.

മുന്‍ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയും ശ്രദ്ധേയമായി. വോട്ട് ചെയ്യുന്നതിനു മുന്‍പ് മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും ഒരിക്കല്‍ക്കൂടി ചിന്തിക്കണമെന്നും ബെക്കാമിന്റെ ആഹ്വാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍