കരിപ്പൂര്‍ എയര്‍പോര്‍ട്ട്: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രദേശ വാസികള്‍
Saturday, June 18, 2016 6:10 AM IST
ജിദ്ദ: റണ്‍വേ വികസനത്തിനായ് ഭൂമി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് തൊട്ടു പിറകെ എതിര്‍പ്പുമായി പരിസര വാസികള്‍. ഇനിയും ഒരിഞ്ചു ഭൂമി പോലും വിട്ടു തരാനാവില്ലെന്നു പ്രദേശ വാസികള്‍

എയര്‍പോര്‍ട്ടിനുവേണ്ടി കിടപ്പാടവും ആരാധനാലയങ്ങളും ശ്മശാനങ്ങളും വരേ വിട്ടു കൊടുത്ത് ഒരിക്കല്‍ രക്തസാക്ഷികളായവരാണു തങ്ങളെന്നും ഇനിയും ഒരു പരീക്ഷണത്തിനില്ലെന്നും ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയം മറന്നു തങ്ങള്‍ ഒറ്റക്കെട്ടാണെന്നും അവര്‍ പറഞ്ഞു. ജന പ്രതിനിധികളടക്കം പങ്കെടുത്ത മേലങ്ങാടി വെല്‍ഫെയര്‍ അസോസിയേഷന്‍ (ങഋണഅ) ജിദ്ദയില്‍ പറഞ്ഞു.

റീ കാര്‍പെറ്റിംഗ് കഴിഞ്ഞാല്‍ സര്‍വീസുകളെല്ലാം പുനരാരംഭിക്കുമെന്നു പറഞ്ഞ എയര്‍പോര്‍ട്ട് അധികൃതര്‍ പണി പൂര്‍ത്തിയായപ്പോള്‍ ഇനിയും റണ്‍വേ വികസിപ്പിക്കാന്‍ സ്ഥലം വിട്ടുകൊടുക്കണമെന്ന വിചിത്രവാദമാണു ഉന്നയിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 137 ഏക്കര്‍ സ്ഥലം പള്ളിക്കല്‍ പഞ്ചായത്തിലാണ്. ആ ഭൂമി ഏറ്റെടുക്കുന്നതിലൂടെ കരിപ്പൂരിലെ റണ്‍വേ ഒരു സെന്റീ മീറ്റര്‍ പോലും വികസിപ്പിക്കാന്‍ ആവില്ലെന്നും സമരസമിതി വക്താക്കള്‍ പറഞ്ഞു. റണ്‍വേ വികസനം അത്യാവശ്യമെങ്കില്‍ അതിനാവശ്യമായ ഭൂമി എയര്‍പോര്‍ട്ട് അതോരിറ്റിയുടെ കൈവശം തന്നെയുണ്ട്. അത് ശാസ്ത്രീയമായി ഉപയോഗിക്കുകയാണ് വേണ്ടത്. അതുകൊണ്ട് ഈ അനാവശ്യമായ കുടിയൊഴിപ്പിക്കല്‍ അനുവദിക്കാനാകില്ല.

ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അളവിനെക്കുറിച്ച് സര്‍ക്കാരിനു തന്നെ കൃത്യതയില്ല. 137 ഏക്കറെന്നും അതല്ല 480 ഏക്കറെന്നും പറയുന്നു. ഇത്രയും സ്ഥലം വിട്ടുകൊടുത്താല്‍ തന്നെ പാട ശേഖരമടക്കമുള്ള 50 മീറ്ററില്‍ കൂടുതല്‍ താഴ്ചയുള്ള സ്ഥലം മണ്ണിട്ടു നികത്തുന്നതിനു പാരിസ്ഥിതിക അനുമതിയും ലഭിക്കില്ലെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. നിലവിലുള്ള 6377 അടി റണ്‍വേ 13000 അടിയാക്കി ഉയര്‍ത്താന്‍, അത്രയും മണ്ണിട്ടു നികത്താന്‍ ഇനിയുമേറെ മലകള്‍ ഇടിച്ചു നിരപ്പാക്കേണ്ടതായി വരും. അതൊന്നും അത്ര എളുപ്പമാവില്ല. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ന്യായമായതിനാലും 700 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കലോ പുനരധിവസിക്കലോ അത്ര എളുപ്പമല്ലാത്തതിനാലും പരിസരവാസികളായ പ്രവാസി കുടുംബങ്ങളുടെ പൂര്‍ണ പിന്തുണ സമരമിതിക്കുണ്ടായിരിക്കുമെന്നും ബന്ധപെട്ടവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചുള്ളിയന്‍ ബഷീര്‍, അബ്ദുല്‍ ഗഫൂര്‍ കൊണ്േടാട്ടി, സമര സമിതി ചെയര്‍മാന്‍ എന്‍ജി. ചുക്കാന്‍ മുഹമ്മദലി എന്ന ബിച്ചു എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍