ഒര്‍ലാന്‍ഡോ കൂട്ടക്കുരുതി: ഒബാമ രാജിവയ്ക്കണമെന്നു ട്രംപ്
Monday, June 13, 2016 6:14 AM IST
ഒര്‍ലാന്‍ഡോ: നൈറ്റ് ക്ളബ്ബില്‍ നടന്ന കൂട്ടകുരുതിയെക്കുറിച്ചു പ്രസിഡന്റ് ഒബാമ ടെലിവിഷനിലൂടെ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ വെടിവയ്പിനെ റാഡിക്കല്‍ ഇസ്ലാമിക് ടെററിസം എന്നു വിശേഷിപ്പിക്കാതിരുന്ന ഒറ്റക്കാരണത്താല്‍ തന്നെ ഒബാമക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നു റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. ഒര്‍ലാന്‍ഡോയില്‍ നടന്ന കൂട്ട കുരുതിയാണെന്നും ആക്ട് ഓഫ് ടെററാണെന്നുമാണ് ഒബാമ വിശേഷിപ്പിച്ചത്. ഹില്ലരി നടത്തിയ പ്രസ്താവനയില്‍ റാഡിക്കല്‍ ഇസ്ലാം ടെററിസം എന്നു വിശേഷിപ്പിക്കാതിരുന്നതിനാല്‍ ഹില്ലരിക്കും മത്സര രംഗത്ത് തുടരാന്‍ അവകാശമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

മനുഷ്യന്റെ ജീവനു സംരക്ഷണം നല്‍കുന്നതിനും ഇത്തരത്തിലുളള ഭീകരാക്രമണങ്ങള്‍ തടയുന്നതിനുമാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. കാര്യങ്ങള്‍ ഈ നിലയില്‍ മുന്നോട്ടു പോയാല്‍ രാജ്യം എവിടെ ചെന്നെത്തുമെന്ന് അറിയില്ല. ട്രംപ് തുടര്‍ന്നു.

അന്‍പത് പേരുടെ മരണത്തിനും 53 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ സംഭവം അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ വെടിവയ്പ് ദുരന്തമാണ്. ട്വിന്‍ ടവറിനു നേരെ നടന്ന ആക്രമണത്തിനുശേഷം അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണവും. ഒര്‍ലാന്റോ സംഭവത്തിനുത്തരവാദിയായ ഒമാര്‍ മേറ്റീനെ 2013, 2014 ലും എഫ്സിഐ പിടി കൂടി ചോദ്യം ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍