യേശുക്രിസ്തുവിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്ന തീര്‍ഥാടനകേന്ദ്രത്തില്‍ പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ചു
Tuesday, June 7, 2016 5:45 AM IST
ജെറൂസലേം: യേശുക്രിസ്തുവിനെ അടക്കം ചെയ്തിരിക്കുന്ന ജെറൂസലേമിലെ അതിപുരാതന തീര്‍ഥാടന കേന്ദ്രത്തില്‍ പുനരുദ്ധാരണ ജോലികള്‍ ഒരു സംഘം വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

ഇവിടെ ഏറ്റവുമൊടുവില്‍ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് രണ്ടു നൂറ്റാണ്ടു മുമ്പാണ്. കാലപ്പഴക്കത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന തകര്‍ച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ചരിത്ര സ്മാരകത്തിന് അവകാശികളായിട്ടുള്ള മൂന്നു ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായി. ഏതായാലും ഗ്രീക്ക് ഓര്‍ത്തഡോക്സ്, റോമന്‍ കാത്തലിക്, അര്‍മേനിയന്‍ ചര്‍ച്ച് എന്നീ വിഭാഗങ്ങള്‍ ഒടുവില്‍ പുനരുദ്ധാരണം അടിയന്തരമായി നടത്തേണ്ടത് ആവശ്യമാണെന്ന കാര്യത്തില്‍ ധാരണയിലെത്തി.

യേശുക്രിസ്തുവിന്റെ ശരീരം കച്ചയില്‍ പൊതിഞ്ഞ് അടക്കം ചെയ്തുവെന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്ന സ്ഥലത്താണ് തീര്‍ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അഗ്നിബാധയെ തുടര്‍ന്ന് 1810 ലാണ് ഇവിടെ ഏറ്റവുമൊടുവില്‍ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തീര്‍ഥാടന കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങള്‍ മൂന്നു ക്രൈസ്തവ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും പുണ്യകേന്ദ്രത്തിന്റെ പൊതുവായ ഉത്തരവാദിത്വം മൂവരും തുല്യമായി ഏറ്റെടുക്കുന്നു. ശവകുടീരത്തിനു കുഴപ്പമൊന്നുമില്ലെങ്കിലും കാലങ്ങളായി വെള്ളം, ഈര്‍പ്പം, മെഴുകുതരിയുടെ പുക എന്നിവയ്ക്ക് വിധേയമായതുകൊണ്ട് ചില പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും കെട്ടിടം ഭൂകമ്പത്തെ അതിജീവിക്കുന്നതായി മാറ്റണമെന്നും വിദഗ്ധര്‍ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടു മുതല്‍ 12 വരെ മാസം എടുത്തേക്കും. ഈ സമയത്തും തീര്‍ഥാടകരെ നിരോധിക്കുന്നതല്ലെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മൂന്നു ക്രൈസ്ത വിഭാഗങ്ങളും 3.3 മില്യണ്‍ ഡോളര്‍ വീതം പുനരുദ്ധാരണത്തിനു നല്‍കിയതിനു പുറമേ ജോര്‍ദാനിലെ അബ്ദുള്ള രാജാവും വ്യക്തിപരമായ സംഭാവന നല്‍കിയിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ പഴയ നഗരം ജോര്‍ദാന്റെ നിയന്ത്രണത്തിലാണ്.

റിപ്പോര്‍ട്ട് :ജോണ്‍ കൊച്ചുകണ്ടത്തില്‍