ജര്‍മന്‍ പ്രസിഡന്റ് ഗൌക്കിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ചര്‍ച്ച തുടങ്ങി
Monday, June 6, 2016 8:22 AM IST
ബെര്‍ലിന്‍: ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്കിനു ഒരു വട്ടം കൂടി തുടരാന്‍ താത്പര്യമില്ലെന്ന വാര്‍ത്ത പരന്നതോടെ ജര്‍മനിയിലെ സിഡിയു, എസ്പിഡി, ഗ്രീന്‍ തുടങ്ങിയ പാര്‍ട്ടികള്‍ അദ്ദേഹത്തിനു പിന്തുണ അറിയിച്ചുപുറത്തുവന്നു. എന്നാല്‍ അനാരോഗ്യവും പ്രായാധിക്യവും പ്രതികൂല ഘടകങ്ങളാണെന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ പിന്‍ഗാമികളാകാന്‍ ഇടയുള്ളവരുടെ പേരുകളും ഉയര്‍ന്നു തുടങ്ങി.

നോര്‍ബര്‍ട്ട് ലാമെര്‍ട്ട്

നിലവില്‍ ബുണ്ടസ്ടാഗിന്റെ(പാര്‍ലമെന്റ്) പ്രസിഡന്റാണ് ലാമെര്‍ട്ട്. സിഡിയുവിന്റെയും സിഎസ്യുവിന്റെയും പിന്തുണ അദ്ദേഹത്തിനു ലഭിക്കും.

വോള്‍ഫ്ഗാങ് ഷോയ്ബ്ളെ

ജര്‍മനിയുടെ കര്‍ക്കശക്കാരനായ ധനമന്ത്രിയാണ് ഷോയ്ബ്ളെ. 44 വര്‍ഷത്തെ പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം അദ്ദേഹത്തെ രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളാക്കുന്നു. മുന്‍പ് ചാന്‍സലര്‍ സ്ഥാനത്തേയ്ക്കു നിശ്ചയിച്ചിരുന്ന ഇദ്ദേഹത്തിന് വെടിയേറ്റതിനെ തുടര്‍ന്നു കാലിന്റെ ചലനശേഷി നഷ്ടമാവുകയും വീല്‍ ചെയറിലുമായി പിന്നീടുള്ള ജീവിതം.

ഡോ. ഉര്‍സുല വോന്‍ ഡെര്‍ ലെയ്ന്‍

ജര്‍മനിയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി. ഭാവിയില്‍ ജര്‍മനിയുടെ ചാന്‍സലറാകുമെന്നു പോലും പ്രവചിക്കപ്പെടുന്ന ശക്തയായ നേതാവ്. മെര്‍ക്കലിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരിയെന്ന വിശേഷണവും ഇവര്‍ക്കുണ്ട്.

ഗെര്‍ഡ ഹാസല്‍ഫെല്‍റ്റ്: സിഎസ്യു പാര്‍ട്ടി മേധാവി. തത്കാലം സ്റേറ്റിന്റെ തലപ്പത്തു പോലും അവരോധിക്കപ്പെടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നില്ലെങ്കിലും ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പിന്തുണ അവര്‍ക്കു കിട്ടാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്.

ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മെയര്‍

നിലവില്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി. യുക്രെയ്ന്‍ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു.

2017 ഫെബ്രുവരിയാണ് ജര്‍മനിയുടെ 12-ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ജര്‍മന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍