ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂഗര്‍ഭ റെയില്‍വേ തുരങ്കം യൂറോപ്പില്‍
Tuesday, May 31, 2016 5:53 AM IST
ജനീവ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂഗര്‍ഭ റെയില്‍ തുരങ്കം യൂറോപ്പില്‍ യാഥാര്‍ഥ്യമാകുന്നു. ആല്‍പ്സ് പര്‍വതത്തിന് അടിയിലൂടെയാണ് 57 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍വേ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഇതിനായി 28 ടണ്ണിലേറെ പാറയാണു പര്‍വതത്തില്‍നിന്നു തുരന്നു നീക്കിയത്.

ജൂണ്‍ ഒന്നിന് ആദ്യ ട്രെയിന്‍ ഈ തുരങ്കത്തിലൂടെ ഓടുന്നതോടെ സൂറിച്ചില്‍ നിന്ന് വടക്കന്‍ ഇറ്റലിയിലെ മിലാന്‍ വരെയുള്ള യാത്രയ്ക്ക് ഒരു മണിക്കൂറിലേറെ സമയലാഭമുണ്ടാകും. ആല്‍പ്സിനു കുറുകെയുള്ള ചരക്കുനീക്കം സുഗമമാകുമെന്നതാണു ഏറ്റവും പ്രധാനനേട്ടം. വരുന്ന ഡിസംബറോടെ ഈ പാത പൂര്‍ണഗതാഗത സജ്ജമാകും.

രണ്ടുദശകത്തോളം നീണ്ട നിര്‍മാണജോലികളില്‍ പങ്കാളികളായത് 2400 ജോലിക്കാര്‍. 12 ബില്യന്‍ ഡോളറാണ് (ഏകദേശം 80,000 കോടിയിലേറെ രൂപ) പദ്ധതിക്ക് ആകെ ചെലവായത്. സ്വിറ്റ്സര്‍ലന്‍ഡിലെ എര്‍സ്ഫെല്‍ഡില്‍നിന്ന് ഇറ്റലിയിലെ ഓഡിയോ വരെയാണ് ഭൂഗര്‍ഭ തുരങ്കം.

1947ല്‍ സ്വിസ് എന്‍ജിനിയര്‍ കാള്‍ എഡ്വേഡ് ഗ്രനര്‍ ആണ് ആല്‍പ്സ് പര്‍വതത്തിന് അടിയിലൂടെ ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഗര്‍ഭ റയില്‍പാത നിര്‍മിക്കാനുള്ള ആശയവുമായി രംഗത്തെത്തിയത്. പദ്ധതി നടത്തിപ്പു സംബന്ധിച്ച തര്‍ക്കംമൂലം വര്‍ഷങ്ങളോളം വൈകി. ഒടുവില്‍ 1999 ല്‍ ആണ് ഗ്രനറുടെ രൂപരേഖയുടെ അടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിച്ചത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍