സ്വദേശിവത്കരണം: സൌദിയില്‍ വിദേശികള്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഷോപ്പുകള്‍ അടച്ചുപൂട്ടി തുടങ്ങി
Wednesday, May 18, 2016 6:17 AM IST
ദമാം: മൊബൈല്‍ ഷോപ്പുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നതിനു രണ്ടാഴ്ച മാത്രം അവശേഷിക്കേ സൌദിയുടെ പല ഭാഗങ്ങളിലും വിദേശികള്‍ ജോലി ചെയ്തിരുന്ന മൊബൈല്‍ ഷോപ്പുകള്‍ അടച്ചു പൂട്ടി തുടങ്ങി.

കഴിഞ്ഞ മാര്‍ച്ച് 10നാണു രാജ്യത്തെ മൊബൈല്‍ ഷോപ്പുകളിലും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ഉത്തരവ് തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചത്.

രണ്ടു ഘട്ടങ്ങളിലായി നൂറു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ മൂന്നു മാസത്തിനകം 50 ശതമാനവും പിന്നെയുള്ള മൂന്നു മാസത്തിനകം ബാക്കി 50 ശതമാനവും സ്വദേശി വത്കരണം നടപ്പാക്കണമമെന്നാണു നിര്‍ദേശം. തൊഴില്‍ മന്ത്രാലയത്തിനു പുറമേ ആഭ്യന്തര മന്ത്രാലയം, വാണിജ്യ നിക്ഷേ മന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം തുടങ്ങിയ വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ചായിരിക്കും മേഖലയില്‍ സ്വദേശിവത്കണ പദ്ധതി നടപ്പാക്കുകയെന്നും തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

മന്ത്രാലായം പ്രഖ്യാപിച്ച പ്രഥമ ഘട്ട സ്വദേശിവത്കരണം ആരംഭിക്കുന്നത് ജൂണ്‍ ആറു മുതലാണ്. സമയപരിധി അവാസാനിക്കാറായതോടെ പല വിദേശികളും സ്ഥാപനങ്ങളില്‍നിന്ന് ഇറങ്ങി മറ്റു ജോലികളില്‍ പ്രവേശിച്ചു തുടങ്ങി. നിയമ ലംഘനത്തിന്റെ പേരിലുള്ള നടപടികള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണിത്.

അതേസമയം വിദേശികള്‍ ഒഴിയുന്ന സ്ഥാപനങ്ങള്‍ ഏറ്റടുക്കുന്നതിനായി മുന്നോട്ടു വരുന്ന സ്വദേശികളുടെ എണ്ണം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം