കാരുണ്യവര്‍ഷത്തില്‍ മരിയന്‍ തീര്‍ഥാടക സംഘം യൂറോപ്പിലെ പുണ്യവീഥികളിലേക്ക്
Friday, May 13, 2016 4:39 AM IST
ന്യൂജഴ്സി: ആഗോള കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു പ്രാര്‍ഥനാ പ്രയാണം നടത്തണമെന്നുള്ള പരിശുദ്ധ മാര്‍പാപ്പയുടെ ആഹ്വാനത്തെ ഉള്‍ക്കൊണ്ടുകൊണ്ടു ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ ചരിത്രപ്രസിദ്ധങ്ങളായ പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിര്‍ഭരവും, വിജ്ഞാനപ്രദവുമായ തീര്‍ഥാടനം നടത്തപ്പെടുന്നു.

ഒക്ടോബര്‍ 17-നു ആരംഭിച്ച് 28-നു അവസാനിക്കുന്ന പന്ത്രണ്ട് ദിവസത്തെ തീര്‍ത്ഥാടനം ഷിക്കാഗോ, ന്യൂജേഴ്സി എന്നിവിടങ്ങളില്‍നിന്ന് ഒക്ടോബര്‍ 17-നു പുറപ്പെടുന്നു.

എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്റെ കരുണ സ്പര്‍ശിക്കണം, സകലരും ദൈവികകാരുണ്യം സ്വീകരിക്കാന്‍ ഇടയാവണം എന്നതാണു ഫ്രാന്‍സീസ് പാപ്പ പ്രഖ്യാപിച്ച കാരുണ്യത്തിന്റെ ജൂബിലി വര്‍ഷാചരണത്തിന്റെ ഉദ്ദേശം. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അമ്പതോളം കുടുംബാംഗങ്ങളെയാണ് ഈ തീര്‍ത്ഥാടനത്തിന് ലക്ഷ്യമിടുന്നത്.

ഈ തീര്‍ഥാടനവഴികളില്‍ സന്ദര്‍ശിക്കുന്നയിടങ്ങളില്‍ പ്രധാനപ്പെട്ടവ:

ലൂര്‍ദ്: ക്രൈസ്തവസഭയുടെ പ്രശസ്തമായ ഒരു മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ് ഫ്രാന്‍സിലെ ലൂര്‍ദ്. ലോകത്തില്‍ പ്രശസ്തമായ മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനം ലൂര്‍ദ്ദിനാണ്. നഗരത്തില്‍ നിന്നും പതിനൊന്നു മൈല്‍ അകലെ വിറക് ശേഖരിക്കാന്‍ പോയ ബര്‍ണദീത്തായ്ക്കും അവളുടെ സഹോദരിക്കും സുഹൃത്തിനുമാണ് 1858 ഫെബ്രുവരി പതിനൊന്നിനു ആദ്യമായി ദര്‍ശനമുണ്ടായത്. തുടര്‍ന്നു പതിനൊന്നു പ്രാവശ്യം ദര്‍ശനമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെ മെഴുകുതിരി പ്രദക്ഷിണം ഏറെ പ്രസിദ്ധമാണ്.

ഫാത്തിമ: പോര്‍ച്ചുഗലിലെ സാന്‍ടാരെം ജില്ലയിലെ ഒരു നഗരമാണു ഫാത്തിമ. 1917 മുതല്‍ ഇതൊരു ക്രൈസ്തവ മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ്. ഇവിടെയാണ് ഫാത്തിമ മാതാവിന്റെ ദേവാലയം സ്ഥിതിചെയ്യുന്നത് (മരിയന്‍ തീര്‍ഥാടന കേന്ദ്രം).

റോം, വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷങ്ങളില്‍ മാത്രം തുറക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ കവാടം, സിസ്റൈന്‍ ചാപ്പല്‍ , വത്തിക്കാന് മ്യൂസിയം, കൊളോസിയം, മാര്‍ പാപ്പായുടെ പൊതുദര്‍ശനം, സെന്റ് പീറ്റേഴ്സ് ബസിലിക്ക, റോമിലെ മറ്റു പ്രധാന കാഴ്ചകളില്‍ അസീസി; വിശുദ്ധ ഫ്രാന്സീസ്, വിശുദ്ധ ക്ളാര എന്നിവരുടെ പുണ്യസ്ഥലങ്ങള്‍, വെനീസ്: കനാല്‍ ക്രൂസ്, പാദുവാ: വിശുദ്ധ അന്തോനീസിന്റെ ബസലിക്കാ, സ്പെയിന്‍: സരഗോസാ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം ആവില: വിശുദ്ധ ത്രേസ്യായുടെ അഴുകാത്ത ഭൌതികശരീരം, ലിസ്ബോണ്‍: വിശുദ്ധ അന്തോണിയുടെ ജന്മസ്ഥലം, വാസ്കോഡി ഗാമായുടെ നാട് എന്നിവ ഉള്‍പ്പെടെ യൂറോപ്പിലെ നയന മനോഹര വര്‍ണക്കാഴ്ചകളും ഈ തീര്‍ത്ഥാടനത്തിലൂടെ സാധ്യമാകുന്നു.

ദൈവിക കാരുണ്യത്തിലേക്കുള്ള നടവഴിയാണ് തീര്‍ത്ഥാടനമെന്ന്, വത്തിക്കാന്‍ സ്റേറ്റ് സെക്രട്ടറി, കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. വത്തിക്കാന്റെ ദിനപത്രം 'ലൊസര്വത്തോരെ റൊമാനോ'യുടെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ 'തീര്‍ത്ഥാടനവും കാരുണ്യവും' എന്ന ലേഖനത്തിലാണ് കര്‍ദിനാള്‍ പരോളിന്‍ കാരുണ്യത്തിന്റെ തീര്‍ത്ഥാടനത്തെക്കുറിച്ച് പറയുന്നത്.

യൂറോപ്പിലെ ഈ പുണ്യനഗരങ്ങളിലേക്ക് തീര്‍ഥാടനമൊരുക്കുന്നത് ന്യൂജേഴ്സിയില്‍ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ മാഗി ഹോളിഡേയ്സ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : വികാരി ഫാ. അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍ (ചിക്കാഗോ):(714) 8003648, ജെയ്സന്‍ അലക്സ് (ന്യൂജേഴ്സി):(914) 6459899. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം