ജര്‍മന്‍ ആരോഗ്യമേഖലയില്‍ പ്രതിവര്‍ഷം നൂറു കോടി യൂറോയുടെ തട്ടിപ്പ്
Monday, April 18, 2016 9:14 AM IST
ബെര്‍ലിന്‍: ജര്‍മന്‍ ആരോഗ്യമേഖലയില്‍ പ്രതിവര്‍ഷം തട്ടിപ്പിലൂടെ നൂറു കോടി യൂറോ നഷ്ടമാകുന്നതായി വെളിപ്പെടുത്തല്‍. റഷ്യന്‍ മാഫിയയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സൂചന.

24 മണിക്കൂര്‍ പരിചരണത്തിന് ചാര്‍ജ് ചെയ്യുകയും ദിവസം രണ്ടോ മൂന്നോ തവണ മാത്രം രോഗികളെ നോക്കുകയും ചെയ്യുന്ന തട്ടിപ്പാണ് ഇതിലൊന്ന്. ചില സംഭവങ്ങളില്‍ രോഗികളുടെ ബന്ധുക്കള്‍ പോലും തട്ടിപ്പിന്റെ ഭാഗമായി അതിന്റെ പങ്കു പറ്റുന്നതായും വെളിപ്പെടുത്തല്‍.

അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളുടെ മറവിലാണ് തട്ടിപ്പുകളില്‍ ഏറെയും നടക്കുന്നതെന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു. ഇത്തരത്തിലുള്ള രോഗികളുടെ പരിചരണത്തിന് പ്രതിമാസം ഏകദേശം 22000 യൂറോയാണ് ചെലവ്. ഇതില്‍ അഞ്ചിലൊന്ന് ഭാഗം തട്ടിച്ചെടുക്കപ്പെടുന്നു എന്നും കണക്കാക്കുന്നു.

നിലവിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമങ്ങള്‍ പലതും കാലോചിതമായി പുതുക്കിയിട്ടുണ്ടങ്കിെലും അതിനുള്ളിലെ പഴുതുകള്‍ കണ്ടറിഞ്ഞാണ് ഇപ്പോള്‍ വെട്ടിപ്പു തുടരുന്നത്. ജര്‍മനിയില്‍ താമസിക്കുന്ന ഏതൊരു പൌരനും വിദേശിയായാലും സ്വദേശിയായാലും ആരോഗ്യ ഇന്‍ഷ്വറന്‍സ് കൂടിയേ തീരു. ഇതില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടടങ്കില്‍ സ്വന്തം പേരിലും ജോലിയില്ലാത്തവര്‍ ആശ്രിതരുടെ പേരിലും കുട്ടികള്‍ മാതാപിതാക്കളില്‍ ആരുടെയെങ്കിലും പേരിലുമാണ് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വെട്ടിപ്പു നടന്നിരിക്കുന്നത് 1995 ല്‍ ഉണ്ടാക്കിയ നിയമത്തിന്റെ മറവിലാണ്. വീടുകള്‍ തോറുമുള്ള ആരോഗ്യ പരിചരണം വര്‍ഷങ്ങളായി സ്വകാര്യ വ്യക്തികള്‍ ഒറ്റയ്ക്കും കൂട്ടായും ഏറ്റെടുക്കുകയും സര്‍ക്കാരിന്റെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും അനുവാദത്തോടുകൂടി നടത്തുന്നതിലാണ് ഇപ്പോള്‍ ഏറെയും വെട്ടിപ്പു കണ്ടെത്തിയിരിക്കുന്നത്. വലുതും ചെറുതുമായ സ്വകാര്യ സ്ഥാപനങ്ങള്‍ രോഗികളുടെ പേരില്‍ നടത്തുന്ന വെട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്തായാലും ഭാവിയില്‍ ഇതിനു തടയിടാനുള്ള നിയമ നിര്‍മാണം നടത്തുമോ എന്നാണ് ഇപ്പോള്‍ ജര്‍മനി ഉറ്റുനോക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍