അഭയാര്‍ഥിപ്രശ്നം: ജനവികാരം വീണ്ടും മെര്‍ക്കലിന് അനുകൂലം
Tuesday, April 12, 2016 8:16 AM IST
ബെര്‍ലിന്‍: ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തിനുശേഷം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥിനയത്തിനുള്ള ജനപിന്തുണ വര്‍ധിച്ചെന്ന് സര്‍വേ ഫലം.

ഭീകരതയോടുള്ള ഭയം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചതാണ് ഇങ്ങനെയൊരു മാറ്റത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്. മെര്‍ക്കല്‍ തന്നെ ജര്‍മന്‍ ചാന്‍സലറായി തുടരണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത ജര്‍മന്‍കാരില്‍ 52 ശതമാനം പേരും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റിനുശേഷം മെര്‍ക്കലിനു ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയാണ് ഇപ്പോഴത്തേത്. അതിനുശേഷമാണ് മെര്‍ക്കല്‍ അഭയാര്‍ഥി നയം ഉദാരമാക്കിയതും ജനപിന്തുണ കുത്തനെ ഇടിഞ്ഞതും. പുതിയ സാഹചര്യത്തില്‍ മെരക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും സഹോദര പാര്‍ട്ടിയായ ക്രിസ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനും പിന്തുണയുടെ കാര്യത്തില്‍ ഓരോ പോയിന്റ് അധികം നേടിയിട്ടുണ്ട്.

അഭയാര്‍ഥിപ്രശ്നം പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ കരാര്‍ ഒപ്പിട്ടതും ജനാഭിപ്രായത്തെ സ്വാധീനിച്ചതായി കരുതുന്നു.

ഇതിനിടെ, സിറിയന്‍ അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍ ആഗോള തലത്തില്‍ തന്നെ ശ്രമങ്ങളുണ്ടാകണമെന്നു യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. ജനീവയില്‍ അഭയാര്‍ഥി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യുഎന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍