ഇലക്ട്രിക് ചെയര്‍ വധശിക്ഷ: ബില്ലില്‍ ഒപ്പിടില്ലെന്നു ഗവര്‍ണര്‍
Tuesday, April 12, 2016 6:18 AM IST
വെര്‍ജീനിയ: വധശിക്ഷ നടപ്പാക്കുന്നതിനു മാരകമായ വിഷമിശ്രിതം 'പെന്റൊ ബാര്‍ബിറ്റല്‍' ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യുതി കസേരയിലിരുത്തി ശിക്ഷ നടപ്പാക്കണമെന്നു വെര്‍ജീനിയ ലെജിസ്ളേച്ചര്‍ പാസാക്കിയ ബില്‍ വെര്‍ജീനിയ ഗവര്‍ണര്‍ ടെറി മെക് ലിഫി തള്ളി.

ഫാര്‍മസികളുടെ പേരുവിവരം രഹസ്യമാക്കി സൂക്ഷിച്ച്, അടിയന്തര സാഹചര്യങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള വിഷമിശ്രിതം വാങ്ങുന്നതിന് ജയിലധികൃതര്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള ഭേദഗതി ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനവും നിര്‍ദേശവും പരിഗണിക്കുന്നതിന് സംസ്ഥാന നിയമസഭാ സാമാജികരുടെ യോഗം 20നു വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

വൈദ്യുത കസേരയിലിരുത്തി വധശിക്ഷ നടപ്പാക്കുന്ന പ്രാകൃത ശിക്ഷാരീതി പൌരന്മാരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്െടന്നും ഏകദേശം മൂന്നു യുഎസ് മതനേതാക്കന്മാര്‍ ഇതിനെതിരേ തന്നെ സമീപിച്ചിട്ടുണ്െടന്നും ഗവര്‍ണര്‍ പറഞ്ഞു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിക്ക് വിഷമിശ്രിതമോ, ഇലക്ട്രിക് ചെയറോ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം വെര്‍ജീനിയ സംസ്ഥാനത്ത് നിലവിലുണ്ട്. ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കിയാല്‍ മതി എന്ന് പ്രതി ആവശ്യപ്പെടുന്ന പക്ഷം ഗവര്‍ണറുടെ തീരുമാനം നിലനില്‍ക്കുന്നതുവരെ വധശിക്ഷ നടപ്പാക്കുക അസാധ്യമാണെന്നു ഡെമോക്രാറ്റുകള്‍ പറയുന്നു.

ഗവര്‍ണറുടെ തീരുമാനം ഫലത്തില്‍ വെര്‍ജീനിയ സംസ്ഥാനത്തു വധശിക്ഷ നിര്‍ത്തലാക്കുന്നതിനു സമാനമാണ്.

ഈ വര്‍ഷം രണ്ടു വധശിക്ഷകള്‍ വെര്‍ജീനിയയില്‍ നടപ്പാക്കേണ്ടതുണ്ട്. ഇവ രണ്ടും ഫെഡറല്‍ കോടതി സ്റേ ചെയ്തിരിക്കുകയാണ്. വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍