ജര്‍മന്‍ മുന്‍ വിദേശകാര്യമന്ത്രി ഡീട്രിഷ് ഗെന്‍ഷര്‍ അന്തരിച്ചു
Friday, April 1, 2016 8:24 AM IST
ബെര്‍ലിന്‍: ജര്‍മനിയുടെ മുന്‍ വിദേശകാര്യമന്ത്രി ഹാന്‍സ് ഡീട്രിഷ് ഗെന്‍ഷന്‍(89) അന്തരിച്ചു. ബോണിലായിരുന്നു അന്ത്യം. എക്കാലത്തേയും മികച്ച വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായ ഗെന്‍ഷര്‍ ജര്‍മനിയെ വിഭജിച്ചിരുന്ന ബെര്‍ലിന്‍ മതില്‍ പൊളിക്കാന്‍ മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിനൊപ്പം ഏറ്റവും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989 ല്‍ നടന്ന ജര്‍മന്‍ ഏകീകരണത്തിനു മുന്‍കൈയെടുത്ത് ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തിയ വ്യക്തിയെന്ന നിലയില്‍ ഗെന്‍ഷറുടെ പങ്ക് ഒരിക്കലും ജര്‍മനിക്ക് വിസ്മരിക്കാനാവില്ല.

എഫ്ഡിപി പാര്‍ട്ടിക്കാരനായ ഇദ്ദേഹം സോഷ്യലിസ്റ് പാര്‍ട്ടിയുടെ വില്ലി ബ്രാന്റ് ചാന്‍സലറായ മന്ത്രിസഭയില്‍ 1969 മുതല്‍ 1974 വരെ ആഭ്യന്തരമന്ത്രിയും തുടര്‍ന്നു ഹെല്‍മുട്ട് കോള്‍ മന്ത്രിസഭയില്‍ 1974 മുതല്‍ 1992 വരെ ജര്‍മന്‍ ഉപചാന്‍സലറും വിദേശകാര്യമന്ത്രിയുമായിരുന്നു.

1927 ല്‍ ഈസ്റ് ജര്‍മനിയിലെ സാക്സണ്‍ അന്‍ഹാട്ട് സംസ്ഥാനത്തിലെ റൈഡെബുര്‍ഗില്‍ (നിലവില്‍ ഹാളെ) ജനിച്ച ഗെന്‍ഷര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

നിയമബിരുദവും ഇക്കണോമിക്സില്‍ ബിരുദവും നേടിയ ഗെന്‍ഷര്‍ 1946 ല്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗമായെങ്കിലും 1952 ല്‍ വെസ്റ് ജര്‍മനിയിലെത്തി ഫ്രീ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍(എഫ്ഡിപി) ചേര്‍ന്നു. തുടര്‍ന്നു 1974 ല്‍ പാര്‍ട്ടി ചെയര്‍മാനായി. രാജ്യത്തെ അറിയപ്പെടുന്ന ഇക്കണോമിസ്റായ ഗെന്‍ഷര്‍ കക്ഷിഭേദമെന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായത് രാജ്യത്തിന്റെ വികസനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല ഏറെ നടപ്പാക്കാനും ശ്രമിച്ചതിന്റെ പേരിലാണ്. മുന്‍ സേവ്യറ്റ് യൂണിയന്‍ പ്രസിഡന്റ് മിഷായേല്‍ ഗോര്‍ബച്ചേവുമായി ഏറ്റവും കൂടുല്‍ മമതയുള്ള ആളാണ് ഗെന്‍ഷര്‍. 1989 ല്‍ പ്രാഗിലെ ജര്‍മന്‍ എംബസിയിലെത്തി ബെര്‍ലിന്‍ മതില്‍ പൊളിച്ചതിന്റെ വിശദാംശങ്ങള്‍ പ്രസംഗിക്കുകയും ചെക്കോസ്ളോവാക്യയിലുണ്ടായിരുന്ന ഈസ്റ് ജര്‍മന്‍കാരെ ജര്‍മനിയിലേയ്ക്കു തിരിച്ചുവരാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുതവണ വിവാഹിതനായി. ബാര്‍ബറ ഷ്മിഡ്റ്റ് ഗെന്‍ഷറാണ് ഭാര്യ.

ഗെന്‍ഷറുടെ നിര്യാണത്തില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പ്രസിഡന്റ് ഗൌക്ക്, മന്ത്രിസഭാംഗങ്ങള്‍, കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍