യൂറോപ്പിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം തടയാന്‍ നാറ്റോ സൈനിക നിരീക്ഷണം തുടങ്ങി
Saturday, February 13, 2016 10:24 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹവും നിയമവിരുദ്ധമായ മനുഷ്യക്കടത്തും തടയാന്‍ നാറ്റോ സേനയുടെ നാവിക വിഭാഗത്തിനു നിര്‍ദേശം നല്‍കി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നാറ്റോ നാവിക വിഭാഗത്തോട് നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റോള്‍ട്ടന്‍ബെര്‍ഗ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ഏജിയന്‍ സമുദ്രത്തില്‍ നിരീക്ഷണ നടപടികള്‍ തുടങ്ങിയതായി യൂറോപ്യന്‍ കമാന്‍ഡര്‍ ജനറല്‍ ഫിലിപ്പ് ബ്ളീഡ്ലോ പറഞ്ഞു.

തുര്‍ക്കിക്കും ഗ്രീസിനും ഇടയില്‍ ദിനംപ്രതി ആയിരക്കണക്കിനുപേര്‍ നിലവില്‍ അഭയം തേടി സമുദ്ര യാത്രയില്‍ ഏര്‍പ്പെടുന്നുണ്ട്. അതോടൊപ്പം അഭയാര്‍ഥി പ്രതിസന്ധി മുതലെടുത്ത് മനുഷ്യക്കടത്തും ഇവിടെ വ്യാപകമാണ്.

അനധികൃത മനുഷ്യക്കടത്തും യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റവും തടയുന്നതു സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറിക്ക് മുമ്പാകെ നാറ്റോ നാവിക വിഭാഗം നേരത്തെ വിശദീകരണം നല്‍കി. തുര്‍ക്കി, ജര്‍മനി, ഗ്രീസ് എന്നീ രാജ്യങ്ങളോടും അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായി ഇടപെടണമെന്ന് പ്രതിരോധ സെക്രട്ടറി അഭ്യര്‍ഥിച്ചിരുന്നു. മെഡിറ്ററേനിയന്‍ സമുദ്രം വഴി യൂറോപ്പിലേക്കെത്താനുള്ള ശ്രമത്തിനിടെ ഈ വര്‍ഷം 409 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിട്ടുണ്െടന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ലക്ഷ്യമാക്കിയാണ് കൂടുതല്‍ അഭയാര്‍ഥികളും സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും വരുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍